അന്വേഷണത്തിൽ വെള്ളം ചേർക്കാനനുവദിക്കില്ല, മദ്യപിച്ചില്ലെന്ന് ശ്രീറാം മാത്രമേ പറയൂ എന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേസില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന ശ്രീറാം വെങ്കിട്ടരാമന് എതിരെ പഴുതടച്ച അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപകട സമയത്ത് മദ്യപിച്ചില്ല എന്ന് ശ്രീറാം മാത്രമേ പറയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
വാഹനം ഓടിക്കുമ്പോള്‍ അമിതമായ അളവില്‍ ശ്രീറാം വെങ്കിട്ടരാമന് ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടം സംഭവിച്ചത് അമിത വേഗത്തില്‍ വാഹനം ഓടിച്ചത് കൊണ്ടാണെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്യപിക്കാത്ത ഒരാള്‍ എങ്ങനെ ഇത്ര വേഗത്തില്‍ വാഹനം ഓടിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. കേസന്വേഷണത്തില്‍ പോലീസിന് വീഴ്ച പറ്റിയതായി മുഖ്യമന്ത്രി സമ്മതിച്ചു. വൈദ്യപരിശോധന നടത്തിയതിലും രക്തപരിശോധന നടത്തുന്നതിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും വീഴ്ച വരുത്തിയത് പ്രത്യേക സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേസന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. വഫ ഫിറോസിന് കുറ്റകൃത്യത്തില്‍ പങ്കുണ്ട് എന്നതിനാലും ശ്രീറാം മദ്യപിച്ചാണ് വാഹനം ഓടിച്ചത് എന്നതിനാലും കൃത്യമായ വകുപ്പുകള്‍ പ്രകാരം അന്വേഷണം തുടരുകയാണ്. ബഷീറിന്റെ കുടുംബം സഹായം അര്‍ഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ കേസില്‍ ഹൈക്കോടതി ശ്രീറാമിന് ജാമ്യം അനുവദിച്ചിരുന്നു.