'ബിജെപിയുടെ പരിപ്പൊന്നും ഇവിടെ വേവില്ല. ഇത് കേരളമാണ്', ഇഡിക്കും നിർമ്മല സീതാരാമനുമെതിരെ പിണറായി
തിരുവനന്തപുരം: കിഫ്ബിക്ക് എതിരെയുളള നീക്കങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്കെതിരെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആണ് ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്ര മന്ത്രിയുടെ ആരോപണം ജനം മുഖവിലയ്ക്ക് എടുക്കാത്തത് കൊണ്ടാവും അവരുടെ കീഴിലുളള ഇഡിയെ കൊണ്ട് വന്ന് കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെയും മുഖ്യമന്ത്രി തുറന്നടിച്ചു. വിശദാംശങ്ങൾ ഇങ്ങനെ..

പാഴൂര്‍ പടിപ്പുര വരെ പോകേണ്ട കാര്യമില്ല
കിഫ്ബിയിലെ സ്ത്രീകള്‍ അടക്കമുളള ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ഇഡി മോശമായി പെരുമാറിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജന്‍സികള്‍ ചാടിയിറങ്ങി പുറപ്പെട്ടത് എന്തിനെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട കാര്യമില്ല. തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാന്‍ വന്നാല്‍ കീഴടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളോട് ഉത്തരവാദിത്തം ഉളളവരാണ് തങ്ങള്‍. അത് തടയാന്‍ വരുന്ന ഒരു ശക്തിക്ക് മുന്നിലും കീഴടങ്ങിയ പാരമ്പര്യം ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബിജെപിയുടെ പരിപ്പൊന്നും ഇവിടെ വേവില്ല
ബിജെപിയുടെ പരിപ്പൊന്നും ഇവിടെ വേവില്ല. ഇത് കേരളമാണ്. കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നില്‍ മുട്ട് മടക്കുന്നത് മുന്‍പ് കണ്ടിട്ടുണ്ടാവും. ഭയപ്പെടുത്തി വരുതിയിലാക്കാന്‍ സാധിക്കുന്ന കോണ്‍ഗ്രസ് നേതാക്കളേയും പരിചയം കാണും. അത്തരം വിരട്ട് കൊണ്ട് ഉദ്ദേശിച്ച കാര്യം ഇവിടെ നടക്കില്ല. കേരളത്തെ നശിപ്പിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും തുനിഞ്ഞിറങ്ങിയാല്‍ ജനം കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും പിണറായി തുറന്നടിച്ചു.

പദ്ധതികള്‍ വേണ്ട എന്ന് പറഞ്ഞിട്ടില്ല
സിപിഐ എമ്മും ഇടതുപക്ഷ പ്രസ്ഥാനവും കോണ്‍ഗ്രസ്-ബിജെപി ആക്രമങ്ങളെ മുന്‍പും നേരിട്ടിട്ടുണ്ട്. വികസനത്തിന് മാര്‍ഗരേഖയുണ്ടാക്കി കൃത്യമായ ആസൂത്രണത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതിന് ഏതെല്ലാം തടസമുണ്ടാക്കാമോ അതെല്ലാം ബിജെപിയും യുഡിഎഫും ഉണ്ടാക്കിയിട്ടുണ്ട്. കിഫ്ബിയെ ആകാശകുസുമം, മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം എന്നൊക്കെയാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. എന്നാല്‍ സ്വന്തം മണ്ഡലത്തില്‍ കിഫ്ബി പദ്ധതികള്‍ വേണ്ട എന്ന് ഒരുഘട്ടത്തിലും ചെന്നിത്തല പറഞ്ഞിട്ടില്ല, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇടങ്കോലിടാന്‍ വരരുത്
61000 കോടിയുടെ വികസനമാണ് കിഫ്ബി നല്‍കാന്‍ പോകുന്നത്. നാട്ടില്‍ വികസനം വേണ്ടെന്നാണോ പ്രതിപക്ഷം പറയുന്നത്. സര്‍ക്കാരിനെ ആക്രമിച്ചോളൂ, പക്ഷേ അത് ഈ നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിന്റെ കടയ്‌ക്കല്‍ കത്തിവെച്ചാകരുത്. അതിന് അനുവദിക്കില്ല. കിഫ്ബി വഴി സംഭരിച്ച തുക കേരളത്തില്‍ തന്നെ ചിലവഴിക്കും. ഇവിടെ നല്ല റോഡുകള്‍ വേണം, മികച്ച ചികിത്സ കിട്ടണം, സാധാരണക്കാരുടെ മക്കള്‍ക്കും മികച്ച വിദ്യാഭ്യാസം കിട്ടണം, തൊഴില്‍ വേണം, ഇതിനൊന്നും ഇടങ്കോലിടാന്‍ വരരുത്- മുഖ്യമന്ത്രി പറഞ്ഞു.

മറവിരോഗം വന്നിട്ടുണ്ടാകില്ല എന്ന് കരുതുന്നു
പ്രതിപക്ഷ നേതാവിൻ്റെ പുതിയ ഒരു ആരോപണം തെരഞ്ഞെടുപ്പ് സമയത്ത് ഇഡി അന്വേഷണം നടത്തുന്നത് സിപിഎം-ബിജെപി ബന്ധത്തിന്‍റെ തെളിവാണെന്നാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പായിരുന്നില്ലേ? അന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തെ വട്ടം ചുറ്റുമ്പോള്‍ അവര്‍ക്ക് വിളക്കുപിടിച്ച് മുമ്പില്‍ നടന്നത് ആരായിരുന്നു? പ്രതിപക്ഷ നേതാവിന് മറവിരോഗം വന്നിട്ടുണ്ടാകില്ല എന്നാണ് കരുതുന്നത് എന്നും മുഖ്യമന്ത്രി പരിഹസിച്ചു.

കട കാലിയാക്കല്‍ വില്‍പ്പന
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയ ആളെന്ന ബഹുമതി പ്രതിപക്ഷ നേതാവിന് ചാര്‍ത്തികിട്ടിയതാണല്ലോ. അദ്ദേഹത്തിന് ഇപ്പോഴുണ്ടാകുന്ന ജാള്യം ബിജെപിയുമായി ഞങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് പറയുന്ന നിലവാരമില്ലാത്ത ആരോപണത്തിലേക്ക് അദ്ദേഹത്തെ നയിക്കുക കൂടിയാണ് ചെയ്യുന്നത്. ഇന്ത്യയിലെമ്പാടും ബിജെപിയിലേക്ക് കട കാലിയാക്കല്‍ വില്‍പ്പന നടത്തുന്ന കോണ്‍ഗ്രസിന്‍റെ നേതാവാണ് അദ്ദേഹം. മതനിരപേക്ഷവാദികളുടെയും ന്യൂനപക്ഷങ്ങളുടെയും വിശ്വാസം നഷ്ടപ്പെടുമ്പോള്‍ അത് ചെപ്പടിവിദ്യയിലൂടെ നിലനിര്‍ത്താമെന്ന വ്യാമോഹമാണ് ദുരാരോപണങ്ങള്‍ ഉയര്‍ത്തുന്നതിന്‍റെ അടിസ്ഥാനം. അതില്‍ സഹതപിക്കുകയേ വഴിയുള്ളു എന്നും മുഖ്യമന്ത്രി തുറന്നടിച്ചു.












Click it and Unblock the Notifications