സോളാര്‍ പീഡനക്കേസില്‍ അടൂര്‍ പ്രകാശിന് ക്ലീന്‍ ചിറ്റ്; പരാതിക്കാരിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് സിബിഐ
പത്തനംതിട്ട: സോളാര്‍ പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാവും എം പിയുമായ അടൂര്‍ പ്രകാശിന് ക്ലീന്‍ചിറ്റ്. അടൂര്‍ പ്രകാശിനെതിരായ പരാതിയില്‍ കഴമ്പില്ല എന്നാണ് സി ബി ഐയുടെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത്. സോളാര്‍ പദ്ധതിക്ക് സഹായം വാഗ്്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു അടൂര്‍ പ്രകാശിനെതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ചത്.
എന്നാല്‍ പരാതിക്കാരിയുടെ ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകളോ സാഹചര്യ തെളിവുകളോ സാക്ഷിമൊഴികളോ ലഭിച്ചില്ല എന്നാണ് സി ബി ഐ പറയുന്നത്. നിലവില്‍ ആറ്റിങ്ങല്‍ എം പിയായ അടൂര്‍ പ്രകാശ് സോളാര്‍ പീഡനക്കേസില്‍ കടുത്ത ആരോപണം നേരിട്ട നേതാക്കളില്‍ ഒരാളാണ്.
തിരുവനന്തപുരം സി ബി ഐ കോടതിയില്‍ ആണ് അന്വേഷണ റിപ്പോര്‍ട്ട് സി ബി ഐ സമര്‍പ്പിച്ചിരിക്കുന്നത്. സോളാര്‍ പീഡന കേസില്‍ സി ബി ഐ അന്വേഷണം ഏറ്റെടുത്തിട്ട് 15 മാസം പൂര്‍ത്തിയാകുമ്പോഴാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പരാതിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കുകയാണ് എന്ന റിപ്പോര്‍ട്ടാണ് തിരുവനന്തപുരം സി ബി ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
എന്റെ അവകാശങ്ങളെല്ലാം നഷ്ടപ്പെടുത്തി, സല്‍പേര് കളങ്കപ്പെടുത്തി; നികുതി വെട്ടിപ്പ് കേസില്‍ ഷാക്കിറ
പരാതിക്കാരി പറയുന്നത് 2012 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് എന്നാണ്. എന്നാല്‍ 2018 ലാണ് പരാതിക്കാരി പൊലീസിനെ സമീപിക്കുന്നത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ കാര്യമായ പുരോഗതി ഉണ്ടാകാതെ വന്നതോടെ എല്‍ ഡി എഫ് സര്‍ക്കാര്‍ കേസ് സി ബി ഐക്ക് കൈമാറുകയായിരുന്നു.
2021 ഓഗസ്റ്റില്‍ സി ബി ഐ കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് അടൂര്‍ പ്രകാശിന്റെയും കേസുമായി ബന്ധമുണ്ടെന്ന് പരാതിക്കാരി ആരോപിച്ച മറ്റുള്ളവരുടെയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. അടൂര്‍ പ്രകാശ് ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്നപ്പോള്‍ പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തില്‍ വെച്ചു പീഡിപ്പിച്ചു എന്നും ബെംഗളൂരുവിലേക്കു വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചു എന്നുമാണു പരാതിക്കാരിയുടെ ആരോപണം.
എന്നാല്‍ ബെംഗളൂരുവില്‍ അടൂര്‍ പ്രകാശ് റൂം എടുക്കുകയോ ടിക്കറ്റ് അയയ്ക്കുകയോ ചെയ്തിട്ടില്ല എന്നാണ് സി ബി ഐ കണ്ടെത്തല്‍. നേരത്തെ കേസില്‍ ഉള്‍പ്പെട്ട മറ്റൊരു നേതാവായ ഹൈബി ഈഡന്‍ എം പിക്കും ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.