പെട്ടിമുടിയില്‍ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട്, ദുരന്തഭൂമിയിൽ മുഖ്യമന്ത്രിയും ഗവർണറും
മൂന്നാര്‍: പെട്ടിമുടിയില്‍ ദുരന്തബാധിതരായ എല്ലാവര്‍ക്കും സര്‍ക്കാര്‍ വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനൊപ്പം പെട്ടിമുടി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദുരന്തത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ പൂര്‍ണമായ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. മാത്രമല്ല കുട്ടികളുടെ പഠനത്തിനും സര്‍ക്കാര്‍ സഹായിക്കും. പെട്ടിമുടിയിലെ ദുരിതബാധിതരെ സഹായിക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും.
ലയങ്ങളുടെ മോശം അവസ്ഥ സര്‍ക്കാര്‍ പ്രത്യേകമായി പരിഗണിക്കും. തൊഴിലാളികളുടെ കമ്പനിയുടെ ഭാഗത്ത് നിന്നുളള സഹായവും പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്ടിമുടിയില്‍ രക്ഷാ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നുണ്ട്. കാണാതായവര്‍ക്കായുളള തിരച്ചില്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്ടിമുടിയില്‍ ഉണ്ടായത് വന്‍ ദുരന്തമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്നെ രാഷ്ട്രപതി വിളിച്ച് സംസാരിച്ചിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

Recommended Video
പെട്ടിമുടിയില്‍ ഇതുവരെ 55 മൃതദേഹങ്ങള്‍ ആണ് കണ്ടെത്തിയത്. 15 പേരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. ചുരുക്കം ചിലരാണ് പെട്ടിമുടിയില്‍ അവശേഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു പ്രദേശമാകെ ഒലിച്ച് പോയ അവസ്ഥയാണ്. ദുരന്തം നടന്ന സ്ഥലത്ത് വീട് പണിയുക പ്രയാസമാണ്. പുതിയ സ്ഥലം വീട് നിര്‍മ്മിക്കാനായി കണ്ടെത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രാവിലെയോടെയാണ് മുഖ്യമന്ത്രിയും ഗവര്‍ണറും ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നാറില്‍ എത്തിയത്. തുടര്‍ന്ന് പെട്ടിമുടിയിലേക്ക് പോയ മുഖ്യമന്ത്രിയും ഗവര്‍ണറും അവിടെയുളള ലയങ്ങളിലെ ആളുകളുമായി സംസാരിച്ചു. മൂന്നാര്‍ ടി കൗണ്ടിയില്‍ അപകടവുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേര്‍ന്നു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എംഎം മണി, മന്ത്രി ടിപി രാമകൃഷ്ണന്‍, ഡീന്‍ കുര്യാക്കോസ് എംപി, ഇഎസ് ബിജിമോള്‍ എംഎല്‍എ, എസ് രാജേന്ദ്രന്‍ എംഎല്‍എ അടക്കമുളളവര്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഒപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications