ശബരിമല വിഷയം കത്തുമ്പോൾ ദുർബലമായി എൻഡിഎ, സികെ ജാനു മുന്നണി വിട്ടു, ബിജെപി അവഗണിക്കുന്നു
Recommended Video
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ രാഷ്ട്രീയ പോരിന് ഇറങ്ങിയ ബിജെപിക്ക് തിരിച്ചടി നല്‍കി സികെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടു. എന്‍ഡിഎയില്‍ തുടര്‍ച്ചയായ അവഗണന നേരിടുന്നുവെന്നും തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല എന്നും ആരോപിച്ചാണ് സികെ ജാനു എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചിരിക്കുന്നത്. രണ്ടര വര്‍ഷമായി എന്‍ഡിഎയ്ക്ക് ഒപ്പമാണ് സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ.
കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി യോഗത്തിന് ശേഷമാണ് എന്‍ഡിഎ വിടുന്നതായി സികെ ജാനു വ്യക്തമാക്കിയത്. മുന്നണിയിലെ ഒരു കക്ഷി എന്ന പരിഗണന ഒരിക്കലും ലഭിച്ചില്ല. എന്‍ഡിഎ യോഗങ്ങള്‍ പോലും ചേരുന്നില്ലെന്നും സികെ ജാനു പറഞ്ഞു. ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സികെ ജാനു വ്യക്തമാക്കി.
തങ്ങളുടെ പാര്‍ട്ടി ആദിവാസികളുടേയും ദളിതരുടേയും എന്ന നിലയ്ക്ക് കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നതായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ പലതവണ ബിജെപി നേതാക്കളോട് സംസാരിച്ചിട്ടും ഫലമുണ്ടായില്ല. ബിജെപിയുടെ ഈ അവഗണനയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ പ്രതിഷേധമുണ്ടെന്നും സികെ ജാനു വ്യക്തമാക്കി. കേരളത്തില്‍ പട്ടിക വര്‍ഗ മേഖല പ്രഖ്യാപിക്കണമെന്ന് എന്‍ഡിഎയില്‍ ചേരുമ്പോള്‍ സികെ ജാനു ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഈ ആവശ്യം പരിഗണിക്കപ്പെട്ടില്ല.
ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷനിലോ കേന്ദ്ര സര്‍ക്കാരിന്റെ ഏതെങ്കിലും ബോര്‍ഡുകളിലോ കോര്‍പ്പറേഷനുകളിലോ സികെ ജാനുവിന് അംഗത്വം നല്‍കാം എന്നും വാഗ്ദാനം നടത്തിയിരുന്നു. ഇതും രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല. മുന്നണി വിടുന്ന കാര്യം പാര്‍ട്ടി ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നുവെന്ന് നേരത്തെ സികെ ജാനു പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ എന്‍ഡിഎ നിലപാടിനൊപ്പമല്ല സികെ ജാനു. സികെ ജാനുവിന്റെ നിലപാടിനോട് യോജിപ്പില്ലെന്നും മുന്നണി വിടുമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നുവെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചത്.