ഞാനൊരു പ്രത്യേക ജനുസ്സാണ്, പിടി തോമസിന് പിണറായി വിജയനെ മനസ്സിലായിട്ടില്ല, തിരിച്ചടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് നിയമസഭയില്‍ അക്കമിട്ട് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കവേ കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ചിരുന്നു. പിടി തോമസിന് പിണറായി വിജയനെ ഇതുവരെ മനസ്സിലായിട്ടില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. നിയമസഭ പൂരപ്പാട്ടിനുളള സ്ഥലമല്ല. തന്റെ കൈകള്‍ ശുദ്ധമാണ്. കമ്മ്യൂണിസ്റ്റുകാരെ ജയില്‍ കാണിച്ച് പേടിപ്പിക്കാന്‍ നോക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
21 തവണ സ്വര്‍ണം നയതന്ത്ര പരിരക്ഷയില്‍ വന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വീഴ്ചയാണോ എന്ന് പിണറായി ചോദിച്ചു. സിഎം രവീന്ദ്രന് എതിരെ രാജ്യദ്രോഹം ആരോപിക്കുന്നത് വികലാമായ മനസ്സുകളാണ്. തന്റെ മകളുടെ വിവാഹ തലേന്ന് സ്വപ്‌ന സുരേഷ് വീട്ടില്‍ വന്നിട്ടില്ല. മകളുടെ വിവാഹം നടന്നത് ക്ലിഫ് ഹൗസിലെ വലിയ ഹാളില്‍ വെച്ചാണെന്നും അത് അറിയാത്തത് ആണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
തന്റെ വീട്ടുകാരെ ഒരു ഏജന്‍സിയും ചോദ്യം ചെയ്തിട്ടില്ല. പണം കാണുമ്പോള്‍ പോരട്ടെ പോരട്ടെ എന്ന് പറയുന്ന സ്വഭാവക്കാരല്ല. കുറേ നാള്‍ തന്നെ പ്രതിയാക്കാന്‍ നടന്നിട്ട് എന്തായെന്ന് പിണറായി ചോദിച്ചു. കോടതി തന്നെ അത് വലിച്ചെറിഞ്ഞില്ലേ. എല്ലാവര്‍ക്ക് നേരെയും വല വീശിയിട്ട് ഒരു പരല്‍മീനിനെ എങ്കിലും കിട്ടിയോ എന്നും പിണറായി ചോദിച്ചു. തങ്ങള്‍ക്ക് ഞെളിഞ്ഞിരിക്കാനുളള അവകാശമുണ്ട്. ആരുടെ മുന്നിലും തല ഉയര്‍ത്തി നില്‍ക്കാനുളള നെഞ്ചുറപ്പുണ്ടെന്നും പിണറായി പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഇടപാട് സ്ഥലത്ത് നിന്നും ഇറങ്ങി ഓടിയ ആൾ ആരാണ്. ആ ആൾ മുഖ്യമന്ത്രിയുടെ ഓഫീസിലുളള ആളല്ലെന്ന് പിണറായി പരിഹസിച്ചു.
താനൊരു പ്രത്യേക ജനുസ്സാണെന്നും പ്രതിപക്ഷം ശപിച്ചാല്‍ അധോലോക നായകനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് നട്ടെല്ല് ഒടിക്കാന്‍ ശ്രമിച്ചിട്ടും ആരുടെ മുന്നിലും തല കുനിച്ചിട്ടില്ല. ഇന്നും ആ നട്ടെല്ല് നിവര്‍ന്ന് തന്നെ നില്‍ക്കുന്നു. താന്‍ യുഎപിഎ കേസില്‍ പ്രതിയാകണം എന്നൊരു മോഹം പ്രതിപക്ഷത്തിനുണ്ട്. എന്നാല്‍ അതൊരു മോഹം മാത്രമായി തന്നെ അവശേഷിക്കും. തന്നെ പിണറായി വിജയനാക്കിയത് പിആര്‍ ഏജന്‍സികള്‍ അല്ലെന്നും പ്രതിപക്ഷത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?