കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീഴ്ചകൾ ചൂണ്ടിക്കാണിക്കുമ്പോൾ വസ്തുത കൂടി മനസിലാക്കണം; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന അഴിമതികള്‍ എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അയച്ച കത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സങ്കുചിത താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോള്‍ സംസ്ഥാനത്ത് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന പല നിക്ഷേപകരും പിന്തിരിയും എന്ന കാര്യം അങ്ങേയ്ക്ക് അറിയാവുന്നതാണല്ലോ എന്ന് മുഖ്യമന്ത്രി കത്തില്‍ പ്രതിപക്ഷ നേതാവിനോട് ചോദിക്കുന്നു. വിവാദങ്ങള്‍ വസ്തുതകളെ തമസ്‌കരിക്കുന്ന സാഹചര്യമുണ്ടായാല്‍ കേരളത്തിന്റെ പുതിയ വികസന പരിപ്രേക്ഷ്യ നിര്‍മ്മിതിക്ക് തിരിച്ചടി നേരിടും. വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതും വിമര്‍ശിക്കുന്നതും ക്രിയാത്മകമായി ചെയ്യുന്നതോടൊപ്പം മേല്‍പ്പറഞ്ഞ വസ്തുത കൂടി മനസ്സില്‍ വയ്ക്കണമെന്ന് താങ്കളോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ..

pinarayi

.പ്രിയപ്പെട്ട ശ്രീ. രമേശ് ചെന്നിത്തല,

14.07.2020 തീയതിയിലെ താങ്കളുടെ കത്ത് കിട്ടി. കത്തില്‍ താങ്കളുടെ പരാമര്‍ശം പ്രധാനമായും താഴെ പറയുന്ന വിഷയങ്ങളെപ്പറ്റിയാണ്:

1. സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങളില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃത നിയമനങ്ങള്‍ നല്‍കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

2. പി.എസ്.സി, എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് സംവിധാനങ്ങളെ മറികടന്ന് ആയിരക്കണക്കിന് ആളുകളെയാണ് കഴിഞ്ഞ നാലുവര്‍ഷക്കാലയളവില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്.

3. വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള കൃത്രിമ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരില്‍ പലരും നിയമനങ്ങള്‍ തരപ്പെടുത്തിയിട്ടുള്ളത്.

4. ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്സ് എന്നീ തസ്തികകളിലേക്ക് അടക്കമുള്ള നിരവധി പി.എസ്.സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. റാങ്ക് ലിസ്റ്റുകളില്‍ നിന്നും പരിമിതമായ നിയമനം മാത്രമേ നടന്നിട്ടുള്ളൂ. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന പ്രതിപക്ഷത്തിന്‍റെയും ഉദ്യോഗാര്‍ത്ഥികളുടെയും ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.

5. ഉമാദേവി കേസിലുള്ള ബഹു. സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് സ്ഥിരനിയമനങ്ങളും അനധികൃത നിയമനങ്ങളും നടത്തുന്നു.

6. എല്ലാ അനധികൃത കരാര്‍/ ദിവസവേതന നിയമനങ്ങളും അടിയന്തിരമായി റദ്ദാക്കി അവരുടെ വിദ്യാഭ്യാസ യോഗ്യത അടക്കമുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണം.

ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ വ്യക്തമായ നിലപാട് നിയമന പ്രക്രിയയില്‍ സുതാര്യത ഉണ്ടാകണം എന്നു തന്നെയാണ്. ഭരണഘടനാ സ്ഥാപനമായ പി.എസ്.സി വഴിയുള്ള സുതാര്യമായ നിയമനങ്ങള്‍ നടത്താനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും അവ നികത്തുവാനും സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

2016 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2020 ഏപ്രില്‍ 30 വരെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി 1,33,132 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ട്. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നാലുവര്‍ഷം പിന്നിട്ടപ്പോള്‍ 2015 ജൂണ്‍ 4 ന് നിയമസഭയില്‍ അന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചതു പ്രകാരം 1,23,104 പേര്‍ക്കാണ് പി.എസ്.സി നിയമനം നല്‍കിയിട്ടുള്ളത്.

ആരോഗ്യ-സാമൂഹ്യനീതി മേഖലയില്‍ നാളിതുവരെ 5985 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയുടെ ശാക്തീകരണത്തിന്‍റെ ഭാഗമായി പുതുതായി 1990 തസ്തികകളില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി നിയമനം നടത്തിയിട്ടുണ്ട്. പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ 4933 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ഈ രംഗത്ത് ഹയര്‍സെക്കണ്ടറി തലത്തില്‍ മാത്രം 3540 തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് യോഗ്യതയ്ക്കനുസരിച്ചുള്ള നിയമനം ഉറപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്പെഷ്യല്‍ റൂളുകള്‍ തയ്യാറാക്കാനും നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുമുള്ള പ്രക്രിയ നടന്നുവരികയാണ്. ഇതിന്‍റെ ഭാഗമായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍, ഐ.എം.ജി, ഹൗസിംഗ് കമ്മീഷണറേറ്റ്, കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം, ന്യൂനപക്ഷ ക്ഷേമ ഡയറക്ട്രേറ്റ്, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍, യുവജനക്ഷേമ ബോര്‍ഡ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയില്‍ സ്പെഷ്യല്‍ റൂള്‍ രൂപീകരിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. കമ്പനി, ബോര്‍ഡ്, കോര്‍പ്പറേഷന്‍ തുടങ്ങിയ 52 സ്ഥാപനങ്ങളില്‍ നിയമനം ഇതിനകം പി.എസ്.സിക്ക് വിടുകയും നിയമന ചട്ടം ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. നിയമന ചട്ടം രൂപീകരിക്കാനും പി.എസ്.സിക്ക് വിടാനുമുള്ള നടപടിക്രമങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത സ്ഥാപനങ്ങളുടെ കാര്യത്തില്‍ അത് സമയബന്ധിതമായി നടപ്പാക്കാനുള്ള നടപടികളും സ്വീകരിക്കും. നിയമന-പ്രൊമോഷന്‍ കാര്യത്തില്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും സ്പെഷ്യല്‍ റൂള്‍ ഉണ്ടാകണമെന്നതാണ് സര്‍ക്കാരിന്‍റെ നയം. ഇവിടെ എല്ലാ വിവരങ്ങളും പ്രത്യേകം പ്രതിപാദിക്കുന്നില്ല. (വിശദവിവരങ്ങള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ നിന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര കമ്മീഷനില്‍ നിന്നും ലഭ്യമാകുന്നതാണ്.)

സംസ്ഥാന ബജറ്റ് രേഖകളുടെ ഭാഗമായി വിവിധ വകുപ്പുകളില്‍ വരുന്ന ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥരുടെ സംക്ഷിപ്ത കണക്ക് പ്രസിദ്ധീകരിക്കുന്നുണ്ട്. താഴെ കാണുന്ന പട്ടികയില്‍ പ്രസക്തമായ കണക്കുകള്‍ ഉദ്ധരിക്കുകയാണ്.

സാമ്പത്തിക
വര്‍ഷം, താല്‍ക്കാലിക
ജീവനക്കാരുടെ എണ്ണം എന്നീ ക്രമത്തിൽ

1. 2011-12 ...31,899
2. 2012 -13 ....25,136
3. 2020 -21...11,674

Recommended Video

cmsvideo
മാധ്യമങ്ങള്‍ക്ക് മുന്നില്‍ പെട്ട ശിവശങ്കര്‍ പറഞ്ഞത് | Oneindia Malayalam

ഇതില്‍ നിന്നും വ്യക്തമാകുന്നത് കരാര്‍/ ദിവസവേന അടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ എണ്ണം യു.ഡി.എഫ് ഭരണകാലത്ത് ഇപ്പോള്‍ ഉള്ളതിന്‍റെ മൂന്നിരട്ടിയായിരുന്നു എന്നതാണ്. ഇത് പരിഗണിക്കാതെ എല്‍.ഡി.എഫ് ഭരണകാലത്ത് പി.എസ്.സിയെ നോക്കുകുത്തിയാക്കി അനധികൃത നിയമനങ്ങള്‍ നടത്തി എന്നു പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി 2015 നവംബര്‍ 30 ന് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ ന്യൂഡല്‍ഹി കേരള ഹൗസില്‍ മൂന്നുവര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയ 40 പേരെ സ്ഥിരപ്പെടുത്തിയതായി അറിയിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ കേരള ഹൗസിലെ നിയമനങ്ങള്‍ മെരിറ്റ്-സംവരണ തത്വങ്ങള്‍ പാലിച്ചുകൊണ്ട് നടത്താന്‍ ഈ മേഖലയില്‍ വൈദഗ്ദ്ധ്യമുള്ള ഏജന്‍സിയെ ഏല്‍പ്പിക്കുകയും പരസ്യം ചെയ്ത് പരീക്ഷയും ഇന്‍റര്‍വ്യൂവും നടത്തി നിയമിക്കാനുള്ള പ്രക്രിയ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

താങ്കള്‍ക്ക് അറിവുള്ളതുപോലെ, കരാര്‍/ കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ പരമാവധി ഒരുവര്‍ഷക്കാലത്തേക്ക് ചില പ്രത്യേക സാഹചര്യത്തില്‍ അനിവാര്യമാണ്. പശ്ചാത്തല സൗകര്യ പ്രോജക്ടുകളിലും നൂതന സാങ്കേതികവിദ്യ വിനിയോഗം ചെയ്യപ്പെടുന്ന മേഖലയിലും പ്രത്യേക പരിജ്ഞാനവും പ്രാവീണ്യവുമുള്ള ആളുകള്‍ ആവശ്യമായി വരുമ്പോള്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ വഴി പ്രക്രിയ സുതാര്യത (Process Integrity) ഉറപ്പുവരുത്തിക്കൊണ്ട് ഹ്രസ്വകാല നിയമനങ്ങള്‍ നടക്കാറുണ്ട്. അവ സര്‍ക്കാര്‍ നിയമനങ്ങളല്ല. പി.എസ്.സിക്ക് നോട്ടിഫൈ ചെയ്യേണ്ട തസ്തികകളുമല്ല.

താങ്കളുടെ കത്തില്‍ ചൂണ്ടിക്കാണിച്ച സ്റ്റേറ്റ് ഓഫ് കര്‍ണ്ണാടക Vs ഉമാദേവി & അദേഴ്സ് എന്ന കേസിലെ സുപ്രീംകോടതി വിധിയുടെ അന്തഃസത്ത ഇപ്രകാരമാണ്:

" . . . . . . . . . . . .of duly qualified persons in duly sanctioned vacant posts might have been made and the employees have continued to work for ten years or more but without the intervention of orders of courts or of tribunals. The question of regularization of the services of such employees may have to be considered on merits in the light of the principles settled by this Court in the cases above referred to and in the light of the judgment.''

ഇതില്‍ നിന്നും വ്യക്തമാകുന്നത് ബഹു. സുപ്രീംകോടതിയുടെ മേല്‍പ്പറഞ്ഞ വിധിന്യായത്തില്‍ പ്രതിപാദിക്കപ്പെടുന്ന വിഷയം താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ സംബന്ധിച്ചാണ്. ഇവിടെ ഐ.ടി മേഖലയിലും പശ്ചാത്തല സൗകര്യ പ്രോജക്ടുകള്‍ക്കും കണ്‍സള്‍ട്ടന്‍റുകള്‍ ഹ്രസ്വകാല കൃത്യനിര്‍വ്വഹണത്തിനായി നിയമിക്കപ്പെടുന്ന കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന പ്രശ്നം ഉണ്ടായിട്ടില്ല. ഇതില്‍ തന്നെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയോ ഏതെങ്കിലും അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ പങ്കുണ്ടെന്ന് സംശയമുണ്ടാവുകയോ ചെയ്താല്‍ അവരുടെ സേവനം അവസാനിപ്പിക്കാനും ആവശ്യമെന്നു കണ്ടാല്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ മടി കാണിച്ചിട്ടില്ല. ഐ.ടി മേഖലയില്‍ 52.44 ലക്ഷം സ്ക്വയര്‍ ഫീറ്റ് തൊഴിലിടം സൃഷ്ടിക്കാന്‍ ഇതിനകം സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം, 35.5 ലക്ഷം സ്ക്വയര്‍ ഫീറ്റ് തൊഴിലിടത്തിന്‍റെ പ്രവൃത്തി നടന്നുവരുന്നു. ഇതെല്ലാം ഈ മേഖലയിലെ എടുത്തുപറയേണ്ട നേട്ടങ്ങളാണ്.

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനെപ്പറ്റി താങ്കള്‍ സൂചിപ്പിരുന്നല്ലോ. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുണ്ടായിരുന്ന അലംഭാവവും വീഴ്ചയും കാരണം റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്ന അവസ്ഥ ഉണ്ടായ സാഹചര്യത്തില്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ 11 തവണ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്നാണ് നിയമസഭാ രേഖകള്‍ തന്നെ വ്യക്തമാക്കുന്നത്. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുകയും ലിസ്റ്റുകളില്‍ നിന്നും കാലാവധിക്കുള്ളില്‍ നിയമനം നടത്തുകയും ചെയ്യണമെന്നതാണ് ഈ സര്‍ക്കാരിന്‍റെ നയം. ഒരു ലിസ്റ്റിന്‍റെ കാലാവധി ദീര്‍ഘിപ്പിക്കുമ്പോള്‍ പ്രായപരിധിയുടെ അറ്റത്ത് നില്‍ക്കുന്ന അനേകായിരങ്ങള്‍ക്ക് പി.എസ്.സി പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടുന്നു എന്ന വസ്തുത എന്തിന് ഈ അവസരത്തില്‍ മറച്ചുവയ്ക്കണം?

അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള തൊഴില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സര്‍വ്വീസിലെ ഒഴിവുകളില്‍ പി.എസ്.സി വഴിയുള്ള നിയമനം ഉറപ്പാക്കുന്നതിനു പുറമെ, കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റി ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ഈ സര്‍ക്കാരിന്‍റെ ലക്ഷ്യമാണ്. എന്നാല്‍, സങ്കുചിത താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോള്‍ സംസ്ഥാനത്ത് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന പല നിക്ഷേപകരും പിന്തിരിയും എന്ന കാര്യം അങ്ങേയ്ക്ക് അറിയാവുന്നതാണല്ലോ. വിവാദങ്ങള്‍ വസ്തുതകളെ തമസ്കരിക്കുന്ന സാഹചര്യമുണ്ടായാല്‍ കേരളത്തിന്‍റെ പുതിയ വികസന പരിപ്രേക്ഷ്യ നിര്‍മ്മിതിക്ക് തിരിച്ചടി നേരിടും. വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതും വിമര്‍ശിക്കുന്നതും ക്രിയാത്മകമായി ചെയ്യുന്നതോടൊപ്പം മേല്‍പ്പറഞ്ഞ വസ്തുത കൂടി മനസ്സില്‍ വയ്ക്കണമെന്ന് താങ്കളോട് അഭ്യര്‍ത്ഥിക്കുകയാണ്.

English summary
CM Pinarayi Vijayan responds to the letter of the Opposition Leader Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X