ഇഡിയെ പേടിച്ച് ബിജെപിക്കൊപ്പം പോയ സാബുവിനെ പോലല്ല, റോയ് അഭിമാനിയാണ്, ബിജെപി കൊന്നതെന്ന് കെജെ ഷൈൻ
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സിജെ റോയിയുടെ മരണത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് കെജെ ഷൈൻ. ബിജെപി ചോദിക്കുന്ന ഉണ്ട് കൊടുത്തില്ലെങ്കിൽ റെയ്ഡ് നേരിടുക എന്ന അവസ്ഥയാണിപ്പോൾ ഉളളതെന്ന് കെജെ ഷൈൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിക്കുന്നു.
ബിജെപിക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാനുളള കളികളാണ് ഇതെന്നും ഡോ. സിജെ റോയിയുടേത് ആത്മഹത്യയല്ല മറിച്ച് ബിജെപി കൊന്നതാണെന്നും കെജെ ഷൈൻ തുറന്നടിച്ചു. ഇഡിയും ആദായ നികുതി വകുപ്പും കൊലയാളി സംഘങ്ങൾ ആയി അധ:പതിക്കുകയാണ് എന്നും കെജെ ഷൈൻ ആരോപിച്ചു.
കെജെ ഷൈൻ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' രാജ്യം ഭരിക്കുന്ന പാർട്ടി ചോദിക്കുന്ന ഫണ്ട് കൊടുക്കുക. അല്ലെങ്കിൽ ആദായ നികുതി / ഈഡി റെയ്ഡ് നേരിടുക. ഇതാണിപ്പോൾ ഇവിടെ നടക്കുന്നത്. ഇ ഡി യെ പേടിച്ച് ബിജെപിയുടെ ഒപ്പം പോയ സാബുവിനെ പോലല്ല ഇയാൾ അഭിമാനിയാണ്. അതിലും ഭേദം മരിക്കുന്നതാണ് നല്ലതെന്ന് തോന്നിക്കാണും. ബിജെപി കൊന്നതാണ് !! കോൺഫിഡൻ്റ് ഗ്രൂപ്പ് എംഡി സി.ജെ . റോയിയുടെ മരണം ഞെട്ടിക്കുന്നതാണ്. രാജ്യത്തെ വമ്പൻ വ്യവസായികളെ കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച് വേട്ടയാടി ബിജെപിക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ നടത്തുന്ന ബിജെപിയുടെ വൃത്തികെട്ട കളികളുടെ ഇരയാണ് റോയി.

ബിൽഡർ, റിയൽ എസ്റ്റേറ്റ്, സിനിമാ നിർമ്മാതാവ് തുടങ്ങി നിരവധി ബിസിനസ് സംരഭങ്ങളിലൂടെ സൗത്ത് ഇന്ത്യയിലും വിദേശത്തും വ്യക്തി മുദ്ര പതിപ്പിക്കുകയും ശതകോടികളുടെ ബിസിസ്' സാമ്രാജ്യത്തിന് ഉടമയായിരുന്നു സിജെ റോയ്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ബാംഗ്ലൂരിലെ ഭൂമി 700 കോടി രൂപയ്ക്ക് വിൽപ്പന നടന്നത്.. ആ പണം കേരളത്തിൽ വിവിധ സംരഭങ്ങളിലേക്ക് മുതൽ മുടക്കാൻ അദ്ദേഹം ആലോചിച്ചിരിക്കുകയായിരുന്നു.
രാജ്യം എമ്പാടും ബിജെപി ധനസമാഹരണത്തിന് കളിക്കുന്ന കളി. പ്രാദേശിക നേതാക്കൾ വൻകിട സംരംഭകരെ സമീപിച്ച് ഭീമമായ തുക കോഴ ചോദിക്കും. അത് കൊടുക്കാൻ തയ്യാറാകാത്ത സംരംഭകരെ ഇൻകം ടാക്സ്/ ഇഡിയെ ദുരുപയോഗിച്ച് റെയ്ഡ് നടത്തി തകർക്കും. ആസ്തികൾ മുഴുവൻ കള്ളപ്പണം എന്ന ചാപ്പയടിച്ച് കണ്ടു കെട്ടും. പതിറ്റാണ്ടുകൾ പഴക്കമുള്ള ചെന്നൈ ആസ്ഥാനമായ മലയാളി ഗ്രൂപ്പിനോട് തമിഴ്നാട് ബിജെപി ചോദിച്ചത് 500 കോടി രൂപയായിരുന്നു. അവർ അത് കൊടുക്കാത്തതിൻ്റെ പേരിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അവരെ വേട്ടയാടി ആയിരം കോടി രൂപ കണ്ടുകെട്ടി. വർഷങ്ങൾ നീളുന്ന കോടതി വ്യവഹാരത്തിലൂടെ മാത്രമേ അവർക്ക് ഈ പണം തിരിച്ചു കിട്ടൂ.
ഇഡി & ഐടി കൊലയാളി സംഘങ്ങൾ ആയി അധ:പതിക്കുകയാണ്. നോർത്തിന്ത്യൻ ലോബിക്ക് വേണ്ടി ബിസ്കറ്റ് രാജാവ് ബ്രിട്ടാനിയ രാജൻ പിള്ളയെ കള്ള കേസുകളിൽ കുടുക്കി ജയിലിൽ അടച്ച് മരണത്തിലേക്ക് തള്ളിവിട്ടിട്ട് മൂന്ന് പതിറ്റാണ്ട് ആകാറായി. അത്തരം വേട്ടകൾ ഇപ്പോഴും തുടരുന്നതിൻ്റെ ഇരകളിൽ ഒരാളാണ് റോയ്. ഒരുപാട് കഷ്ടപ്പെട്ട് വർഷങ്ങൾ നീണ്ട പ്രയത്നത്തിലൂടെ താൻ കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യം ഒരു നിമിഷം കൊണ്ട് വേട്ടയാടി തകർക്കപ്പെടുന്നതിൻ്റെ മാനസിക ആഘാതത്തിൽ സംഭവിച്ചതാണ് നാടിനെ നടുക്കിയ ആത്മഹത്യ.
ഇഡി- ആദായ നികുതി വകുപ്പ് റെയ്ഡിനിടെ ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ചാണ് റോയ് സ്വയം വെടി വെച്ച് മരിച്ചത്. ഇത് ആത്മഹത്യയല്ല. വേട്ടയാടി കൊന്നതാണ്. സിഎസ്ആർ ഫണ്ടിൻ്റ പേരിൽ പ്രശസ്തി ആഗ്രഹിച്ചുള്ള ഗിമ്മിക്കുകൾ നടത്താതെ അനേകം ആളുകളെ സ്വകാര്യമായി സഹായിച്ചിരുന്ന ഒരു മനുഷ്യ സ്നേഹികൂടി ആയിരുന്നു ഡോ. സിജെ റോയി. 2018 , 2019 ലെ പ്രളയകാലത്തും വയനാട് ഉരുൾ പൊട്ടൽ ദുരന്തമുണ്ടായപ്പോഴും ഡോക്ടർ റോയി കാര്യമായ സാമ്പത്തിക സഹായം സിഎംഡിആർഎഫിലേക്കും അല്ലാതെയും നൽകിയിരുന്നു.
വേട്ട നായ്ക്കൾക്ക് മുന്നിൽ സ്വയം മരണം വരിച്ച് കീഴടങ്ങിപ്പോകേണ്ട ഒരാളായിരുന്നില്ല ഡോക്ടർ റോയി. ഈ മരണത്തിൻ്റെ പേരിൽ വേട്ടക്കാർക്ക് എതിരെ എല്ലാ മലയാളികളും ശക്തമായി രംഗത്ത് വരണം. ഇനി ഒരു ദുരന്തം ഉണ്ടായിക്കൂടാ. അകാലത്തിൽ പൊലിഞ്ഞ റോയിയുടെ വേർപാടിന് മുന്നിൽ ആദരാഞ്ജലി.












Click it and Unblock the Notifications