'അച്ചടക്കമുള്ള പാർട്ടി പ്രവർത്തക ഒരിക്കലും ചെയ്യാൻ പാടില്ല, ഇത് മാധ്യമ ശ്രദ്ധ കിട്ടാൻ' - ചിത്തരഞ്ജൻ
ആലപ്പുഴ: വിമർശനമുന്നയിച്ച യു പ്രതിഭ എംഎൽഎയ്ക്കെതിരെ ചിത്തരഞ്ജൻ എം എൽ എ രംഗത്ത്. അച്ചടക്കമുള്ള ഒരു പാർട്ടി പ്രവർത്തക ഇത്തരത്തിൽ ഒരിക്കലും ചെയ്യാൻ പാടില്ല എന്നായിരുന്നു ചിത്തരഞ്ജന്റെ പ്രതികരണം.
മാധ്യമ ശ്രദ്ധ കിട്ടാനാണ് ഇത്തരം കാര്യങ്ങളിലേക്ക് കടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാം കെട്ടടങ്ങി എന്നു വരുമ്പോൾ ആണ് വീണ്ടും ഒരു തുറന്ന് പറച്ചിൽ നടത്തുന്നത്. ഇത് മാധ്യമ ശ്രദ്ധ പടിച്ചു പറ്റാൻ വേണ്ടിയാണെന്ന് സംശയിക്കണം.
പ്രതിഭ ഒരു എംഎൽഎ ആയത് കൊണ്ടല്ലേ വാർത്താ പ്രാധാന്യം ലഭിക്കുന്നതെന്നും ചിത്തരഞ്ജൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.യു പ്രതിഭ എംഎല്‍എ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാര്‍ട്ടിയിലെ ഭീരുക്കളാണ് തനിക്ക് എതിരെ പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു പ്രതിഭ എംഎൽഎയുടെ ആരോപണം.ഈ ഭീരുക്കൾ ആരാണെന്ന് അവർക്ക് തന്നെ അറിയാം. ഭീരുക്കൾ ആയത് കൊണ്ടാണ് അവരുടെ പേര് പറയാത്തത്. ബഹുമാനം നേരിട്ട് നിന്ന് ആക്രമിക്കുന്നവരോട് മാത്രമാണെന്നും യു പ്രതിഭ വ്യക്തമാക്കുകയായിരുന്നു. കേഡർ പാർട്ടിയിൽ നിന്ന് ഇത്തരത്തിൽ പരസ്യമായി പ്രതികരിക്കുന്നത് വ്യത്യസ്ത നിലപാടുള്ള വ്യക്തി ആയത് കൊണ്ടാണ്.

തനിക്ക് പാർട്ടിയിൽ നിന്നും പല തവണ മാറ്റി നിർത്തലുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. താൻ പറയാൻ ആഗ്രഹിച്ച പല കാര്യങ്ങളും വിഴുങ്ങേണ്ടി വന്നതായും യു പ്രതിഭ വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ മാസം യു പ്രതിഭ സോഷ്യൽ മീഡിയ ഉപേക്ഷിച്ചിരുന്നു. 'കായംകുളം നിയോജക മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ല' എന്ന വിവാദ പോസ്റ്റിന് പിന്നാലെ നിരവധി വിമർശനങ്ങൾ പ്രതിഭ നേരിട്ടിരുന്നു. ഇതിന് പിന്നാലെ ഖേദം പ്രകടനം ഒക്കെ ഉണ്ടായി. പങ്കിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ നേതൃത്വം പ്രതിഭയോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ, ഇതിന് പിന്നാലെയാണ് ആയിരുന്നു എംഎൽ എ സമൂഹ മാധ്യമത്തിൽ നിന്നും മാറി നിന്നത്.

വിവാദമായ യു പ്രതിഭ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ; -
നമ്മുടെ പാർക്ക് ജംഗ്ഷൻ പാലം നിർമ്മാണം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം പോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ എന്റെ ശ്രദ്ധയിൽ തന്നിരുന്നു. അത് പരിഹരിച്ചിട്ടുണ്ട്. ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നൽകുന്നത്. എന്നെക്കൊണ്ട് സാധ്യമായതൊക്കെ ഇനിയും കായംകുളത്തിനായി ചെയ്യും.

തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലർക്കെങ്കിലും ഞാൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നു. എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു. അഭിമാനകരമായി നമ്മൾക്ക് ജയിക്കാൻ കഴിഞ്ഞു. ബോധപൂർവമായി തന്നെ എന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിൽ വന്നതും ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് ഞാൻ വിശ്വസിക്കുന്നില്ല.

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ല. ഏറ്റവും കൂടുതൽ വോട്ട് ചോർന്നുപോയത് കായംകുളത്ത് നിന്നാണ്. കേരള നിയമസഭയിൽ കായംകുളത്തെ ആണ് അഭിമാനപൂർവം പ്രതിനിധീകരിക്കുന്നത്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവ്വസമ്മതരായ് നടക്കുന്നു. ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാൻ. 2001ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പൂർണ്ണ മെമ്പറായി പ്രവർത്തനം ആരംഭിച്ച എനിക്ക് ഇന്നും എന്നും എന്റെ പാർട്ടിയോട് ഇഷ്ടം. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങൾ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല'.












Click it and Unblock the Notifications