നേതൃത്വം കൊടുക്കാന്‍ ജനപ്രതിനിധിയുണ്ടായത് അപമാനകരം, ശവസംസ്‌കാരം തടഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതം അനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പിപിഇ കിറ്റും ധരിച്ച് പ്രവര്‍ത്തനം നടത്തുന്ന ജനപ്രതിനിധികളും യുവജന സംഘടനാ പ്രവര്‍ത്തകരുമൊക്കെ ഉള്ള നാടാണ് നമ്മുടേത്.
ഇന്നലെയുണ്ടായ ഒരു സംഭവം അതിന്റെ എല്ലാം ശോഭ കെടുത്തുന്ന തരത്തിലായിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരെങ്കിലും ഉണ്ടാക്കുന്ന തെറ്റിദ്ധാരണയുടെ പുറത്ത് മൃതദേഹങ്ങളുടെ സംസ്‌കാരം തടയാന്‍ വേണ്ടി കൂട്ടം കൂടുകയല്ല വേണ്ടത്. അങ്ങനെ കൂട്ടം കൂടുന്നതാണ് അപകടം. അതിനു നേതൃത്വം കൊടുക്കാന്‍ ജനപ്രതിനിധി പോലും ഉണ്ടായി എന്നത് അപമാനകരമാണ്. ആ കേസില്‍ ശക്തമായ ഇടപെടാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാം മനസിലാക്കുന്നത്
ഒരു ദുരിതകാലത്താണ് കൂടെ ആരൊക്കെ ഉണ്ട് എന്ന് നാം മനസിലാക്കുന്നത്. സ്‌നേഹത്തിന്റെയും കരുതലിന്റേയും എത്രയെത്ര അനുഭവങ്ങള്‍ നാം ഈ കാലയളവില്‍ കണ്ടു. ജാതിയും മതവും ഭാഷയും ദേശവും ഒന്നും നമുക്ക് ഇതിന് തടസമായില്ല. കഴിഞ്ഞ ദിവസവും അത്തരം ഒരു സംഭവം ശ്രദ്ധയില്‍പ്പെട്ടു. കാസര്‍കോട് ജില്ലയിലെ പാണത്തൂരിലെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയവെ പാമ്പു കടിയേറ്റ കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവം പലരുടേയും മനസിലുണ്ടാകും.
ജീവനാണ് വലുത്
പൊതുപ്രവര്‍ത്തകനായ ജിനില്‍ മറ്റൊന്നും നോക്കാതെ ആ കുട്ടിയുടെ ജീവനാണ് വലുതെന്ന് ഉറപ്പിച്ച് നടത്തിയ ഇടപെടല്‍ മാതൃകാപരമായിരുന്നു. അച്ഛനും അമ്മയും ചികിത്സയില്‍ ആയപ്പോള്‍ വിഷമിച്ചു പോയ പിഞ്ചു കുഞ്ഞിനെ സംരക്ഷിക്കാന്‍ തയ്യാറായ കൊച്ചിയിലെ ഡോ. മേരി അനിതയെ പോലുള്ളവരുടെ ഇടപെടലും നമുക്ക് മുന്നിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാധ്യത വളരെ കുറവാണ്
കോവിഡ് വൈറസുകള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് പകരുന്നത് രോഗബാധയുള്ളയാള്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തേയ്ക്ക് തെറിക്കുന്ന ശരീരസ്രവത്തിന്റെ കണങ്ങളിലൂടെയാണ്. മൃതദേഹത്തില്‍ നിന്നും രോഗം പകരാനുള്ള സാധ്യത വളരെ കുറവാണ്. ഏതാണ്ടില്ല എന്നു തന്നെ പറയാം.
കോവിഡ് 19 പ്രോട്ടോക്കോള്‍
മൃതദേഹത്തെ തൊടുമ്പോഴോ ചുംബിക്കുമ്പോഴോ മറ്റോ സംഭവിക്കാവുന്ന രോഗബാധയുടെ വളരെ നേരിയ സാധ്യത മാത്രമാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കോവിഡ് 19 പ്രോട്ടോക്കോള്‍ പുറത്തിറക്കിയിട്ടുണ്ട്. അതില്‍ മൃതദേഹത്തെ കൈകാര്യം ചെയ്യുന്നതിലും സംസ്‌കരിക്കുന്നതിലും പാലിക്കേണ്ട ശാസ്ത്രീയമായ രീതികള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതുപ്രകാരമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. ശവമടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യേണ്ട സന്ദര്‍ഭത്തില്‍ ഈ പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നു.
യുക്തിയ്ക്ക് നിരക്കാത്തത്
വൈദ്യുത ശ്മശാനങ്ങളില്‍ ദഹിപ്പിക്കുന്നത് 800 ഡിഗ്രി സെല്‍ഷ്യസ് വരെ വരുന്ന വളരെ ഉയര്‍ന്ന താപനിലയില്‍ ആയതിനാല്‍ വൈറസുകള്‍ വായു വഴി പകരുന്നതിന് യാതൊരു സാധ്യതയുമില്ല. യുക്തിയ്ക്ക് ഒരു തരത്തിലും നിരക്കാത്തതാണ് ഇത്തരം ആശങ്കകള്‍. യഥാര്‍ഥത്തിലുള്ള പ്രശ്‌നം ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന ആള്‍ക്കൂട്ടമാണ്. അവിടെ കൂടുന്നവരില്‍ രോഗവ്യാപനം ഉണ്ടാകാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.