കടല്‍ സമ്പത്ത് കേന്ദ്രം കുത്തകള്‍ക്ക് തീറെഴുതുന്നു; ഫിഷറീസ് ബില്ലിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഫിഷറീസ് ബില്‍ കുത്തകകളെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബില്‍ രാജ്യത്തെ മത്സ്യത്തൊഴിലാളികളെ സഹായിക്കാനുള്ളതല്ല, മറിച്ച് കടലും കടല്‍സമ്പത്തും വന്‍കിടകള്‍ക്ക് തീറെഴുതാനുള്ളതാണ്. അതിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മാണം നടത്തുന്നത്. മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് കേന്ദ്ര സര്‍ക്കാരിന് ഒരു പ്രശ്നമല്ല. ഇന്ധനം, വൈദ്യുതി, കൃഷി തുടങ്ങിയവയെല്ലാം തീറെഴുതുകയാണ്. മത്സ്യത്തൊഴിലാളി ക്ഷേമം ഉറപ്പാക്കാന്‍ ആവുന്നതെല്ലാം കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.

കേന്ദ്രം ഭരിച്ച നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ മീന്‍പിടിത്ത മേഖല വിദേശ ട്രോളറുകള്‍ക്ക് തുറന്നുകൊടുത്തു. ബിജെപി സര്‍ക്കാരാകട്ടെ ഒരു പടികൂടി കടന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള നിയന്ത്രണാവകാശംകൂടി കവര്‍ന്നു. ബ്ലൂ ഇക്കണോമി എന്ന പേരില്‍ നടപ്പാക്കുന്ന പുത്തന്‍ സാമ്പത്തിക നയം വെല്ലുവിളികളുടെ ആക്കം കൂട്ടും. ഗാട്ട് കരാറും ഡങ്കല്‍ നിര്‍ദേശങ്ങളും രാജ്യത്തെ കര്‍ഷകര്‍ക്ക് കൂടുതല്‍ അവസരവും വിപണിയും ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. എന്നാല്‍, ഇന്ന് കാര്‍ഷികമേഖല വലിയ തകര്‍ച്ച നേരിടുകയാണ്. ബ്ലൂ ഇക്കണോമി നയവും സമാനമായ പ്രതിസന്ധി സൃഷ്ടിക്കും.
ലോകത്താകെ മീന്‍പിടിത്ത മേഖലയില്‍ 60 ദശലക്ഷം തൊഴിലാളികളുണ്ട്. അതില്‍ 80 ശതമാനം ഏഷ്യയിലും ആഫ്രിക്കയിലുമാണ്. ജനീവ ലോകവ്യാപാര സംഘടനാ സമ്മേളനത്തില്‍ ഈ മേഖലയിലെ സബ്‌സിഡി രണ്ടുവര്‍ഷത്തിനുശേഷം നിര്‍ത്തലാക്കാനുള്ള നിര്‍ദേശം ഇന്ത്യ അംഗീകരിച്ചുകൊടുത്തു. ഇത് ദശലക്ഷക്കണക്കിന് പേരുടെ ജീവിതം താളംതെറ്റിക്കും. കേന്ദ്രം മണ്ണെണ്ണവില വര്‍ധിപ്പിച്ചതോടെ ഏറ്റവും ദുരിതത്തിലായത് മത്സ്യത്തൊഴിലാളികളാണ്. പ്രതിദിനം 35 മുതല്‍ 65 വരെ ലിറ്റര്‍ മണ്ണെണ്ണ ഉപയോഗിക്കുന്ന യാനങ്ങളെയടക്കം ഇത് പ്രതിസന്ധിയിലാക്കി. മണ്ണെണ്ണ വില വര്‍ധിപ്പിക്കുകയും ക്വാട്ട വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്ന് ഇക്കഴിഞ്ഞ നിതി ആയോഗ് യോഗത്തില്‍ ഉള്‍പ്പെടെ കേരളം ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളേജ് ഫ്ളൈ ഓവര്‍: മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ മുഖേന പൂര്‍ത്തിയായ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 16 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. മുഖ്യാതിഥിയാകും.
മെഡിക്കല്‍ കോളേജിലെത്തുന്ന ജനങ്ങളുടേയും ജീവനക്കാരുടേയും ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 58 കോടി രൂപയുടെ ആദ്യഘട്ട വികസനപ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. റോഡ് മേല്‍പ്പാല നിര്‍മ്മാണത്തിന് 18.06 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിലൂടെ കാമ്പസിലുള്ള 6 പ്രധാന റോഡുകളുടേയും പാലത്തിന്റേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂത്തിയാകുന്നത്. മെഡിക്കല്‍ കോളേജ് കാമ്പസിലെ യാത്രാക്ലേശം ഇതോടെ വലിയ അളവുവരെ പരിഹരിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ കോളേജ് കുമാരപുരം റോഡില്‍ മെന്‍സ് ഹോസ്റ്റലിനു സമീപത്ത് നിന്നും എസ്.എ.ടി ആശുപത്രിയുടെ സമീപത്ത് എത്തിച്ചേരുന്നതാണ് മേല്‍പാലം. ഈ ഫ്ളൈ ഓവര്‍ വരുന്നതോടുകൂടി കുമാരപുരം ഭാഗത്തേക്ക് ക്യാമ്പസില്‍ നിന്നും പുതിയയൊരു പാത തുറക്കപ്പെടുകയാണ്. ഇത് ക്യാമ്പസില്‍ നിന്ന് വാഹനങ്ങള്‍ക്ക് തിരക്കേറിയ അത്യാഹിതവിഭാഗം പാത ഒഴിവാക്കി സുഗമമായ ഗതാഗതത്തിനു വഴിയൊരുക്കും. ഇതോടുകൂടി ക്യാമ്പസിന് പ്രധാന റോഡുകളുമായി മൂന്നു പാതകള്‍ തുറക്കപ്പെടുകയാണ്.
കിഫ്ബി ഫണ്ടുപയോഗിച്ച് ഇന്‍കെല്‍ മുഖാന്തിരമാണ് പദ്ധതി സാക്ഷാത്ക്കരിച്ചത്. 96 മീറ്റര്‍ അപ്രോച്ച് റോഡുമുണ്ട്. 12 മീറ്ററാണ് മേല്‍പ്പാലത്തിന്റെ വീതി. മോട്ടോര്‍ വേ 7.05 മീറ്ററും വാക് വേ 04.05 മീറ്ററുമാണ്. ഇന്ത്യയില്‍ അപൂര്‍വമായിട്ടുള്ള ജോയിന്റ് ഫ്രീ മേല്‍പ്പാലമാണിത്. യൂണീഫോം സ്ലോപ്പിലാണ് ഈ മേല്‍പ്പാലം നിര്‍മ്മിച്ചിട്ടുള്ളത്. എസ്.എ.ടി. ആശുപത്രി, ശ്രീചിത്ര, ആര്‍സിസി, മെഡിക്കല്‍ കോളേജ് ബ്ലോക്ക്, പ്രിന്‍സിപ്പല്‍ ഓഫീസ്, സി.ഡി.സി., പി.ഐ.പി.എം.എസ്., ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ തിരക്കില്‍പ്പെടാതെ നേരിട്ടെത്താവുന്നതാണ്. ഇതിലൂടെ പ്രധാന ഗേറ്റുവഴി അത്യാഹിത വിഭാഗത്തിലും ആശുപത്രിയിലും തിരക്കില്ലാതെ എത്താനും സാധിക്കുന്നു. മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് മന്ത്രി നിരവധി തവണ ചര്‍ച്ച നടത്തുകയും മേല്‍പ്പാലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications