കൊവിഡ് 19 പ്രതിരോധം: പ്രധാനമന്ത്രിയുമായുളള യോഗത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും
തിരുവനന്തപുരം: പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേരളത്തിലെ കൊവിഡ് 19 പ്രതിരോധ നടപടികള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യ മന്ത്രി കെകെ ശൈലജ, ചീഫ് സെക്രട്ടറി ടോം ജോസ് അടക്കമുളള ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും പ്രധാനമന്ത്രിയുമായുളള വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. കൊവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് യോഗത്തിൽ പ്രധാന ചർച്ചയായത്. രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ലോക്ക് ഡൗണ്‍ ഏപ്രില്‍ 15ന് തന്നെ പൂര്‍ത്തിയാകുമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ അറിയിച്ചു.
എന്നാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം നിയന്ത്രങ്ങളില്‍ അയവ് വരുത്തരുത് എന്നും കേരളം അടക്കമുളള സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കേരളം കര്‍ശനമായി നടപ്പിലാക്കി വരികയാണ്. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങുന്നത് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. നിരത്തുകളില്‍ ഉള്‍പ്പെടെ പോലീസ് ശക്തമായ പരിശോധന നടത്തി വരികയാണ്.
റേഷനും മരുന്നും ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും വീടുകളില്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ലോക്ക് ഡൗണ്‍ കാലത്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഇതുവരെ 265 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 24 പേര്‍ക്ക് പുതുതായി കൊവിഡ് കണ്ടെത്തി. ഇതിനകം രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ശനമായ കൊവിഡ് പരിശോധനകള്‍ സംസ്ഥാനത്ത് നടത്തുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കിയതോടെ കേരളമടക്കമുളള മിക്ക സംസ്ഥാനങ്ങളുടെയും സാമ്പത്തിക അടിത്തറ തകർന്നിരിക്കുകയാണ്. അതിനാൽ കൂടുതൽ ധനസഹായം വേണമെന്ന് മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Recommended Video
മികച്ച കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് നേരത്തെ കേന്ദ്ര സർക്കാരും സുപ്രീം കോടതിയും കേരളത്തെ അഭിനന്ദിച്ചിട്ടുളളതാണ്. ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് ശേഷവും നിയന്ത്രണങ്ങള്‍ തുടരണം എന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം കേരളം കൃത്യമായി പാലിക്കാനാണ് സാധ്യത. ലോക്ക് ഡൗണിന് ശേഷവും മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ കേരളം പിന്തുടര്‍ന്നേക്കും. കൊവിഡ് പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ മത്സരിക്കേണ്ട കാര്യമില്ലെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് പറഞ്ഞു. കൊവിഡിനെ നേരിടാന്‍ 20000 കോടി രൂപയുടെ പാക്കേജ് കേരളം ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്.