'ജനം ആര് പറയുന്നത് കേൾക്കുമെന്ന് നോക്കാം', കെ റെയിലിൽ മുഖ്യമന്ത്രിയുടെ വെല്ലുവിളി
കണ്ണൂര്‍: കെ റെയില്‍ വിരുദ്ധ സമരത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം അനുവദിക്കില്ല എന്നുളള ദുശ്ശാഠ്യമാണ് പ്രതിപക്ഷത്തിനുളളതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെ റെയിലിനെ കുറിച്ച് സര്‍ക്കാര്‍ പൂര്‍ണ തോതില്‍ ഇറങ്ങി ആളുകളുടെ ഇടയില്‍ വിശദീകരിക്കുമെന്നും ആര് പറയുന്നതാണ് ജനം കേള്‍ക്കുന്നത് എന്ന് കാണാമെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പാനൂരിലെ പൊതുയോഗത്തില്‍ സംസാരിക്കവേ വെല്ലുവിളിച്ചു.
'കെ റെയിലിനെതിരെ ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്', മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ''എല്‍ഡിഎഫ് സര്‍ക്കാര്‍ വികസന രംഗത്ത് സ്വീകരിച്ച നടപടികള്‍ക്ക് ജനം പിന്തുണ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ ഒന്നും ചെയ്യരുതെന്ന് കരുതിയാണ് എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുന്നത്. സാധാരണ തെരഞ്ഞെടുപ്പ് കാലത്താണ് കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് നില്‍ക്കുന്നത്. ഇത്തവണ സര്‍ക്കാരിന്റെ തുടക്കം മുതല്‍ എതിര്‍ക്കാന്‍ ഇവര്‍ ഒരുമിച്ചാണ്''.
കെ റെയില്‍ യാഥാര്‍ഥ്യമായാല്‍ എന്താകുമെന്ന് കരുതി കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടായി എതിര്‍ക്കുകയാണ്. ഇക്കാര്യത്തില്‍ ഒരേ മനസ്സും ഒരേ യോജിപ്പുമാണ്. സില്‍വര്‍ ലൈന്‍ ഉണ്ടാക്കുന്ന പുരോഗതി വലുതായിരിക്കും. അതുകൊണ്ടാണ് ഇതിനെ എതിര്‍ക്കുന്നത്. ഇപ്പോള്‍ വേണ്ടെന്നാണ് പറയുന്നത്, പിന്നെയെപ്പോഴാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ''വണ്ടിനെക്കുറിച്ച് പറഞ്ഞ പോലെയാണ് കോണ്‍ഗ്രസ്. നീ വിളക്കും കെടുത്തുന്നു, നീയും നശിക്കുന്നു. രാജ്യത്തിന് നാശമായി സ്വയം നശിക്കുകയും ചെയ്തു. മുന്‍ മന്ത്രിമാരുള്‍പ്പെടെ എത്ര പേരാണ് ബിജെപിയിലെത്തിയത്. വല്ല പാഠവും കോണ്‍ഗ്രസ് ഇതുവരെ പഠിച്ചോ? ഏത് തരം നാശത്തിലേക്കാണ് കോണ്‍ഗ്രസ് പോയിക്കൊണ്ടിരിക്കുന്നത്. വോട്ട് ഭിന്നിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് യുപിയില്‍ സ്വീകരിച്ചത്. വിശ്വസിക്കാന്‍ പറ്റാത്ത പാർടിയാണ് കോണ്‍ഗ്രസെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് മനസിലായി'' എന്നും മുഖ്യമന്ത്രി പറഞ്ഞു.

അസാധ്യമെന്ന് പലരും എഴുതി തള്ളിയ ദേശീയ പാതാവികസനം യാഥാർത്ഥ്യമാകുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. '' ദേശീയ പാത 66-ൻ്റെ വികസനത്തിനാവശ്യമായ 1076.64 ഹെക്ടർ ഭൂമിയിൽ 988.09 ഹെക്ടർ (91.77%) ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 25% സംസ്ഥാന സർക്കാറാണ് വഹിക്കുന്നത്. അതിനായി ഇതുവരെ 5311 കോടി രൂപ സംസ്ഥാന സർക്കാർ ദേശീയ പാത അതോറിറ്റിക്ക് നൽകി''.
''2011-16 കാലഘട്ടത്തിൽ എങ്ങുമെത്താതെ മുടങ്ങിക്കിടന്നിരുന്ന ഈ പദ്ധതി യാഥാർത്ഥ്യമായത് കേരളത്തിൻ്റെ വികസനത്തിന് അത് അനിവാര്യമാണെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻ്റെ ഉറച്ച ബോധ്യവും നടപ്പാക്കണമെന്ന നിശ്ചയദാർഢ്യവും കാരണമാണ്. സ്ഥലം വിട്ടു നൽകുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ തുകയുടെ 25% വഹിക്കാൻ സർക്കാർ തീരുമാനിക്കുകയും അർഹരായ എല്ലാവർക്കും അതു ലഭിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്തു. അതേ തുടർന്ന്, തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ നടന്ന ശ്രമങ്ങൾ പരാജയപ്പെട്ടു. ജനങ്ങൾ സർക്കാരിനൊപ്പം നിൽക്കുകയും ചെയ്തു''.
''അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ സ്വപ്നപദ്ധതിയാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ജനകീയ വികസനത്തിൻ്റെ ബദൽ മാതൃകയായി ദേശീയ പാത-66-ൻ്റെ വികസനം ചരിത്രത്തിൽ അടയാളപ്പെടുത്തും. പദ്ധതി പൂർത്തിയാകുന്നതോടെ ഗതാഗത സൗകര്യങ്ങളിലുണ്ടാകുന്ന മാറ്റം കേരളത്തിൻ്റെ സർവോന്മുഖമായ വികസനത്തിനു കൂടുതൽ ഊർജ്ജം പകരും'' മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications