ഏഷ്യാനെറ്റ് ന്യൂസ് വ്യക്തിവിരോധം തീര്‍ക്കുന്നുവെന്ന് സുരേന്ദ്രന്‍, ഓഡിയോക്ലിപ്പിൽ കൃത്രിമം; അടുത്തത് നിയമനടപടി
ദില്ലി: പ്രസീത അഴീക്കോട് വീണ്ടും ഓഡിയോ പുറത്ത് വിട്ടതോടെ രൂക്ഷ പ്രതികരണവുമായി കെ സുരേന്ദ്രന്‍ രംഗത്ത്. ഏഷ്യാനെറ്റ് ന്യൂസിനെതിരെയാണ് അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തന്നോട് വ്യക്തി വിരോധം തീര്‍ക്കുകയാണ് എന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നത്. എന്നാല്‍ പ്രസീത പുറത്ത് വിട്ട ശബ്ദരേഖ ഒട്ടുമിക്ക എല്ലാ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന് ഏഷ്യാനെറ്റ് ന്യൂസ് മറ്റ് ചാനലുകളിലെ സിപിഎം പ്രവര്‍ത്തകരെ കൂട്ടുപിടിക്കുന്നു എന്നും ആക്ഷേപം ഉയര്‍ത്തുന്നുണ്ട്. വിശദാംശങ്ങള്‍...
വ്യക്തി വിരോധം
ഏഷ്യാനെറ്റ് ന്യൂസ് വ്യക്തി വിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം വാര്‍ത്തകള്‍ പുറത്ത് വിടുന്നത് എന്നാണ് കെ സുരേന്ദ്രന്റെ ആരോപണം. പുറത്ത് വിട്ട ഓഡിയോ ക്ലിപ്പുകളില്‍ വലിയ കൃത്രിമം നടന്നിട്ടുണ്ട്. ഇത്തരത്തില്‍ കള്ളപ്രചാരണം നടത്തുന്നതിനെടിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.
സിപിഎമ്മും ഏഷ്യാനെറ്റ് ന്യൂസും
ഏഷ്യാനെറ്റ് ന്യൂസ് മാത്രമല്ലല്ലോ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് എന്ന ചോദ്യം ഉയര്‍ന്നാല്‍ അതിനും സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉത്തരമുണ്ട്. മറ്റ് ചാനലുകളിലെ സിപിഎം പ്രവര്‍ത്തകരേയും ഏഷ്യാനെറ്റ് ന്യൂസ് ഈ കള്ളപ്രചാരണത്തിന് കൂട്ടുപിടിക്കുകയാണെന്നതാണ് സുരേന്ദ്രന്‍ പറയുന്നത്.
പുതിയ ഓഡിയോ
പുതിയതായി ഒരു ശബ്ദരേഖ കൂടി പുറത്ത് വന്ന സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം. സികെ ജാനുവിനെ കാണാന്‍ ഹോട്ടലില്‍ എത്തുന്നതിന് മുമ്പ് കെ സുരേന്ദ്രനെ വിളിച്ചതിന്റെ ശബ്ദരേഖ എന്ന് അവകാശപ്പെട്ടാണ് പ്രസീത ഈ ഓഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍
സികെ ജാനുവുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പികെ കൃഷ്ണദാസ് അറിയരുത് എന്ന് പറയുന്നതും ശബ്ദരേഖയില്‍ കേള്‍ക്കാം. സികെ ജാനുവിനെ എന്‍ഡിഎയിലേക്ക് കൊണ്ടുവരാന്‍ ആദ്യഘട്ട ശ്രമങ്ങള്‍ നടത്തിയത് പികെ കൃഷ്ണദാസ് ആയിരുന്നു എന്ന് പ്രസീത പറയുന്നുണ്ട്. ഈ നീക്കം ഫലം കണ്ടിരുന്നില്ല എന്നും പറയുന്നു.
മാധ്യമങ്ങള്‍ക്കെതിരെ
കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്കെതിരെ ജന്മഭൂമിയില്‍ ഒരു വാര്‍ത്ത വന്നിരുന്നു. കേരളത്തിലെ ഏഴ് ടിവി ചാനലുകള്‍ സിപിഎം നിയന്ത്രണത്തിലാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു അത്. ഏഷ്യാനെറ്റ് ന്യൂസിനേയും ജന്മഭൂമി വാര്‍ത്തയില്‍ സിപിഎം നിയന്ത്രണത്തിലുള്ള മാധ്യമം ആയിട്ടാണ് ചിത്രീകരിച്ചിരുന്നത്.
പൂര്‍ണമായി നിഷേധിക്കാതെ
പ്രസീത ആദ്യം പുറത്ത് വിട്ട ശബ്ദരേഖയെ കെ സുരേന്ദ്രന്‍ പൂര്‍ണമായും നിഷേധിച്ചിരുന്നില്ല. പ്രസീത വിളിച്ചിരുന്നു എന്ന കാര്യവും തള്ളിപ്പറഞ്ഞിരുന്നില്ല. ഇപ്പോള്‍ പുറത്ത് വന്ന ശബ്ദരേഖയേയും കെ സുരേന്ദ്രന്‍ പൂര്‍ണമായി നിഷേധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആ ഓഡിയോ ക്ലിപ്പുകളില്‍ കൃത്രിമം നടത്തിയിട്ടുണ്ട് എന്നാണ് സുരേന്ദ്രന്റെ ആരോപണം.
നിയമനടപടി
താന്‍ പറഞ്ഞ കാര്യങ്ങള്‍ വ്യാജമാണെങ്കില്‍, പുറത്ത് വിട്ട ശബ്ദരേഖകള്‍ കൃത്രിമം ആണെങ്കില്‍ നിയമനടപടി സ്വീകരിക്കാന്‍ കെ സുരേന്ദ്രനെ പ്രസീത അഴീക്കോട് നേരത്തേ തന്നെ വെല്ലുവിളിച്ചിരുന്നു. സികെ ജാനു, ഇത് സംബന്ധിച്ച് പ്രസീതയ്ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതില്‍ തുടര്‍ നടപടികള്‍ ഇതുവരെ ഉണ്ടായിട്ടില്ല.
പത്ത് ലക്ഷം, നാല്‍പത് ലക്ഷം... ആരോപണങ്ങള്‍
സികെ ജാനുവിന് മുന്നണിയില്‍ ചേരുന്നതിനായി പത്ത് ലക്ഷം രൂപ കെ സുരേന്ദ്രന്‍ കൈമാറി എന്നായിരുന്നു പ്രസീത ഉന്നയിച്ച ആരോപണം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചായിരുന്നു ഇത് എന്നും പ്രസീത പറയുന്നുണ്ട്. തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് ജാനുവിന് 40 ലക്ഷം രൂപ കെ സുരേന്ദ്രന്‍ കൈമാറി എന്ന ആരോപണം ആണ് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് ബാബു ബിസി ഉന്നയിച്ചത്.
സുന്ദരയ്ക്ക് കൊടുത്ത പണം കണ്ടെത്തി... അടുത്തത് സുരേന്ദ്രന്റെ അറസ്റ്റോ? ബിജെപി എങ്ങനെ പ്രതിരോധിക്കും