പുതുവത്സര ദിനത്തിൽ പത്തിന പ്രഖ്യാപനങ്ങൾ നടത്തി മുഖ്യമന്ത്രി, അഴിമതി മുക്ത കേരളം പരിപാടി
തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ പത്തിന പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വയോജനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി സര്‍ക്കാര്‍ സേവനം വീടുകളില്‍ എത്തിക്കും. സന്നദ്ധ സേവകര്‍ വഴി ഇത് നടപ്പാക്കും. മസ്റ്ററിങ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അപേക്ഷ, സിഎംഡിആര്‍എഫിലെ സഹായം, അത്യാവശ്യ ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്ന സേവനങ്ങള്‍. ഉന്നത വിദ്യാഭ്യാസമേഖലയില്‍ Eminent Scholars Online പരിപാടി ആരംഭിക്കും. ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞര്‍, സാമൂഹ്യശാസ്ത്രജ്ഞര്‍, ഭാഷാ വിദഗ്ദ്ധര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പ്രമുഖരുമായി ആശയവിനിമയം നടത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സംവിധാനമൊരുക്കും.
വാര്‍ഷികവരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങളില്‍ നിന്നുള്ള ബിരുദപഠനം സ്തുത്യര്‍ഹമായ രീതിയില്‍ പൂര്‍ത്തിയാക്കുന്ന സംസ്ഥാനത്തെ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരുലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭാ ധനഹായ പദ്ധതിപ്രകാരം നല്‍കും. അഴിമതിരഹിത കേരളത്തിന്റെ ഭാഗമായി സോഫ്‌റ്റ്വെയര്‍ വഴി പരാതി നല്‍കാം. പരാതിക്കാരന്റെ പേര് രഹസ്യമായിരിക്കും.
കുട്ടികളുടെ ഇടയിലെ ആത്മഹത്യാ പ്രവണത ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കും . സ്‌കൂള്‍ കൗണ്‍സലര്‍മാരുടെ എണ്ണം ഇരട്ടിയാക്കും. സ്‌കൂളുകളില്‍ 20 കുട്ടികളെ ശ്രദ്ധിക്കാന്‍ ഒരു അധ്യാപികയോ അധ്യാപകനോ എന്ന നിലയില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. വിവിധ തരം പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ഏര്‍പ്പെടുത്തും. ഇതിനായി സൈക്കോളജിസ്റ്റ്, നിയമ വൈദഗ്ദ്ധ്യമുള്ള വ്യക്തി, ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍ എന്നിവര്‍ ജില്ലാതലത്തില്‍ നേതൃത്വം നല്‍കും. കുട്ടികളിലും കൗമാരക്കാരിലും വിളര്‍ച്ച ഇല്ലാതാക്കാന്‍ പദ്ധതി തുടങ്ങും. ഫെബ്രുവരി 15നു മുമ്പ് സംസ്ഥാനതലത്തില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പരിശോധന നടത്തും. വിളര്‍ച്ച ബാധിച്ചതായി പരിശോധനയില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് പോഷകാഹാര സാധനങ്ങള്‍ എത്തിക്കാനുള്ള ഫെബ്രുവരിയില്‍ തന്നെ എത്തിക്കും.
പ്രകൃതി സൗഹൃദ നിര്‍മ്മാണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. പ്രകൃതിസൗഹൃദ നിര്‍മാണ രീതി അവലംബിക്കുന്ന ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് ആദ്യം ഒറ്റത്തവണയായി അടക്കുന്ന കെട്ടിടനികുതിയില്‍ നിശ്ചിത ശതമാനം 'ഗ്രീന്‍ റിബേറ്റ്' അനുവദിക്കും. പ്രാദേശികതലത്തില്‍ ആളുകള്‍ക്ക് പ്രഭാത-സായാഹ്ന സവാരി നടത്തുവാനും കുട്ടികള്‍ക്ക് കളിക്കുവാനും എല്ലാ വില്ലേജുകളിലും പൊതുഇടങ്ങള്‍ ഉണ്ടാക്കും. പ്രാദേശികമായി എല്ലാ വയോജനങ്ങള്‍ക്കും ഒത്തുചേര്‍ന്ന് ക്രിയാത്മകമായി സമയം ചെലവഴിക്കാന്‍ പറ്റുന്ന സംവിധാനവും ഒരുക്കും. ഡിജിറ്റല്‍ മീഡിയാ സാക്ഷരതാ പരിപാടി, സത്യമേവ ജയതേ പദ്ധതിക്ക് തുടക്കം കുറിക്കും. ഡിജിറ്റല്‍ മീഡിയയെക്കുറിച്ച് സ്‌കൂളുകളിലൂടെയും കോളേജുകളിലൂടെയും പഠിപ്പിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ആശ്വാസനടപടി ഉണ്ടാകും. മടങ്ങിയെത്തിയവര്‍ക്ക് സര്‍ക്കാര്‍ രേഖകള്‍ 15 ദിവസത്തിനകം നല്‍കും.