സിപിഎമ്മിന്റെ ജാതിവെറിക്കും പകയ്ക്കും മുന്നിൽ മുട്ടുമടക്കാതെ ചിത്രലേഖ! വീട് ആ ഭൂമിയിൽ തന്നെ..
കണ്ണൂര്‍: സിപിഎം ശക്തികേന്ദ്രമായ കണ്ണൂരിലെ പയ്യന്നൂരില്‍ പാര്‍ട്ടിക്കാരുടെ ജാതിവെറിക്ക് മുന്നില്‍ മുട്ടുമടക്കാതെയുള്ള ചിത്രലേഖയുടെ പോരാട്ടത്തിന് വര്‍ഷങ്ങളുടെ നീളമുണ്ട്. ജീവിക്കാനും തൊഴിലെടുക്കാനും അനുവദിക്കാതെ ഒരു കൂട്ടര്‍ നിരന്തരമായി ചിത്രലേഖയെന്ന ഓട്ടോ തൊഴിലാളിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അഞ്ച് സെന്റ് ഭൂമി കഴിഞ്ഞ ദിവസമാണ് ചിത്രലേഖയില്‍ നിന്ന് തിരിച്ചെടുത്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കാന്‍ ചിത്രലേഖ തയ്യാറല്ല.
വെയിൽ കൊണ്ട് കിട്ടിയ ഭൂമി
അടിസ്ഥാനവര്‍ഗത്തിന്റെ പാര്‍ട്ടിയാണ് എന്ന് അവകാശപ്പെടുമ്പോഴും സിപിഎമ്മിന്റെ ദളിത് വേട്ടയുടെ ജീവിക്കുന്ന ഉദാഹരണമാണ് ചിത്രലേഖ. പാര്‍ട്ടി നേതാവിന്റെ മകനെ വിവാഹം ചെയ്തുവെന്നതിന്റെ പേരിലാണ് ദളിതയായ ചിത്രലേഖ വര്‍ഷങ്ങളായി പല തരത്തില്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ നാളുകളോളം വെയിലും മഞ്ഞും കൊണ്ട് കിടന്നിട്ടാണ് 2016ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ചിത്രലേഖയ്ക്ക് 5 സെന്റ് ഭൂമി അനുവദിച്ച് നല്‍കിയത്. ഈ ഭൂമിയില്‍ വീട് വെയ്ക്കുന്നതിന് ചിത്രലേഖയ്ക്ക് 5 ലക്ഷം രൂപ അനുവദിക്കാനും ഉമ്മൻചാണ്ടി സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.
ഭൂമി ഇല്ലെന്ന് സർക്കാർ
എന്നാല്‍ വീടിന് ധനസഹായം നല്‍കാനുള്ള തീരുമാനം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ റദ്ദാക്കപ്പെട്ടു. സര്‍ക്കാര്‍ തന്നെ ഭൂമിയില്‍ സന്നദ്ധസംഘടനയുടെ സഹായത്തോടെ വീടുപണി നടക്കവേയാണ് ഭൂമി നല്‍കിയ തീരുമാനവും പിണറായി വിജയന്‍ സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. സിപിഎമ്മിന്റെ ഈ പകപോക്കലിന് എതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്നാണ് ചിത്രലേഖ പറയുന്നത്. ഏതെല്ലാം രീതിയില്‍ ഉപദ്രവിക്കാന്‍ സാധിക്കുമോ അങ്ങനെയെല്ലാം തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും ചിത്രലേഖ പറയുന്നു. നിയമപരമായും സമരം ചെയ്തും സര്‍ക്കാരിനെതിരെ ഏതറ്റംവരെയും പോകാനാണ് ചിത്രലേഖയുടെ തീരുമാനം.
പിന്തുണയുമായി കോൺഗ്രസും ആർഎസ്എസും
ചിത്രലേഖയ്ക്ക് പിന്തുണയുമായി ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വവും രംഗത്തുണ്ട്. വിവാദഭൂമിയില്‍ വീടുപണി തുടരാന്‍ തന്നെയാണ് ചിത്രലേഖയുടെ തീരുമാനം. ചിറക്കല്‍ പഞ്ചായത്തിലെ കാട്ടാമ്പള്ളിയില്‍ കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരന്‍, കെഎം ഷാജി എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ വീടുപണി വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ആര്‍എസ്എസും ചിത്രലേഖയ്ക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി നല്‍കുന്ന തീരുമാനം റദ്ദാക്കിയ സാഹചര്യത്തില്‍ അഞ്ച് സെന്റ് സ്ഥലവും വീടും നല്‍കാന്‍ തയ്യാറാണ് എന്നാണ് ആര്‍എസ്എസ് സംഘടനയായ സേവാഭാരതി ചിത്രലേഖയെ അറിയിച്ചിരിക്കുന്നത്.
ദളിത് വേട്ട തുടരുന്നു
ഭൂമി നല്‍കിയ തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള റവന്യൂ ഡിവിഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്റെ ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് ചിത്രലേഖയ്ക്ക് ലഭിച്ചത്. പുതിയ ഉത്തരവിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണ് എന്നാണ് റവന്യൂ വകുപ്പില്‍ നിന്നുള്ള സൂചന. എന്നാല്‍ ഇത്തരമൊരു ഉത്തരവിനെ കുറിച്ച് അറിയില്ല എന്നാണ് കണ്ണൂര്‍ കളക്ടേറേറ്റില്‍ നിന്നുള്ള പ്രതികരണം. മുന്‍ കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍ ഉള്‍പ്പെടെയുള്ളവരും ചിത്രലേഖയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. ചിത്രലേഖയെ ഫോണില്‍ ബന്ധപ്പെട്ട് പിന്തുണ അറിയിച്ച സുധീരന്‍, സിപിഎം ദളിത് വേട്ട തുടരുകയാണ് എന്നും വിമര്‍ശനം ഉന്നയിച്ചു.
പോരാട്ടം തുടരുക തന്നെ ചെയ്യും
ഞാൻ ജീവിക്കാൻ വേണ്ടി സമരം ചെയ്തു നേടിയ 5 സെന്റ് ഭൂമി പിണറായി സർക്കാർ റദ്ദാക്കി... അതിന്റെ പകർപ്പാണ് താഴെ... എന്നെ ഇനിയും ജീവിക്കാൻ വിടുന്നില്ലാ എങ്കിൽ സഖാവ് പിണറായി എന്നേം കുടുംബത്തെയും കൊന്നിട്ട് ആ ശവം പച്ചയ്ക്ക് തിന്നുന്നതാ നല്ലത് എന്ന് റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ പകർപ്പ് സഹിതം ചിത്രലേഖ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് വാർത്ത പുറംലോകത്ത് എത്തുന്നത്. 2004ൽ അറക്കിലാട് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ മകന്‍ ശീഷ്‌കാന്തിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലെ എതിർപ്പാണ് ചിത്രലേഖയെ പാർട്ടിയുടെ ശത്രുവാക്കിയത്. ചിത്രലേഖയുടെ ഓട്ടോ കത്തിച്ചും ഓട്ടോ ഓടിക്കാൻ അനുവദിക്കാതിരുന്നും മർദ്ദിച്ചും വീട് കയറി അക്രമം നടത്തിയും വർഷങ്ങളായി സിപിഎം ക്രൂരത തുടരുകയാണെന്നാണ് ആരോപണം. ആരോഗ്യ പ്രശ്നങ്ങളാൽ ചിത്രലേഖ ഇപ്പോള്‍ ഓട്ടോ ഓടിക്കുന്നില്ല. ഭര്‍ത്താവ് ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനത്തിലാണ് ഈ കുടുംബം വാടകവീട്ടില്‍ കഴിയുന്നത്. അതിനിടെയുള്ള ഈ ഇരുട്ടടിയിൽ തളരാതെ സിപിഎമ്മിനെതിരെ പോരാട്ടം തുടരുക തന്നെയാണ് ചിത്രലേഖ.
തെറിവിളിച്ചു.. ആക്രമിച്ചു.. തീയിട്ടു.. ചിത്രലേഖയോട് കലിപ്പ് തീരാതെ സിപിഎം! ഭൂമിയും പിടിച്ചെടുത്തു!
ബൽറാമിനെതിരെ കോൺഗ്രസിൽ പടയൊരുക്കം! അവസാന ദിവസം ബോട്ടിൽ നിന്ന് ചാടുന്നതല്ല ഹീറോയിസം
ആർജെ രാജേഷ് കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി നർത്തകിയുടെ ഭർത്താവ്! സാലിഹിനെ അറിയാം