കെഎസ്ആർടിസി എംഡിക്കെതിരെ സിഐടിയു: പ്രസ്താവനയിൽ തിരുത്ത് വേണമെന്ന് എളമരം കരീം, വിവാദം പുകയുന്നു!!
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ക്രമക്കേട് നടക്കുന്നുവെന്ന ആരോപണങ്ങൾക്ക് പിന്നാലെ എംഡിക്കെതിരെ സിഐടിയു രംഗത്ത്. കെഎസ്ആർടിസിയിലെ ജീവനക്കാരെ പൊതുസമൂഹത്തിന് മുമ്പിൽ അപഹസിക്കുന്നതിന് വേണ്ടിയാണ് എംഡി ശ്രമിക്കുന്നതെന്നും എംഡി തന്റെ പ്രസ്താവന തിരുത്തണമെന്നും സിഐടിയു ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് പിന്നീട് തീരുമാനിക്കുമെന്നും സിഐടിയു അംഗീകൃത കെഎസ്ആർടിഇഎ ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ പറഞ്ഞു. അതേസമയം കെഎസ്ആർടിസി എംഡിയുടെ പ്രസ്താവന അനുചിതമാണെന്ന് എളമരം കരീമും വിശേഷിപ്പിച്ചു.
കഴിവുകേട് കെട്ടിവെക്കുന്നുവെന്ന്
എംഡി സ്വന്തം കഴിവുകേട് തൊഴിലാളികൾക്ക് മേൽ കെട്ടിവെയ്ക്കുകയാണെന്നും ഇക്കാര്യത്തിൽ സ്വിഫ്റ്റ് പദ്ധതിയിൽ ചർച്ച നടത്തണമെന്നും ഹരികൃഷ്ണൻ ആവശ്യപ്പെട്ടു. ക്രമക്കേടുണ്ടെങ്കിൽ അത് കണ്ടെത്തേണ്ടത് മാനേജ്മെന്റാമെന്നും ഉദ്യോഗസ്ഥരെ പുനർവിന്യസിക്കേണ്ടത് തൊഴിലാളികളല്ല മാനേജ്മെന്റാണെനും ഹരികൃഷ്ണൻ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യങ്ങളൊന്നും വാർത്താ സമ്മേളനം നടത്തിയല്ല വിശദീകരിക്കേണ്ടതാണ് എളമരം കരീം കൂട്ടിച്ചേർത്തു.
ചർച്ചയിലൂടെ പരിഹാരം
കെഎസ്ആർടിസിയിൽ തൊഴിലാളികളുടെ സഹകരണത്തോടെ അവരെ വിശ്വാസത്തിലെടുത്തുകൊണ്ട് വേണം മുന്നോട്ടുപോകാൻ. തൊഴിൽ പരിഷ്കരണം ചർച്ച ചെയ്ത് വേണം നടപ്പിലാക്കാൻ. പ്രശ്നങ്ങളുടെ ഉത്തരവാദിത്തങ്ങൾ മുഴുവൻ തൊഴിലാളികളുടേ മേൽ കെട്ടിവെക്കരുത്. ജീവനക്കാരുടെ പേരിൽ പുകമറ സൃഷ്ടിക്കുകയല്ല വേണ്ടത്. പ്രശ്നങ്ങളുണ്ടെങ്കിൽ നിയമാനുസൃതമായി നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അതേസമയം കൂടുതൽ ഉത്തരവാദിത്തത്വത്തോടെ പെരുമാറണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വെളിപ്പെടുത്തൽ വിവാദത്തിൽ
കെഎസ്ആർടിസിയിൽ വ്യാപക ക്രമക്കേട് നടന്നതായി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ വാർത്താ സമ്മേളനത്തിലാണ് വ്യക്തമാക്കിയത്. 2012 മുതൽ 2015 വരെയുള്ള കാലയളവിൽ കെഎസ്ആർടിസിയുടെ 100 കോടി രൂപ കാണാനില്ലെന്നും അന്നത്തെ അക്കൌണ്ട്സ് മാനേജർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകർ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ കെഎസ്ആർടിസിയിൽ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ശ്രീകുമാർ.
സ്വിഫ്റ്റിന് എതിർപ്പ്
കടത്തിലായ കെഎസ്ആർടിസി കൂടുതൽ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതിനിടെയാണ് കെഎസ്ആർടിസി എംഡി ജീവനക്കാർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് രംഗത്തെത്തിയത്. കെഎസ്ആർടിസിയ്ക്ക് കീഴിൽ സ്വിഫ്റ്റ് എന്ന പേരിൽ ഉപകമ്പനി രൂപീകരിക്കാനുള്ള എംഡിയുടെ നിർദേശത്തിനെതിരെ രൂക്ഷമായ എതിർപ്പുമായി യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്. യൂണിയനുകൾ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ എംഡി തന്നെ രംഗത്തെത്തുന്നത്.