ഇപ്പോഴാണ് ശരിക്കും ജാതി സംവരണം നടപ്പിലാക്കിയത്; പിണറായി സർക്കാരിനെതിരെ സികെ ജാനു
തിരുവനന്തപുരം: സർക്കാരിന്റെ സാമ്പത്തിക സംവരണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നടപടിയാണെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു. പിണറായി സർക്കാർ ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത് സാമ്പത്തിക സംവരണമല്ല, മറിച്ച് നമ്പൂതിരി സംവരണമാണെന്നും അവർ പറഞ്ഞു. സമകാലിക മലയാളമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴാണ് ശരിക്കും ജാതി സംവരണം നടപ്പിലാക്കിയിരിക്കുന്നത്. ദേനവസ്വം ബോർഡിൽ ഇപ്പോൾ തന്നെ തൊണ്ണൂറ് ശതമാനം ജീവനക്കാരും മുന്നാക്ക വിഭാഗമാണ്. വെറും പത്ത് ശതമാനം മാത്രമുള്ള പിന്നാക്ക വിഭാഗക്കാരെ കൂടി ചവിട്ടി പുറത്താക്കാനുള്ള നടപടിയാണ് ഇപ്പോൾ സർക്കാർ എടുത്തിരിക്കുന്നതെന്നും ജാനു പറഞ്ഞു. മുന്നാക്കകാരിലെ പിന്നാക്കകാർ എന്നൊക്കെ പറഞ്ഞ് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അവർ പറഞ്ഞു.
നിലവിലെ സംവരണ സിസ്റ്റത്തിൽ പോലും ആദിവാസി സമൂഹത്തിന് കൃത്യമായ അവകാശങ്ങൾ നൽകുന്നില്ലെന്നും അവർ പറഞ്ഞു. എല്ലായിടത്തും ഇപ്പോൾ ആദിവാസി സംവരണം അട്ടിമരിക്കപ്പെടുകയാണ്. ഇതിനെകുറിച്ചുള്ള ചർച്ചകൾ ഉയർന്നുവരേണ്ട സമയത്ത് സവർണ വിഭാഗങ്ങളെ പ്രീണിപ്പിച്ച് വോട്ട് നേടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു. മുമ്പ് ജന്മിമാർ നിയമമില്ലാതെ ആദിവാസികളെയും ദളിതരേയും അടിച്ചൊതുക്കി. ഇപ്പോൾ സർക്കാർ നിയമംവഴി അടിച്ചൊതുക്കുകയാണെന്നും ജാനു ആരോപിച്ചു.
എൻഡിഎയുടെ പ്രഖ്യാപിത നയം സാമ്പത്തിക സംവരണം നടപ്പാക്കണം എന്നു തന്നെയാണ്. പക്ഷേ അതിന് മുമ്പ് ആദിവാസി, ദളിത് വിബാഗത്തിന് അംബേദ്ക്കർ വിഭാവനം ചെയ്തതുപോലെ കൃത്യമായ സാമൂഹ്യനീതി നടപ്പാക്കപ്പെടണമെന്നും ജാനു പറഞ്ഞു. ഇതിലേക്കുള്ള വവികൾ തേടുന്നതിന് പകരം സംസ്ഥാന സർക്കാർ സമൂഹത്തെ കൂടുതൽ സവർണ വൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന ആരോപിച്ചു. ഇവിടെ മുഴുവൻ ആനുകൂല്യങ്ങളും അവകാശങ്ങളും മുന്നാക്ക വിഭാഗങ്ങൾക്ക് തന്നെയാണല്ലോ ലഭിക്കുന്നത്. പിന്നെന്തിനാണ് വീണ്ടും അവർക്ക് പരിഗണന കൊടുക്കുന്നതെന്ന് സികെ ജാനു ചോദിക്കുന്നു. മുന്നാക്ക സമുദായങ്ങൾക്ക് വേണ്ടി ദേവസ്വം ബോർഡ് പൂർണമായും വിട്ടുകൊടുക്കുന്നതായി സർക്കാർ പ്രഖ്യാപിക്കുന്നതായിരുന്നു ഇതിലും നല്ലതെന്ന് സികെ ജാനു പരിഹസിച്ചു.