ജപ്പാനില്‍ നിന്ന് 200 കോടി നിക്ഷേപം, തോഷിബയുമായി കരാർ, വിദേശ യാത്ര എന്തിനെന്ന് ചോദിച്ചവർക്ക് ഉത്തരം
തിരുവനന്തപുരം: ജപ്പാന്‍, കൊറിയ രാജ്യങ്ങളിലെ സന്ദര്‍ശനം വിജയകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ യാത്ര നടത്തിയപ്പോഴൊക്കെ വിജയമുണ്ടായിട്ടുണ്ടെന്നും യുവജനങ്ങളെ മുന്നില്‍ കണ്ടാണ് യാത്ര നടത്തിയത് എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ജപ്പാനില്‍ നിന്ന് 200 കോടിയുടെ നിക്ഷേപം ഉറപ്പാക്കാനായി.
'ദിലീപേട്ടാ വിലക്കിനെ കുറിച്ച് എന്താണ് അഭിപ്രായം'? ഷെയിൻ വിവാദത്തിൽ ദിലീപിന്റെ മറുപടി ഇങ്ങനെ
ജപ്പാനിലെ വ്യവസായികള്‍ക്ക് കേരളത്തെ കുറിച്ച് നല്ല മതിപ്പാണ്. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനുളള തെളിവാണിത്. വിദ്യാഭാസ്യം, ആരോഗ്യം അടക്കമുളള മേഖലകളില്‍ കേരളത്തിന് ഗുണം ചെയ്തുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നീറ്റ ജലാറ്റിന്‍ കമ്പനി കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തും. തോഷിബ കമ്പനിയുമായി ഉടന്‍ കരാര്‍ ഒപ്പിടും. ടൊയൊട്ട കമ്പനിയുമായും കരാറിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2022 ആകുമ്പോഴേക്ക് 10 ലക്ഷം വാഹനങ്ങള്‍ നിരത്തിലിറക്കുക എന്നതാണ് നയം.
ജാപ്പനീസ് മേയര്‍മാരുടെ ഒരു സംഘം ഉടനെ കേരളം സന്ദര്‍ശിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ജാപ്പനീസ് സര്‍വ്വകലാശാലകളുമായി സഹകരിക്കും. സമുദ്രോത്പന്ന ഭക്ഷ്യ സംസ്‌ക്കരണ മേഖലയില്‍ നിക്ഷേപം നടത്തുമെന്നും അതിന് കൊറിയന്‍ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐടി, ചെറുകിട വ്യവസായ മേഖലകളിലും കമ്പനികള്‍ നിക്ഷേപത്തിന് താല്‍പര്യം അറിയിച്ചു. എത്രയാണ് വിദേശ യാത്രയുടെ ചിലവെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരുന്ന ജനുവരിയില്‍ കൊച്ചിയില്‍ നിക്ഷേപ സംഗമം സംഘടിപ്പിക്കും. ഹൈസ്പീഡ് റെയില്‍വേയുമായി ബന്ധപ്പട്ട് ഹ്യൂണ്ടായ്, ജെയ്ക്ക കമ്പനികളുമായി ചര്‍ച്ച നടത്തി. വിമര്‍ശനങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്രയിലൂടെ ധൂര്‍ത്തടിക്കുകയാണെന്ന് പ്രതിപക്ഷം അടക്കം ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശ യാത്രയുടെ നേട്ടങ്ങള്‍ മുഖ്യമന്ത്രി അക്കമിട്ട് നിരത്തിയത്.