വോട്ടു നേടാനാനുള്ള അഭ്യാസമായിരുന്നില്ല ഇടത് സര്‍ക്കാറിന്‍റേത്; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി
തിരുവനന്തപുരം: 5 വര്‍ഷത്തെ നേട്ടങ്ങള്‍ കഴിഞ്ഞ 4 വര്‍ഷം കൊണ്ട് നേടാന്‍ എല്‍ഡിഎഫ് സര്‍ക്കാറിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകം ഉറ്റ് നോക്കുന്ന നിലയിലേക്ക് കേരളം എത്തി. സംസ്ഥാനത്തിന്‍റെ വികസനരംഗം തളര്‍ന്നില്ല. 2017 ലെ ഓഖി ചുഴലിക്കാറ്റ്, 2018 ല്‍ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയം, നിപ്പ വൈറസിന്‍റെ വ്യാപനം, 2019 ലെ രണ്ടാം പ്രളയം, ഇപ്പോള്‍ കൊറോണ വൈറസ് തുടങ്ങിയ വിവിധ ദുരന്തങ്ങളാണ് സംസ്ഥാനത്തിന് നേരിടേണ്ടി വന്നത്. എന്നാല്‍ ഒരു ഘട്ടത്തിലും സംസ്ഥാനത്തിന് പകച്ച് നില്‍ക്കേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് പ്രതിബന്ധങ്ങളേയും പ്രതിസന്ധങ്ങളേയും കൂട്ടായ്മയുടെ കരുത്തില്‍ മറികടക്കാനും നേരിടാനും സര്‍ക്കാറിനായി. സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഉടന്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. കോവിഡിനെ പ്രതിരോധിക്കാനുള്ള പരിശ്രമത്തിലായതിനാല്‍ ഇത്തവണ സംസ്ഥാന സര്‍ക്കാരിന്‍റെ വാര്‍ഷിക ആഘോഷമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണം എന്നത് ഒരോ മലയാളിയുടേയും ജീവിതലക്ഷ്യമാക്കി മാറ്റാന്‍ സര്‍ക്കാറിന് സാധിച്ചു. ലൈഫ് മിഷനിലടെ രണ്ട് ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടു നേടാനായുള്ള അഭ്യാസത്തിനായിരുന്നില്ല ഇടത് സര്‍ക്കാറിന്‍റെ സമീപനം. ജനങ്ങളോട് പറയുന്നത് എന്താണോ അത് നടപ്പില്‍ വരുത്തിയാണ് ഇടത് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. എല്ലാവര്‍ഷവും സുതാര്യമായി ഭരണ നേട്ടങ്ങളടങ്ങിയ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നു. ഇടത് സര്‍ക്കാറിന്‍റെ ഒരോ ഭരണ നേട്ടങ്ങളും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ എണ്ണിപ്പറഞ്ഞു. ആരോഗ്യവും ആത്മാഭിമാനവും ആത്മവിശ്വാസവും വിദ്യാഭ്യാസവും ഹരിതാഭയുമുള്ള നവകേരളമാണ് ലക്ഷ്യമിട്ടത്. മത്സ്യതൊഴിലാളി ഭവനപദ്ധതി സുപ്രധാന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്‍റെ ചെലവ് കൂടിയിട്ടുണ്ട്. ഈ വർഷം ചെലവിൽ 15 ശതമാനം വർദ്ധനവ് ഉണ്ടാകും. പശ്ചാത്തല സൗകര്യ വികസനത്തിന് ബജറ്റിന് പുറത്ത് പണം കണ്ടെത്തി വികസനം നടപ്പാക്കാനാണ് ഉദ്ദേശിച്ചത്. കിഫ്ബി അതിനുള്ള തനത് വഴിയാണെന്നും 2150 കോടി രൂപ മസാല ബോണ്ടുകള്‍ വഴി മാത്രം സമാഹരിച്ചു. സാധാരണ വികസനത്തിന്‍റെ അഞ്ചിരട്ടിയാണ് കിഫ്ബി വഴി ഉണ്ടായക്കയതെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ ശക്തമായ നടപടികളുണ്ടായി.
കുടുംബശ്രീകളുടെ പ്രവര്‍ത്തനം മുന്‍പെങ്ങുമില്ലാത്ത വിധം മെച്ചപ്പെട്ടു. തിഥി തൊഴിലാളികൾക്ക് അപ്നാഘര്‍ എന്ന പേരിൽ സ്വന്തമായി പാര്‍പ്പിട സൗകര്യം അടക്കം ശ്രദ്ധേയമായ പല പദ്ധതിയും പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നതിലും ശ്രദ്ധേയമായ മാറ്റങ്ങളുണ്ടായി. കേരള ബാങ്ക് രൂപീകരണം വലിയ നേട്ടമായി. ഗെയ്ൽ പൈപ് ലൈൻ കൊച്ചി മംഗലാപുരം ലൈൻ പൂർത്തിയായി. കൂറ്റനാട് വാളയാർ ലൈൻ ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യും. പോലീസിന്‍റെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. 14 വ്യവസായ പാർക്കുകൾ ഉടന്‍ ആരംഭിക്കും. ലോകോത്തര ഐടി കമ്പനികൾ കേരളത്തിലേക്ക് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടുതല്‍ 'കിറുക്കനായി' കിം; സജ്ജരാകാൻ സൈന്യത്തിനു നിർദേശം, ആണവായുധ ശേഖരം വര്‍ധിപ്പിക്കണം