കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ്; ആസൂത്രണം ചെയ്തത് സിനിമ നിർമ്മാതാവ്, കുറ്റപത്രം സമർപ്പിച്ചു!
കൊച്ചി: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ നിർണ്ണായക വഴിത്തിരിവ്. വെടിവെപ്പ് ആസൂത്രണം ചെയ്തത് സിനിമ നിർമ്മാതാവ് ആണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇടി, ഗൂഡാലോചന എന്നീ ചിത്രങ്ങളുടെ നിർമാതാവായ അജാസ് ആണ് വെടിവെപ്പ് ആസൂത്രണത്തിന് പിന്നിലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. അജാസിനെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞതായി ട്വിന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
രവി പൂജാരിയും ബ്യൂട്ടി പാർലർ ആക്രമിച്ചവരും തമ്മിലുള്ള കണ്ണി അജാസും കൂട്ടരുമാണ്. ഇടി, ഗൂഡാലോചന എന്നീ ചിത്രങ്ങളുടെ നിർമാതാവാണ് അജാസ്. ഇവരുടെ നിർദേശ പ്രകാരമാണ് വെടിവയ്പ്പ് നടത്തിയത്. ലീനയെ കുറിച്ചുള്ള വിവരങ്ങൾ രവി പൂജാരിക്ക് കൊടുത്തത് അജാസാണെന്നും പോലീസ് വ്യക്തമക്കി. കേസിലെ പ്രതികളായ അജാസ്, മോനായി എന്ന നിസാം, എന്നിവർ വിദേശത്തേക്ക് കടന്നതായും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ 2018 ഡിസംബർ 15ന് ബൈക്കിലെത്തിയ രണ്ട് പേർ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിന് ഒരുമാസം മുമ്പ് നടി ലീനയെ ഫോണിൽ വിളിച്ചു രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാതെ വന്നപ്പോഴാണ് പാർലറിന് നേരെ നിറയൊഴിച്ചത്.