ചിതറ കൊലപാതകം സിപിഎമ്മിന് ബൂമറാംഗ്! വൻ വഴിത്തിരിവായി പ്രതിയുടെ സഹോദരന്റെ വെളിപ്പെടുത്തൽ
Recommended Video
കൊല്ലം: ചിതറയില്‍ സിപിഎം പ്രവര്‍ത്തകനായ ബഷീറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമാണ് എന്നാണ് സിപിഎം അവകാശപ്പെടുന്നത്. എന്നാല്‍ വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം കേസില്‍ വന്‍ വഴിത്തിരിവായി പ്രതി ഷാജഹാന്റെ സഹോദരന്റെ മൊഴി പുറത്ത് വന്നിരിക്കുകയാണ്. ഷാജഹാന്റെ സഹോദരന്‍ സുലൈമാന്റെ വെളിപ്പെടുത്തല്‍ സിപിഎമ്മിന് ഇരുട്ടടി ആയിരിക്കുകയാണ്.
പ്രതിയുടെ വെളിപ്പെടുത്തൽ
ബഷീറിനെ ഷാജഹാന്‍ കൊലപ്പെടുത്താനുളള കാരണം വ്യക്തി വിരോധമാണ് എന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അതേസമയം രാഷ്ട്രീയ വിരോധവും കൊലപാതകത്തിന് കാരണമായി എന്ന് എഫ്‌ഐആര്‍ പറയുന്നു. പ്രതി ഷാജഹാനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ വെളിപ്പെടുത്തിയത് വ്യക്തി വിരോധം കൊണ്ട് കൊല നടത്തി എന്നാണ്.
''സഞ്ചി ബഷീറേ കിഴങ്ങുണ്ടോ''
കപ്പ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബഷീര്‍ തന്നെ മര്‍ദിച്ചിരുന്നുവെന്നും അതിനുളള പ്രതികാരമായിട്ടാണ് കൊലപ്പെടുത്തിയത് എന്നുമാണ് ഷാജഹാന്റെ വെളിപ്പെടുത്തല്‍. ''സഞ്ചി ബഷീറേ കിഴങ്ങുണ്ടോ'' എന്ന് ഷാജഹാന്‍ കളിയാക്കിയതിനെ തുടര്‍ന്നായിരുന്നു അടിപിടി.
''കോണ്‍ഗ്രസുകാരോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കുമെടാ''
കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയാണ് താന്‍ ബഷീറിന്റെ വീട്ടില്‍ ചെന്നത് എന്നും ഷാജഹാന്‍ വെളിപ്പെടുത്തി. ബഷീര്‍ കുളിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് താന്‍ വീട്ടില്‍ കയറി കുത്തിയത് എന്നും ഷാജഹാന്‍ മൊഴി നല്‍കി. ''കോണ്‍ഗ്രസുകാരോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കുമെടാ'' എന്ന് ഷാജഹാന്‍ കുത്തിയ ശേഷം വിളിച്ച് പറഞ്ഞെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സഹോദരന്റെ വെളിപ്പെടുത്തൽ
അതേസമയം കേസില്‍ വലിയ വഴിത്തിരിവായിരിക്കുന്നത് ഷാജഹാന്റെ സഹോദരനായ സുലൈമാന്റെ വെളിപ്പെടുത്തലാണ്. പ്രതി ഷാജഹാന്‍ സിപിഎമ്മുകാരനാണ് എന്നാണ് സുലൈമാന്റെ വെളിപ്പെടുത്തലെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാജഹാനും താനുമടക്കം കുടുംബം മുഴുവന്‍ സിപിഎമ്മുകാരാണ് എന്നും സുലൈമാന്‍ വെളിപ്പെടുത്തി.
രാഷ്ട്രീയ കൊലപാതകമെന്ന് സിപിഎം
ബഷീറിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണ് എന്ന ആരോപണത്തില്‍ സിപിഎം ഉറച്ച് നില്‍ക്കുകയാണ്. ചിതറയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയതിലുളള പ്രതികാരമായാണ് ബഷീറിനെ കൊലപ്പെടുത്തിയത് എന്നാണ് കോടിയേരി ബാലകൃഷ്ണന്റെ ആരോപണം. എന്നാലിത് കോണ്‍ഗ്രസ് തളളുന്നു.
വൻ പ്രചാരണം
രാഷ്ട്രീയ കൊലപാതകമല്ല എന്നാണ് ഷാജഹാന്റെ കുടുംബവും പറയുന്നത്. സുലൈമാന്റെ വെളിപ്പെടുത്തലും പുറത്ത് വന്നതോടെ സിപിഎം വെട്ടിലായിരിക്കുകയാണ്. ചിതറ കൊലപാതകത്തിന്റെ പേരില്‍ കോണ്‍ഗ്രസിന് എതിരെ സിപിഎം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണമാണ് നടത്തുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.
സ്ഥിരം പ്രശ്നക്കാരൻ
ഒന്‍പത് മുറിവുകളാണ് ബഷീറിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. മരണകാരണമായത് നെഞ്ചിലേറ്റ രണ്ട് കുത്തുകളാണ്. സഹോദരനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലടക്കം പ്രതിയാണ് ബഷീറിന്റെ അയല്‍വാസിയായ ഷാജഹാന്‍. ഇയാള്‍ സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്ന ആളാണെന്ന് പ്രദേശവാസികള്‍ വെളിപ്പെടുത്തുന്നു.
പാകിസ്താൻ പറയുന്നത് പച്ച നുണ, ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് തെളിവുണ്ട്, റഡാർ ചിത്രങ്ങൾ