ഹിന്ദു പേര് തന്നെ വേണം; വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് ഗുരുവായൂർ നഗരസഭ, വിവാദത്തിലേക്ക്...
Recommended Video
ഗുരുവായൂർ: ഹിന്ദു പേരല്ല എന്ന കാരണം പറഞ്ഞ് വിഹാരം രജിസ്റ്റർ ചെയ്യാൻ എത്തിയ ദമ്പതികളെ മടക്കി അയച്ച് ഉദ്യോഗസ്ഥർ. ഗുരുവായൂർ നഗരസഭയിലാണ് സംഭവം. ആഗസ്റ്റ് 24-ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹിതരായ ദീപക് രാജ്-ക്രിസ്റ്റീന ദമ്പതിമാരുടെ രജിസ്ട്രേഷനാണ് ഉദ്യോഗസ്ഥരുടെ പിടിവാശി കാരണം മുടങ്ങിയിരിക്കുന്നത്. ക്രിസ്റ്റീന എന്ന് പേര് ക്രിസ്ത്യൻ പേരായതാണ് വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയാതെ വന്നത്.
മാധ്യമപ്രവര്‍ത്തകനായിരുന്ന അന്തരിച്ച കെ ജയചന്ദ്രന്റെയും കോഴിക്കോട്ടെ അഭിഭാഷക ആനന്ദ കനകത്തിന്റെയും മകളാണ് ക്രിസ്റ്റീന. അച്ഛനും അമ്മയും ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖകളടക്കം എല്ലാ രേഖകളും ഇവർ വിവാഹ രജിസ്ട്രേഷനായി ഹാജരാക്കിയിരുന്നു. എന്നാൽ വധുവിന്റെ പേര് ക്രിസ്ത്യൻ പേരായതിനാൽ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ പറയുകയായിരുന്നു.
നഗരസഭയിലെ ഭരൻകക്ഷി അംഗം അഭിലാഷ് വി ചന്ദ്രന്റെ കത്തുണ്ടായിരുന്നു. ഗുരുവായൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ വേണു എടക്കഴിയൂരായിരുന്നു സാക്ഷിയായി ഹാജരായെത്തിയകും എന്നിട്ടും വധു ഹിന്ദുവാണെന്നതിനുള്ള തെളിവ് ഹാജരാക്കിയാൽ മാത്രമേ പരിഗണിക്കാനാകുകയുള്ളൂ എന്ന് പറഞ്ഞ് ഉദ്യോഗസ്ഥൻ അപേക്ഷ തിരിച്ച് നൽകുകയായിരുന്നു.
സ്കൂൾ സർട്ടിഫിക്കറ്റുകളിൽ പോലും ജാതിയുടേയോ മതത്തിന്റെയോ പേര് എഴുതാതിരിക്കുന്ന ഈ കാലത്താണ് ഭരണ കക്ഷി അംഗത്തിന്റെ കത്ത് ഉണ്ടായിട്ട് പോലും ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖകളില്ലാതെ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ മുറവിളി കൂട്ടുന്നത്. ചൊവ്വാഴ്ച നഗരസഭ കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ചയ്ക്കെടുക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അതേസമയം വിവാഹ രജിസ്ട്രേഷന്‍ അപേക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളുണ്ടായാല്‍ മാറ്റിവെയ്ക്കാനുള്ള വിവേചനാധികാരമുണ്ടെന്നാണ് ഉദ്യോഗസ്ഥന്റെ പ്രതികരണം.