ജലീല്‍ എന്തിന് രാജി വെയ്ക്കണം? കെട്ടിച്ചമച്ച അപവാദ പ്രചാരണം, ജലീലിന് ശക്തമായ പിന്തുണ നൽകി പിണറായി!
തിരുവനന്തപുരം: മന്ത്രി കെടി ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീലിനെതിരെ പ്രതിപക്ഷം നടത്തിയതിനെ സമരമെന്ന് വിളിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാഹനത്തിന് നേരെ മറ്റൊരു വാഹനം കയറ്റി ഇടുന്നത് ജീവഹാനി പോലും സംഭവിക്കാവുന്ന അപകടമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കെടി ജലീലിനെതിരെ കെട്ടിച്ചമച്ച അപവാദ പ്രചാരണം മാത്രമാണ് നടക്കുന്നത്.
'ഇപ്പോൾ കോൺഗ്രസ് ഐസിയുവിൽ, ഇനി വെന്റിലേറ്ററിൽ'! കോൺഗ്രസിനെ നിർത്തിപ്പൊരിച്ച് മുഹമ്മദ് റിയാസ്!
അദ്ദേഹത്തിനെതിരെ ഒരു കുറ്റവും ചാര്‍ത്തിയിട്ടില്ല. ജലീലിനോട് വിവരങ്ങള്‍ തേടുക മാത്രമാണ് അന്വേഷണ ഏജന്‍സി ചെയ്തത്. ഖുറാനുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ജലീലിനോട് ചോദിച്ചറിഞ്ഞത്. മതഗ്രന്ഥം വിതരണം ചെയ്യുന്നത് കുറ്റകരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുമായി ബന്ധപ്പെട്ട് തനിക്ക് വന്ന മെസ്സേജുകള്‍ അടക്കം ജലീല്‍ നേരത്തെ പരസ്യമാക്കിയിട്ടുളളതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലീല്‍ ന്യൂനപക്ഷകാര്യം കൈകാര്യം ചെയ്യുന്ന വഖഫ് ബോര്‍ഡ് മന്ത്രി കൂടിയാണ്. യുഎഇ കോണ്‍സുലേറ്റ് ജനറല്‍ ആവശ്യപ്പെട്ടത് പ്രകാരം മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യാന്‍ സഹായം നല്‍കുകയാണ് അദ്ദേഹം ചെയ്തത്. അത്തരം കാര്യങ്ങള്‍ക്ക് ബന്ധപ്പെടേണ്ട മന്ത്രി തന്നെയാണ് ജലീല്‍. അതില്‍ തെറ്റ് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ചിലര്‍ അപവാദം പ്രചരിപ്പിക്കല്‍ ഒരു തൊഴിലായി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സികളെ തെറ്റിദ്ധരിപ്പിക്കാനുളള ശ്രമം നടക്കുകയാണ്. ആ ജോലി മാധ്യമങ്ങള്‍ ഏറ്റെടുക്കരുത്.
ചില താല്‍പര്യക്കാര്‍ എല്ലാക്കാലത്തും അത് ചെയ്യുന്ന നിക്ഷിപ്ത താല്‍പര്യക്കാരുണ്ട്. അവരത് തുടര്‍ന്നു കൊണ്ടിരിക്കും. മുന്നില്‍ വരുന്ന കാര്യങ്ങള്‍ സ്വാഭാവികമായും അന്വേഷണ ഏജന്‍സിക്ക് വ്യക്തത വരുത്തേണ്ടി വരും. അത് മാത്രമാണ് ഇവിടെ സംഭവിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ജലീല്‍ മാധ്യമങ്ങളോട് നിഷേധിച്ചതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലീലിനെതിരെ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച പരാതിയില്‍ വിവരങ്ങള്‍ തേടുക മാത്രമാണുണ്ടായിരിക്കുന്നത്. അദ്ദേഹത്തിനെതിരെ ഒരു കുറ്റവും ചാര്‍ത്തപ്പെട്ടിട്ടില്ല. ഒരു അന്വേഷണം നടക്കുന്നുമില്ല. പിന്നെന്തിനാണ് രാജി വെയ്ക്കുന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു. കെട്ടിച്ചമച്ച ഒരു കഥയാണ് ജലീലിനെതിരെ പറയുന്നത്. എന്ത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പറയുന്നത് ജലീലിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് പറയുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മറ്റൊന്നും പറയാനില്ലാത്തത് കൊണ്ട് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കെട്ടിച്ചമയ്ക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.