ബിജെപി ബന്ധം വിട്ട സികെ ജാനു ഇടത് മുന്നണിയിലേക്ക്, ചർച്ചകൾ അന്തിമഘട്ടത്തിൽ, എൽഡിഎഫിന്റെ പച്ചക്കൊടി
കോഴിക്കോട്: സികെ ജാനു ഇടത് മുന്നണിയിലേക്ക്. എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെയാണ് സികെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ ഇടതുപക്ഷത്തോട് സഹകരിച്ച് പ്രവര്‍ത്തിക്കാനുളള തീരുമാനമെടുത്തിരിക്കുന്നത്. മുന്നണിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ഇടത് നേതാക്കളുമായി ചര്‍ച്ചകള്‍ നടന്ന് വരികയാണെന്ന് സികെ ജാനു വ്യക്തമാക്കി. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തിലാണ് എല്‍ഡിഎഫുമായി സഹകരിക്കാനുളള തീരുമാനം.
ശബരിമലയെ അയോധ്യയാക്കാൻ അനുവദിക്കില്ല, നാമം ജപിച്ചത് കൊണ്ട് അക്രമികളല്ലാതാവില്ലെന്ന് മുഖ്യമന്ത്രി
ഇടത് മുന്നണിയിലേക്കുളള പ്രവേശന വിഷയത്തില്‍ നേരത്തെ മന്ത്രി എകെ ബാലന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരുമായി സികെ ജാനു കൂടിക്കാഴ്ച നടത്തിയിരുന്നു. അനൗദ്യോഗികമായിട്ടായിരുന്നു ഇത്തരം ചര്‍ച്ചകളെല്ലാം എന്നാണ് റിപ്പോര്‍ട്ട്.
സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെ ഇടത് മുന്നണിയുമായി സഹകരിപ്പിക്കുന്നതിന് എല്‍ഡിഎഫില്‍ പച്ചക്കൊടിയാണ് എന്നാണ് സൂചന. മുന്നണി പ്രവേശന ചര്‍ച്ചയുടെ രണ്ടാം ഘട്ടം എന്ന നിലയ്ക്ക് സികെ ജാനു സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തും. ഡിസംബര്‍ 3ന് ആയിരിക്കും ചര്‍ച്ച. ചര്‍ച്ചയ്ക്കായി എകെജി സെന്ററിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്ന് സികെ ജാനു വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് എന്‍ഡിഎയില്‍ ഉളള അവഗണനയില്‍ പ്രതിഷേധിച്ച് സികെ ജാനു ബിജെപി ബന്ധം ഉപേക്ഷിച്ചത്. മുന്നണിയില്‍ ചേരുമ്പോള്‍ നല്‍കിയ വാ്ഗ്ദാനങ്ങളൊന്നും ബിജെപി പാലിച്ചില്ല എന്നാണ് സികെ ജാനുവിന്റെ ആരോപണം. എന്‍ഡിഎയിലേക്ക് ഇനിയൊരു തിരിച്ച് പോക്കില്ലെന്ന് സികെ ജാനു പറഞ്ഞു. ആദിവാസി നേതാവായ സികെ ജാനു 2015ല്‍ ആണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിക്കൊപ്പം ചേര്‍ന്നത്.