മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്താന്‍ സുരേന്ദ്രന്റെ നാവിന് സാധിക്കില്ല, പിണറായിയുടെ മറുപടി!
തിരുവനന്തപുരം: വിവാദ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ത്തിയിരിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. പ്രതികള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഫോണ്‍വിളി പോയി എന്നാണ് കെ സുരേന്ദ്രന്‍ ആരോപിച്ചത്.
ഇതോടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് പിണറായി വിജയന്‍. എന്ത് അസംബന്ധവും വിളിച്ച് പറയാന്‍ കരുത്തുളള നാക്ക് വെച്ച് എന്തും പറയരുത് എന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. വിശദാംശങ്ങളിലേക്ക്..
ഉന്നത ബന്ധങ്ങൾ
യുഎഇ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരിയായ സ്വപ്‌ന സുരേഷ് ആണ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുമായി ഐടി സെക്രട്ടറി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സ്വപ്‌നയ്ക്ക് ഐടി വകുപ്പില്‍ ജോലി ലഭിച്ചതിലും ഉന്നത ഇടപെടല്‍ ഉണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ആരോപണങ്ങള്‍ ശുദ്ധ അസംബന്ധം
സ്വര്‍ണക്കടത്ത് കേസിനെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുളള ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമെന്ന് പിണറായി വിജയന്‍ തള്ളിക്കളഞ്ഞു. പ്രതിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചു എന്നത് അസംബന്ധമാണ്.
ഒളിക്കാനുളള ലാവണം അല്ല
മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റവാളികള്‍ക്ക് ഒളിക്കാനുളള ലാവണം അല്ലെന്ന് കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുളളതാണ്. എന്തെങ്കിലും സംഭവിച്ചാല്‍ അതില്‍ മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും കുടുക്കാന്‍ വല്ല വഴിയും ഉണ്ടോ എന്നാണ് ചിലര്‍ ആലോചിക്കുന്നത് എന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
സുരേന്ദ്രന്റെ നാവ് കൊണ്ട് സാധിക്കില്ല
ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. എന്ത് അസംബന്ധവും വിളിച്ച് പറയാന്‍ കരുത്തുളള നാക്കുണ്ട് എന്ന് കരുതി എന്തും പറയരുത്. അത് പൊതുസമൂഹത്തിന് ചേര്‍ന്നത് അല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് എന്താണ് എന്ന് ജനങ്ങള്‍ക്ക് ധാരണയുണ്ട് എന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്താന്‍ സുരേന്ദ്രന്റെ നാവ് കൊണ്ട് സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃത്യമായി അന്വേഷിക്കും
കേസ് അന്വേഷിക്കുന്നത് കസ്റ്റംസ് ആണ്. അവര്‍ അത് കൃത്യമായി അന്വേഷിക്കും എന്നാണ് കരുതുന്നത്. കേസിലെ ആരെങ്കിലും രക്ഷപ്പെടുന്ന നില സ്വാഭാവികമായും ഉണ്ടാവില്ല. ഇത്തരം ആളുകളെ നിയമത്തിന് മുന്നിലെത്തിക്കുക എന്നതാണ് പ്രധാനം. മറ്റ് ചില ആരോപണങ്ങള്‍ ഉന്നയിച്ച് തെറ്റുകാര്‍ക്ക് പരിരക്ഷ നല്‍കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ പോലുളളവര്‍ ശ്രമിക്കരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു.