കെഎസ്ആർടിസിയിൽ വീണ്ടും പ്രതിസന്ധി; നൽകിയത് 15 ദിവസത്തെ ശമ്പളം , സിഐടിയുവും സമരത്തിൽ!
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പ്രത്യക്ഷ സമരവുമായി ഭരണപക്ഷ സംഘടനകൾ. ശമ്പള പ്രതിസന്ധിയിലാണ് ജീവനക്കാർ സമരത്തിനിറങ്ങുന്നത്. മുഴുവൻ ശമ്പളവും ഉടൻ നൽകണം എന്നവശ്യപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് ഭവന് മുന്നിൽ, സിഐടിയു അനിശ്ചിതകാല ഉപരോധം തുടങ്ങി.
ഭൂരിഭാഗം ജീവനക്കാരും നിത്യചെലവുകൾക്ക് പോലും നിവർത്തി ഇല്ലാതെ വലയുകയാണ്. തുടർച്ചയായി രണ്ടാം മാസമാണ് കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങുന്നത്. ഇതോടെയാണ് ശക്തമായ പ്രതിഷേധവുമായി ഭരണപക്ഷ സംഘടനയായ സിഐടിയു രംഗത്ത് ഇറങ്ങിയിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാൻ ഗതാഗത മന്ത്രി വേണ്ടത്ര ഇടപെടുന്നില്ലെന്നും സമരക്കാർ ആരോപിച്ചു.
ഈ മാസം പകുതി പിന്നിട്ടിട്ടും പതിനഞ്ച് ദിവസത്തെ ശമ്പളം മാത്രമാണ് കെഎസ്ആർടിസിയിൽ വിതരണം ചെയ്തിട്ടുള്ളത്. സർക്കാർ നൽകിയ 15 കോടി രൂപയും ദിവസവരുമാനവും കൊണ്ടാണ് 15 ദിവസത്തെ ശമ്പളം നൽകിയത്. ബാക്കി ശമ്പളം നൽകാൻ 40 കോടി രൂപയെങ്കിലും വേണം. സർക്കാർ സഹായമില്ലെങ്കിൽ ശമ്പളം വിതരണം നടക്കില്ലെന്ന് മന്ത്രി ശശീന്ദ്രൻ വ്യക്തമാക്കിയിട്ടുമുണ്ട്. 28ആം തീയതിയോടെ ബാക്കി ശമ്പളം നൽകുമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് അനൗദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.