ആദിവാസികളുടെ ശവപ്പറമ്പാണോ കേരളം; മധുവിനെ മർദ്ദിച്ചത് കൊല്ലാൻ വേണ്ടി തന്നെ...
അട്ടപ്പാടി: മധുവിനെ അവർ തല്ലിയിട്ടുണ്ടെങ്കിൽ അത് കൊല്ലാൻ വേണ്ടി തന്നെയാണെന്ന് ആദിവാസി നേതാവ് സികെ ജാനു. തച്ചുകൊല്ലാനാണ് പോകുന്നതെന്ന് പോലും പാവത്തിന് മനസിലാക്കാനുള്ള കഴിവ് ഇല്ലായിരുന്നു. ഭക്ഷണം മോഷ്ടിച്ചതിന് മദ്യാസക്തിയുടെ പുറത്തുള്ള തല്ലല്‍ ആയിരുന്നെങ്കില്‍ ഒന്നോരണ്ടോ തല്ലിന് ശേഷം വിട്ടയക്കുമായിരുന്നു എന്നാൽ ഇത് അങ്ങിനെയായിരുന്നില്ലെന്ന് അവർ പറയുന്നു. സംഭവത്തിൽ മനോരമ ന്യൂസിനോട്പ്രതികരിക്കുകയായിരുന്നു ജാനു.
കടുകുമണ്ണ ഊരിലെ മൂപ്പന്റെ സഹോദരിയുടെ മകനാണ് മധു. എനിക്ക് നേരിട്ട് അറിയാവുന്നതാണ് മധുവിനെ. മധുവിന് കുറച്ച് മാനസികാസ്വാസ്ഥ്യമുണ്ട്. വീട്ടില്‍ താമസിക്കാറില്ല. നാട്ടുകാരെയും മനുഷ്യരെയും മധുവിന് ഭയമാണ്. വീട്ടില്‍ നിന്നിറങ്ങിപ്പോയി കടത്തിണ്ണയിലും കുറ്റിക്കാട്ടിലും പുഴക്കരയിലും കല്ലുഗുഹയിലുമൊക്കെയാണ് മധു കഴിയുന്നത്. വിശക്കുമ്പോള്‍ മാത്രം നാട്ടിലേക്ക് വരും. നാട്ടുകാര്‍ക്കെല്ലാം അറിയാവുന്ന വസ്തുതയുമാണിതെന്നും അവർ മനോരമ ന്യൂസിനോട് പ്രതികരിച്ചു.
ഇത് ആദ്യ സംഭവമല്ല
ആദ്യമായല്ല കേരളത്തില്‍ ആദിവാസികളെ കൊല്ലുന്നത്. പുഴക്കരയിലും കാട്ടിലുമൊക്കെ നിരവധി അജ്ഞാത മൃതദേഹങ്ങള്‍ പലതവണ കണ്ടെത്തിയിട്ടുണ്ട്. ഒരിടത്തും കൃത്യമായ അന്വേഷണം നടന്നിട്ടില്ല. ആര് ചോദിക്കാനെന്നും ജാനു വിമർശിക്കുന്നു. മധുവിന്റെ കൊലയാളികള്‍ എത്ര ഉന്നതരായാലും നടപടിയെടുക്കണമെന്നും ജാനു ആവശ്യപ്പെട്ടു.
നമ്പര്‍ വണ്‍ കേരളത്തില്‍ വേണ്ട
ആദിവാസികളുടെ ശവപ്പറമ്പാണോ കേരളം? വിശക്കുന്ന ആദിവാസി ഉത്തരേന്ത്യയില്‍ മതി, നമ്പര്‍ വണ്‍ കേരളത്തില്‍ വേണ്ട. അതായിരിക്കാം തല്ലിക്കൊന്നതെന്നും ജാനു ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. ഫെയ്‌സ്ബുക്കിലിടാന്‍ വേണ്ടിയൊക്കെ ഇങ്ങനെ ചെയ്യുന്നതിനെ എന്ത് പേരിട്ട് വിളിക്കണമെന്ന് എനിക്ക് അറിയില്ല. ആദിവാസി ആയതുകൊണ്ട് എന്തുചെയ്യാം തല്ലിക്കൊന്നാലും ആരും ചോദിക്കില്ലെന്നുള്ള ഭാവമാണ് ഓരോരുത്തര്‍ക്കും. മോഷ്ടിച്ചെങ്കില്‍ തന്നെയും അവന്‍ വിശപ്പിനുള്ള ഭക്ഷണമല്ലേ മോഷ്ടിച്ചത്? വിശന്നിട്ടല്ലേ? അതിന് ഇങ്ങനെയാണോ ചെയ്യേണ്ടതെന്നും ജാനു ചോദിക്കുന്നു.
ആരാണ് കൊല്ലാനുള്ള അനുവാദം നല്‍കിയത്?
ആരാണ് പ്രതികള്‍ എന്നുള്ളത് വ്യക്തമാണ്. ഏത് എംഎല്‍എയുടെ അനുയായികളാണെങ്കിലും അവര്‍ക്ക് ആരാണ് കൊല്ലാനുള്ള അനുവാദം നല്‍കിയത്. ഇവിടെ പോലീസും നിയമവും പിന്നെ എന്തിനാണ്? എത്ര കൊമ്പന്മാരായാലും അവര്‍ക്കെതിരെ നടപടി ഉണ്ടായേതീരൂവെന്നും ജാനു പറഞ്ഞു.
ഇനി ഇങ്ങനെ സംഭവിക്കരുത്....
മധുവിന്റെ മരണത്തില്‍ മാത്രമല്ല അന്വേഷണം വേണ്ടത്, ഇതുപോലെയുള്ള ദാരുണമരണങ്ങളുടെയെല്ലാം പിന്നിലുള്ളവരെ കണ്ടെത്താന്‍ വേണ്ടുന്ന തരത്തില്‍ അന്വേഷണത്തിന് ഉത്തരവിടണം. ഇനിയും ആദിവാസികള്‍ ഇങ്ങനെ ദാരുണമായി മരിച്ചുവീഴരുതെന്നും മനോരമ ന്യൂസിനോട് സികെ ജാനു പറഞ്ഞു.
അട്ടപ്പാടിയിൽ പ്രതിഷേധം; രാഷ്ട്രീയക്കാരില്ല, ആദിവാസികളും ആക്റ്റിവിസ്റ്റുകളും മാത്രം....
''ഈ ശവം കൂടി നീ തിന്നെടാ..'' മധുവിനെ മർദ്ദിക്കുന്ന സെല്‍ഫി എടുത്ത ഉബൈദിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല