തലയില്‍ മുണ്ടിട്ട് ഒരു ചര്‍ച്ചയ്ക്കും പോയിട്ടില്ല; ശ്രീ എം മതേതരവാദിയായ സന്യാസിവര്യനാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ആര്‍എസ്എസുമായി സിപിഎം ചര്‍ച്ച നടത്തിയെന്ന വിഷയത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ നടന്നിട്ടുള്ള ചര്‍ച്ചകള്‍ മനുഷ്യന്റെ ജീവന്‍ സംരക്ഷിക്കാന്‍ നടത്തിയിട്ടുള്ളവയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു ആരും കൊല്ലപ്പെടരുത് എന്നു കരുതുന്നതുകൊണ്ടാണ് ചര്‍ച്ച നടക്കുന്നത്. അത്തരത്തിലുള്ള സമാധാന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പരസ്പരം കൊല നടക്കുന്ന ഒരു ഘട്ടത്തില്‍ അത് പരസ്പര ചര്‍ച്ചയിലൂടെ പരിഹരിച്ചുകൂടെ എന്നൊരു നിര്‍ദേശം വന്നാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ സ്വാഭാവികമായും അതിനുവേണ്ട നടപടി എടുക്കണ്ടെ. നേരത്തെ അതിനുമുമ്പുള്ള സര്‍വ്വകക്ഷിയോഗം ചേര്‍ന്നിട്ടുണ്ട്. അതിലും ഈ നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. അങ്ങനെയാണ് രണ്ടുകൂട്ടരെയും ഇരുത്തിക്കൊണ്ടുള്ള ചര്‍ച്ച നടന്നത്. അതില്‍ എം കൂടി പങ്കാളിയായിരുന്നു എന്നത് വസ്തുതയാണ്.
എം അതിന് മുന്‍കൈയും എടുത്തിരുന്നു. അദ്ദേഹം എന്റടുത്ത് വന്ന് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. അത് പ്രായോഗികമാണോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. ഞാന്‍ രണ്ടു കൂട്ടരുമായും ബന്ധപ്പെടാം എന്ന് അദ്ദേഹം തന്നെ പറഞ്ഞു. അങ്ങനെയൊക്കെയാണ് ആ ചര്‍ച്ച സാധിതപ്രായമാകുന്നത്. എമ്മിനെ കുറിച്ച് ഞാന്‍ വിലയിരുത്തിയിട്ടുള്ളത് അദ്ദേഹം ഒരു സെക്കുലര്‍ ആയ സന്യാസിവര്യനാണ്, യോഗിവര്യാനാണ് എന്നാണ്. ഏതെങ്കിലും തരത്തിലുള്ള വിഭാഗീയതയുടെ വക്താവല്ല അദ്ദേഹം. അതുകൊണ്ടാണ് അദ്ദേഹത്തെപോലുള്ള ഒരാളുമായി അസോസിയേറ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറായിട്ടുള്ളത്- മുഖ്യമന്ത്രി പറഞ്ഞു.
ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടാണ് സംഘര്‍ഷവിഷയം ചര്‍ച്ചചെയ്യുന്ന സര്‍വകക്ഷി യോഗങ്ങളിലടക്കം അഭിപ്രായമായി ഉയര്‍ന്നുവന്നത്. അതിന്റെയെല്ലാം തുടര്‍ച്ചയാണ് ഉഭയകഷി ചര്‍ച്ച നടന്നത്. ഉഭയകക്ഷി ചര്‍ച്ച നടന്ന കാര്യം രഹസ്യമാക്കിവെച്ചിട്ടില്ല. നിയമസഭയില്‍ അടക്കം ഉഭയകക്ഷി ചര്‍ച്ച നടന്നിട്ടുള്ള കാര്യം വ്യക്തമാക്കിയിരുന്നു. ഇവിടെ ഒറ്റ കാര്യമേ ആവര്‍ത്തിച്ചു പറയുന്നുള്ളു. തലയില്‍ മുണ്ടിട്ടുകൊണ്ട് ഒരു ചര്‍ച്ചയ്ക്കും ഞങ്ങള്‍ പോയിട്ടില്ല. കോ-ലീ-ബി സഖ്യം പോലെ രാഷ്ട്രീയ കള്ളക്കച്ചവടത്തിന് തലയില്‍ മുണ്ടിട്ട് പോയവര്‍ ഇവിടെയൊക്കെത്തന്നെ ഉണ്ട്- മുഖ്യമന്ത്രി വ്യക്തമാക്കി.
'ബിജെപിയുടെ പരിപ്പൊന്നും ഇവിടെ വേവില്ല. ഇത് കേരളമാണ്', ഇഡിക്കും നിർമ്മല സീതാരാമനുമെതിരെ പിണറായി