മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന് കൊല്ലത്ത് നിന്ന് തുടക്കം, ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന് ഇന്ന് തുടക്കം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ചരിത്ര വിജയം നേടാനായതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കേരള പര്യടനത്തിന് ഇറങ്ങുന്നത്. അടുത്ത വര്‍ഷം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ആണ് മുഖ്യമന്ത്രിയുടെ കേരള യാത്രയിലൂടെ സിപിഎം ലക്ഷ്യമാക്കുന്നത്. കൊല്ലത്ത് നിന്നാണ് മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് തുടക്കം.
Recommended Video

നാടിന്റെ നാനാ മേഖലകളിലുള്ളവരുമായി സംവദിക്കാനുള്ള കേരള പര്യടനത്തിന്റെ ആദ്യ ദിനം പ്രതീക്ഷ നൽകുന്നതാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. 'നമ്മുടെ നാട് ഇനിയും വികസിക്കണം. കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകണം. അതിന് നാടിന്റെ അഭിപ്രായവും പ്രധാനമാണ്. വികസന വിഷയങ്ങളിൽ തീരുമാനം എടുക്കുമ്പോൾ അത് സഹായകരമാകും'.

'കൊല്ലത്തും, പത്തനംതിട്ടയിലും ഉയർന്നുവന്ന നിർദേശങ്ങൾ സംസ്ഥാനത്തിന്റെ പൊതുവികസനത്തിനുകൂടി പ്രയോജനപ്പെടുന്നതാണ്. ഇതുവരെ സ്പർശിക്കപ്പെടാത്ത മേഖലകളിലേക്കുകൂടി നമ്മുടെ ശ്രദ്ധ ചെന്നെത്തേണ്ടതുണ്ട് എന്ന നിർദേശങ്ങൾ അടക്കം കൊല്ലത്ത് നിന്നും പത്തനംതിട്ടയിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലും, ആരോഗ്യ മേഖലയിലും കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും വ്യത്യസ്ത മേഖലകളിൽ നിന്നും ലഭിച്ചു. സർവ്വതല സ്പർശിയും സാമൂഹിക നീതിയിൽ അധിഷ്ഠിതമായ വികസനം തുടരും എന്ന ഉറപ്പാണ് ഈ യോഗങ്ങളിൽ നൽകിയത്. നമ്മുടെ നാട്ടിലെ ഓരോരുത്തരുടെയും ജീവിതത്തിൽ വികസനം സാധ്യമാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ വരുംദിവസങ്ങളിൽ ആസൂത്രണം ചെയ്യും. അതിനായി മറ്റു ജില്ലകളിലെ സംവാദങ്ങൾ കൂടി ഉപകരിക്കും എന്നാണ് പ്രതീക്ഷ' എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കൊല്ലത്ത് മുഖ്യമന്ത്രിയെ എൻഎസ്എസ് ബഹിഷ്ക്കരിച്ചിരുന്നു. നാളെ തിരുവനന്തപുരത്താണ് മുഖ്യമന്ത്രിയുടെ പര്യടനം. വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്ത് പ്രധാന വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ വിഭവ വിനിമയവും വികസന ആശയങ്ങളും ഈ കൂടിക്കാഴ്ചയിൽ പങ്കുവയ്‌ക്കും. സംസ്ഥാന സർക്കാർ തുടങ്ങിവച്ച വികസനത്തിന്റെയും ജനക്ഷേമപദ്ധതികളുടെയും പൂർത്തീകരണത്തിന്റെ പ്രാധാന്യവും മുഖ്യമന്ത്രി വിശദീകരിക്കും.












Click it and Unblock the Notifications