കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടം, കെവി വിജയദാസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പാങ്ങോട് എംഎല്‍എ കെവി വിജയദാസിന്റെ വിയോഗത്തില്‍ അനുശോചനം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെവി വിജയദാസിന്റെ വിയോഗം കനത്ത നഷ്ടമാണെന്നും അദ്ദേഹം സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവ് ആണെന്നും മുഖ്യമന്ത്രി അനുശോചിച്ചു.
മുഖ്യമന്ത്രിയുടെ അനുശോചനക്കുറിപ്പ്: ' കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് കോങ്ങാട് എം. എൽ എ കെ.വി വിജയദാസിന്റെ അകാലവിയോഗം. കർഷക കുടുംബത്തിൽ നിന്ന് പൊതുരംഗത്തേക്ക് വന്ന അദ്ദേഹം കർഷകരുടെ ക്ഷേമത്തിനുവേണ്ടി ത്യാഗപൂർവമായി പ്രവർത്തിച്ചു. പാലക്കാട് ജില്ലയിൽ സിപിഐഎമ്മിന്റെ വളർച്ചയിൽ വലിയ സംഭാവന നൽകിയ നേതാവായിരുന്നു വിജയദാസ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ പാലക്കാടിന്റെ വികസനത്തിന് അവിശ്രമം പ്രവർത്തിച്ചു. നിയമസഭയിലെ പ്രവർത്തനത്തിലും സമൂഹത്തിലെ അധ:സ്ഥിതരുടെ പ്രശ്നങ്ങൾക്കാണ് അദ്ദേഹം മുൻഗണന നൽകിയത്. സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതിനാണ് സഹകരണ രംഗത്ത് പ്രവർത്തിക്കുമ്പോഴും ശ്രമിച്ചത്. കോങ്ങാട് മണ്ഡലത്തിലെ ജനങ്ങളുടെയും വിജയദാസിന്റെ പ്രിയപ്പെട്ട എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു'.
എംഎല്‍എ കെ വി വിജയദാസിന്റെ വേര്‍പാട് ഏറെ വേദനാജനകമാണ് എന്ന് മന്ത്രി ഇപി ജയരാജൻ പ്രതികരിച്ചു. 'കൊവിഡ് ഭേദമായി ആരോഗ്യനില വഷളായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മടങ്ങിവരവ് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് വിയോഗ വാര്‍ത്ത എത്തുന്നത്. ഏറെ അടുപ്പമുള്ള സഹപ്രവര്‍ത്തകനെയാണ് നഷ്ടമാകുന്നത്. യുവജനപ്രസ്ഥാന കാലഘട്ടം മുതല്‍ ആത്മസൗഹൃദം പുലര്‍ത്തിയിരുന്നു. 2011 മുതല്‍ കോങ്ങാടിനെ പ്രതിനിധീകരിച്ച് വിജയദാസ് നിയമസഭയിലുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ പ്രഥമപ്രസിഡന്റില്‍ നിന്ന് തുടങ്ങി മികച്ച സാമാജികനായി മാറിയ പൊതുജീവിതം ഏറെ ഉന്നതമായിരുന്നു. കേരളത്തിലെ പൊതുപ്രവര്‍ത്തന മേഖലയ്ക്കാകെ കനത്ത നഷ്ടമാണ് ഈ വിയോഗം'.
' കര്‍ഷക സംഘത്തിന്റെ നേതൃപദവിയില്‍ തൊഴിലാളികളെ ദിശാബോധത്തോടെ നയിക്കാന്‍ അദ്ദേഹത്തിനായി. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിജയദാസിന്റെ വിയോഗം നികത്താനാകാത്ത വിടവാണ് സൃഷ്ടിക്കുന്നത്. സൗമ്യനായി ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞ് പ്രവര്‍ത്തിച്ച അദ്ദേഹം ലാളിത്യത്തിന്റെ മറുപേരായിരുന്നു. സാധാരണക്കാര്‍ക്കൊപ്പം അവരിലൊരാളായി ജീവിക്കാനായിരുന്നു വിജയദാസിന് എന്നും ഇഷ്ടം' എന്ന് ഇപി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
'കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്നും മുന്നില്‍ നിന്നു. നിയമസഭയില്‍ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കുമായി ആ ശബ്ദം എന്നും ഉയര്‍ന്ന് കേട്ടിരുന്നു. പാലക്കാട്ടെ മലബാര്‍ സിമന്റ്‌സിന്റെ കാര്യത്തില്‍ വളരെ ഗൗരവമായ ഇടപെടല്‍ അദ്ദേഹം നടത്തി. മലബാര്‍ സിമന്റ്‌സിനെ ഇന്നത്തെ നിലയില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കാര്യമായ പങ്കുവഹിച്ചു. വിജയദാസിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍' എന്നും ഇപി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.