'ബാബറി ധ്വംസനം കേവലം ഒരു പളളി പൊളിക്കലല്ല, ശിക്ഷ അവര്‍ അര്‍ഹിക്കുന്നു', തുറന്നടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ബാബറി മസ്ജിദ് തകർത്ത കേസിൽ ബിജെപി നേതാക്കൾ അടക്കമുളള പ്രതികളെ സിബിഐ കോടതി വെറുതെ വിട്ട വിധിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യന്‍ മതനിരപേക്ഷതയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുളള ശിക്ഷ അവര്‍ അര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബാബറി മസ്ജിദ് തകർത്തതിൽ കോൺഗ്രസിനേയും പിണറായി കടന്നാക്രമിച്ചു. പൂട്ടിക്കിടന്ന ബാബറി മസ്ജിദ് സംഘപരിവാറിനായി തുറന്ന് കൊടുത്തത് കോണ്‍ഗ്രസ് ആയിരുന്നുവെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. വിശദാംശങ്ങൾ ഇങ്ങനെ..
സുപ്രീം കോടതി പറഞ്ഞത്
മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ: '' അയോധ്യയിലെ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഉടലെടുത്ത കേസിലെ അന്തിമ വിധി പ്രസ്താവിക്കുമ്പോള്‍ 1949 ഡിസംബര്‍ 29ന് രാത്രി തര്‍ക്ക ഭൂമിയില്‍ രാമവിഗ്രഹം സ്ഥാപിക്കുമ്പോള്‍ ആസൂത്രിത നടപടി ആയിരുന്നുവെന്നാണ് സുപ്രീം കോടതി പറഞ്ഞത്. 1992 ഡിസംബര്‍ 6ന് ബാബറി മസ്ജിദ് പൊളിച്ച നടപടിയെ നിയമവാഴ്ചയുടെ കടുത്ത ലംഘനം എന്നാണ് നവംബര്‍ 9ലെ വിധി പ്രസ്താവത്തില്‍ സുപ്രീം കോടതി വിശേഷിപ്പിച്ചത്.
ഉത്തരവാദികള്‍ ആയവര്‍ നമ്മുടെ കണ്‍മുന്നിൽ
കടുത്ത നിയമലംഘനമെന്ന് രാജ്യത്തെ പരമോന്നത കോടതി തന്നെ വിശേഷിപ്പിച്ച സംഭവം ആണ് ബാബറി മസ്ജിദ് ധ്വംസനം. മസ്ജിദ് തകര്‍ക്കുന്നതിന് മുന്നോടിയായി നടത്തിയ രഥയാത്ര, അതിന് നേതൃത്വം നല്‍കിയവര്‍, അവരുടെ സഹായികള്‍, കര്‍സേവയ്ക്ക് ആഹ്വാനം ചെയ്തവര്‍, അതിനൊക്കെ ആളും അര്‍ത്ഥവും പ്രദാനം ചെയ്ത സംഘടനകള്‍, തങ്ങളെ തടയാന്‍ കോടതി ആരാണ് എന്ന് ചോദിച്ചവര്‍, എന്നിങ്ങനെ ആ കടുത്ത നിയമലംഘനത്തിന് ഉത്തരവാദികള്‍ ആയവര്‍ നമ്മുടെ കണ്‍മുന്നിലുണ്ട്.
ഉത്തരവാദിത്തം സംഘപരിവാറിന്
അത്തരം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യന്‍ മതനിരപേക്ഷതയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുളള ശിക്ഷ അവര്‍ അര്‍ഹിക്കുന്നു. ഇന്ത്യന്‍ മതേതരത്വത്തിന് ഏറ്റവും കടുത്ത പോറല്‍ ഏല്‍പ്പിച്ച ഈ നിയമലംഘന നടപടിയുടെ ഉത്തരവാദിത്തം സംഘപരിവാര്‍ ശക്തികള്‍ക്കാണ്.
സംഘപരിവാറിനായി തുറന്ന് കൊടുത്തത് കോണ്‍ഗ്രസ്
അതിലേക്ക് നയിച്ച കാരണങ്ങളുടേയും ഒത്താശ ചെയ്ത് കൊടുത്തതിന്റെയും അനുകൂലമായ സാഹചര്യം സൃഷ്ടിച്ച് കൊടുത്തതിന്റെയും ഉത്തരവാദിത്തം കോണ്‍ഗ്രസിനും ചങ്ങാതിമാര്‍ക്കുമാണ്. പൂട്ടിക്കിടന്ന ബാബറി മസ്ജിദ് സംഘപരിവാറിനായി തുറന്ന് കൊടുത്തത് കോണ്‍ഗ്രസ് ആയിരുന്നു. ശിലാന്യാസത്തിലൂടെ ക്ഷേത്രത്തിന് തറക്കല്ലിടാന്‍ അനുവാദം കൊടുത്തതും കോണ്‍ഗ്രസ് ആയിരുന്നു.
കര്‍മരാഹിത്യത്തിലൂടെ മൗനം
കര്‍സേവയിലൂടെ അതൊരു മണ്ഡപമാക്കാന്‍ അനുവാദം കൊടുത്തതും കോണ്‍ഗ്രസ്. ഇതിന്റെയൊക്കെ സ്വാഭാവിക പരിണിതി എന്ന നിലയില്‍ സംഘപരിവാര്‍ ബാബറി മസ്ജിദ് തകര്‍ത്ത് തരിപ്പണമാക്കിയപ്പോള്‍ കര്‍മരാഹിത്യത്തിലൂടെ മൗനം ആചരിച്ച് അത് അനുവദിച്ച് കൊടുത്തതും കോണ്‍ഗ്രസ് തന്നെ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷത അത് മതനിരപേക്ഷ സ്വഭാവത്തെ മുറുകെ പിടിക്കുന്നു എന്നതാണ്.
വര്‍ഗീയ ആധിപത്യത്തിന് എതിരെ
ഉന്നതമായ മാനവിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണ് വിവിധ ജനവിഭാഗങ്ങളുടെ യോജിച്ചുളള പ്രക്ഷോഭങ്ങളിലൂടെ ഇന്ത്യന്‍ ജനത വൈദേശിക ആധിപത്യത്തിന് എതിരെ പോരാടിയതും അതിനെ തറ പറ്റിച്ചതും. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വര്‍ഗീയ ആധിപത്യത്തിന് എതിരെ പൊരുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കേവലം ഒരു പളളി പൊളിക്കലല്ല
ബാബറി മസ്ജിദ് ധ്വംസനം കേവലം ഒരു പളളി പൊളിക്കലല്ല. ഗാന്ധി വധം പോലെ രാജ്യത്തെ അഗാധമായി മുറിവേല്‍പ്പിച്ച താരതമ്യം ഇല്ലാത്ത കുറ്റകൃത്യമാണ്. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ നിയമപരമായ തുടര്‍ നടപടികള്‍ക്ക് അന്വേഷണ ഏജന്‍സിയായ സിബിഐക്കും കേന്ദ്ര സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. അതവര്‍ നിറവേറ്റണം. അതില്‍ നിന്ന് അവര്‍ ഒഴിഞ്ഞ് മാറി ജനാധിപത്യത്തേയും മതനിരപേക്ഷതയേയും കൂടുതല്‍ മുറിവേല്‍പ്പിക്കരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞു..