ജയിലിൽ നിന്ന് കൊടിസുനിയുടെ ഭീഷണി, കൊടുവള്ളി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി!
കോഴിക്കോട്: കൊടുവള്ളി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. കൊടുവളളി നഗരസഭാ കൗണ്‍സിലറും വിദേശത്ത് വ്യവസായിയും ആയ കോഴിശ്ശേരി മജീദിനെ ടിപി കൊലക്കേസ് പ്രതി കൊടി സുനി ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് യോഗത്തില്‍ ബഹളമുണ്ടായത്. മജീദിന് തിരിച്ചെത്തുമ്പോള്‍ പോലീസ് സുരക്ഷ നല്‍കണം എന്ന് പോലീസിനോട് ആവശ്യപ്പെടണം എന്ന അടിയന്തര പ്രമേയം ഭരണ കക്ഷിയായ യുഡിഎഫ് കൊണ്ടുവന്നു.
എന്നാല്‍ എല്‍ഡിഎഫ് ഇതിനെ ശക്തമായി എതിര്‍ത്തു. ചട്ടങ്ങള്‍ മറികടന്നാണ് യോഗം വിളിച്ചതെന്ന് പ്രതിപക്ഷത്തെ അംഗങ്ങള്‍ ആരോപിച്ചു. മാത്രമല്ല പ്രമേയത്തിന് അടിയന്തര സ്വഭാവം ഇല്ലെന്നും നിയമപരമായി നിലനില്‍ക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.
കള്ളക്കടത്ത്കാരും സ്വര്‍ണം കവര്‍ച്ച ചെയ്യുന്നവരും തമ്മിലുളള പ്രശ്നമാണെന്നും കൊടിസുനിയും മജീദും നിരവധി കേസുകളില്‍ പ്രതികള്‍ ആണൈന്നും പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. ഇതിനിടെയാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും ആരംഭിച്ചത്. മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ട് കയ്യാങ്കളി അവസാനിപ്പിച്ചു. തുടര്‍ന്ന് പ്രതിപക്ഷം യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയി. കൊടിസുനി ജയിലിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയതായി കഴിഞ്ഞ ദിവസമാണ് മജീദ് വെളിപ്പെടുത്തിയത്.
കഴിഞ്ഞ മാസം 20തിനാണ് കൊടിസുനി ആദ്യമായി വിളിച്ചതെന്ന് മജീദ് പറയുന്നു. സുഹൃത്തിന്റെ കൈവശമുളള സ്വര്‍ണം മജീദ് വാങ്ങണം എന്നതായിരുന്നു കൊടിസുനിയുടെ ആവശ്യം. എന്നാല്‍ കൃത്യമായ രേഖകള്‍ ഉണ്ടെങ്കില്‍ സ്വര്‍ണം വാങ്ങാമെന്ന് മജീദ് അന്ന് മറുപടി നല്കി.പിന്നീട് ഒരു തവണ കൂടി വിളിച്ച കൊടി സുനി സ്വര്‍ണം വാങ്ങണമെന്ന് നിര്‍ബന്ധിച്ചു. ഇതോടെ മജീദ് ഖത്തര്‍ പോലീസിനെ സമീപിച്ചു. മജീദ് പോലീസ് സഹായം തേടിയതോടെയാണ് കൊടി സുനി ഭീഷണിയുമായി വീണ്ടും വിളിച്ചതെന്ന് മജീദ് ആരോപിക്കുന്നു. ഖത്തറിലെ കച്ചവടം നിര്‍ത്തിക്കുമെന്നും കുടുംബത്തിലുളളവരെ ജീവിക്കാന്‍ സമ്മതിക്കില്ലെന്നും ആയിരുന്നു ഭീഷണി. ഖത്തര്‍ എംബസ്സിക്ക് പരാതി നല്കിയ മജീദ് താമരശ്ശേരി ഡിവൈഎസ്പിക്കും സംഭവത്തില്‍ പരാതി നല്‍കാനിരിക്കുകയാണ്.