സന്ദീപ് വാര്യരുടെ ആരോപണത്തിന്റെ മുനയൊടിച്ച് മുഖ്യമന്ത്രി, ഐ പാഡ് ഉയർത്തിക്കാട്ടി മറുപടി!
തിരുവനന്തപുരം: മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയില്‍ ആയിരുന്നപ്പോള്‍ സര്‍ക്കാര്‍ ഫയലില്‍ വ്യാജ ഒപ്പിട്ടുവെന്ന ബിജെപി ആരോപണത്തിന് മറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപി നേതാക്കള്‍ക്ക് ഇത്തരം കാര്യങ്ങളെ കുറിച്ച് നിശ്ചയമില്ലാത്തതിനാലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 2018ല്‍ ഇത്തരമൊരും ആരോപണം വന്നിരുന്നുവെന്നും അന്നതിന് വിശദീകരണം നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കെസി ജോസഫ് ഉന്നയിച്ച ആരോപണത്തിന് അന്ന് നല്കിയ മറുപടി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വായിച്ചു. ഈ ദിവസങ്ങളില്‍ ഫയലുകള്‍ ഇലക്ട്രോണിക് സംവിധാനം വഴി മുഖ്യമന്ത്രിക്ക് അയച്ച് കൊടുത്ത് തീരുമാനം എടുക്കുന്നുണ്ട്. ഫിസിക്കല്‍ ഫയലുകള്‍ ഇലക്ട്രോണിക് ഫയലുകളാക്കി മാറ്റിയാണ് അയച്ച് കൊടുക്കുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് നേരത്തെ സ്വീകരിച്ച് വരുന്ന നടപടി ക്രമമാണ്.
ആ ഒപ്പ് തന്റെ ഒപ്പ് തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്ന് ആ ഒരു ഫയല്‍ മാത്രമല്ല ഒപ്പിട്ടത്. 39 ഫയലുകളാണ് 2018 സെപ്റ്റംബര്‍ 6ന് ഒപ്പിട്ടിട്ടുളളത്. യാത്രയില്‍ താന്‍ ഐപാഡ് ഒപ്പം കരുതാറുണ്ട്. ആറാം തിയ്യതി അയച്ച് കിട്ടിയ ഫയല്‍ താന്‍ ഒപ്പിട്ട് തിരിച്ചയച്ചിട്ടുണ്ട്. ആ ഘട്ടത്തില്‍ എല്ലാ ദിവസവും ഫയലുകള്‍ അയക്കുമായിരുന്നു. ഒപ്പില്‍ യാതൊരു വ്യാജവും ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സന്ദീപ് വാര്യരുടെ ആരോപണം ഗുരുതരമെന്ന് മുസ്ലീം ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചതിനും മുഖ്യമന്ത്രി മറുപടി നല്കി. ഒക്കച്ചങ്ങാതിമാര്‍ പറയുമ്പോള്‍ അത് എങ്ങനെ ഏറ്റ് പിടിക്കാതിരിക്കും എന്ന് കരുതിയിട്ടാണ് എന്നാണ് മുഖ്യമന്ത്രി പരിഹസിച്ചത്. ബിജെപി പറയുന്ന കാര്യങ്ങള്‍ ലീഗ് നേതൃത്വം വാശിയോടെ ഏറ്റെടുക്കുകയാണ്. യുഡിഎഫ് ഇപ്പോള്‍ അങ്ങനെയാണ്. ആദ്യം ബിജെപി പറയുകയും പിന്നെ അതിന് ബലം കൊടുക്കാന്‍ യുഡിഎഫ് ഇടപെടുന്നു.
ആരോപണം ഉന്നയിച്ച ആള്‍ക്ക് ഇതിന്റെ സാങ്കേതികത്വം അറിയാതെ വന്നേക്കാം. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെപ്പോലെ ദീര്‍ഘകാലം മന്ത്രിയായിരുന്ന ആള്‍ക്ക് ഇത് അറിയാതിരിക്കാന്‍ ഇടയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 2013 ആഗസ്റ്റ് 24 മുതല്‍ സംസ്ഥാനത്ത് ഫയല്‍ പ്രോസസിംഗ് ഇ ഓഫീസ് സോഫ്റ്റ്വെയര് വഴി നടത്താമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. അദ്ദേഹമത് മനസ്സിലാക്കാതിരിക്കാന്‍ വഴിയില്ല.
കോണ്‍ഗ്രസിനേക്കാള്‍ വാശിയോടെയാണ് ലീഗ് ഇത്തരം കാര്യങ്ങളെ സഹായിക്കുന്നത്. യുഡിഎഫിന്റെ ഒരു സംസ്ക്കാരമായി അത് മാറിയിരിക്കുന്നു. ഞങ്ങള്‍ മുന്‍പന്തിയില്‍ നില്‍ക്കണമെന്ന നിര്‍ബന്ധബുദ്ധി ലീഗിനുണ്ടാകും. ഇതൊരു ഗവേഷണം നടത്തി ബിജെപി കണ്ടെത്തിയതായിരിക്കും. കുറച്ച് സമയത്തേക്ക് എങ്കിലും പുകമറ ഉണ്ടാകട്ടെ എന്ന് കരുതിയിട്ടാവും ഇതെന്നും മുഖ്യമന്ത്രി. ഫയലുകള്‍ എങ്ങനെ ബിജെപി നേതാക്കളുടെ കയ്യില്‍ കിട്ടിയെന്നത് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.