ഗുരുവായൂരിലെത്തുന്നവർക്ക് കുടിയ്ക്കാൻ തുള്ളിവെള്ളമില്ല!!! കുടിവെള്ളം റോഡില്‍ ഒഴുക്കി കളഞ്ഞു !!!
ഗുരുവായൂർ എംഎൽഎ കെവി അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിൽ ആയിരുന്നു ചർച്ചകൾ.
ഗുരുവായൂര്‍: കുടിവെള്ളമില്ലാതെ വലയുകയാണ് കേരളത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂര്‍. പ്രസാദ ഊട്ടിന് എത്തുന്ന ഭക്ത ജനങ്ങൾക്ക് കൈ കഴുകാൻ പോലും വെള്ളമില്ല. ക്ഷേത്രത്തിലേക്ക് വെളളം എത്തിച്ചിരുന്ന പ്രധാന കിണറുകൾ എല്ലാം വറ്റി. പ്രദേശത്തെ കുളങ്ങളിലും ജലനിരപ്പ് വല്ലാതെ താഴ്ന്നു. ഇതേ തുടർന്നാണ് ഗുരുവായൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് കുടിവെള്ളം എത്തിയ്ക്കാൻ തീരുമാനിച്ചത്.
ഗുരുവായൂർ എംഎൽഎ കെവി അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിൽ ആയിരുന്നു ചർച്ചകൾ.
കണ്ടാണശ്ശേരി മേഖയിൽ നിന്ന് ഒരു സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ നിന്നുള്ള വെള്ളം കുടിവെള്ള ടാങ്കറുകളിൽ ആക്കി ക്ഷേത്രത്തിൽ എത്തിയ്ക്കാനായിരുന്നു തീരുമാനം. ബുധനാഴ്ച രാത്രി കിണറിൽ നിന്ന് വെള്ളം നിറച്ച ടാങ്കറുകൾ ഗുരുവായൂരിലേക്ക് പുറപ്പെട്ടു. പോലീസ് അടന്പടിയോടെയായിരുന്നു ഇത്.
എന്നാൽ വഴിയിൽ വെച്ച് നാട്ടുകാർ ഇത് തടഞ്ഞു.കുടിവെള്ളം എത്തിക്കാൻ വേണ്ട നടപടി സ്വീകരിയ്ക്കണമെന്ന് എംഎൽഎ അബ്ദുൾഖാദർ കളക്ടർ അടക്കമുള്ളവർക്ക് നിർദ്ദേശം നൽകിയിരുന്നു.
ലിറ്റർ കണക്കിന് കുടിവെള്ളം പോലീസുകാർ നോക്കി നിൽക്കെ നാട്ടുകാർ നടുറോഡിൽ ഒഴുക്കി കളഞ്ഞു. കണ്ടാണശ്ശേരി മേഖല തന്നെ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്പോൾ ഇവിടെ നിന്ന് കുടിവെള്ളം പുറത്തേയ്ക്ക് കൊണ്ടുപോകാൻ അനുവദിയ്ക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
കുടിവെള്ളം നടുറോഡിൽ ഒഴുക്കി കളഞ്ഞതിന് പിന്നിൽ കോൺഗ്രസ്, മുസ്ലീംലീഗ് കൌൺസിലർമാരാണെന്നാണ് എംഎൽഎ കെവി അബ്ദുൾഖാദറിന്റെ ആരോപണം. ഇക്കാര്യം അദ്ദേഹം നിയമസഭയിലും ആവർത്തിച്ചു.
ഗുരുവായൂർ ക്ഷേത്ര പരിസരം കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന വിവരം പ്രതിപക്ഷ നേതാവ് നിയമസഭയിലും അവതരിപ്പിച്ചു. കോൺഗ്രസ്, മുസ്ലീംലീഗ് എംഎൽഎമാരാണ് കുടിവെള്ളം നടുറോഡിൽ ഒഴുക്കി കളഞ്ഞതിന് കാരണമെന്ന് എംഎൽഎയും ആവർത്തിച്ചു.
ഇതിന് മറുപടി എന്നോണമാണ് അബ്ദുൾഖാദർ എംഎൽഎയ്ക്ക് എതിരെ പ്രതിപക്ഷ നേതാവിന്റെ വർഗ്ഗീയ പരാമർശ്ശം. ഇത് പിന്നീട് സ്പീക്കർ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്തു.
കുടിവെള്ള സ്രോതസ്സുകൾക്ക് പോലീസ് സംരക്ഷണം അടക്കം നൽകാൻ തയ്യാറാണെന്ന സർക്കാരിന്റെ പ്രഖ്യാപനമാണ് പാഴ്വാക്കാവുന്നതെന്ന് പ്രതിപക്ഷം ആരോപിയ്ക്കുന്നു. കുടിവെള്ളം ഒഴുക്കി കളയുന്നത് നോക്കി നിന്ന പോലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു.