സർക്കാർ ഒരു വിമാനത്തിന്റെ യാത്രയും മുടക്കിയിട്ടില്ല, ഇന്ന് വരുന്നത് 14,058 പ്രവാസികൾ: മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് സ്‌ക്രീനിങ് നിര്‍ബന്ധമാക്കണമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ അതിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണവുമായാണ് ചിലര്‍ രംഗത്തിറങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളെ പ്രകോപിപ്പിക്കാനും സര്‍ക്കാരിനെതിരെ രോഷം സൃഷ്ടിക്കാനും ശ്രമമുണ്ടായി. ഒരുകാര്യം തുടക്കത്തിലേ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. താല്‍പര്യമുള്ള പ്രവാസികളെയാകെ കേരളത്തിലേക്ക് സ്വാഗതം ചെയ്യും. അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കും. ആ നിലപാടില്‍നിന്ന് ഒരു ഘട്ടത്തിലും സര്‍ക്കാര്‍ മാറിയിട്ടില്ല. ഈ നിമിഷം വരെ കേരള സര്‍ക്കാര്‍ ഒരു വിമാനത്തിന്റെ യാത്രയും മുടക്കിയിട്ടില്ല. ഒരാളുടെ വരവിനെയും തടഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
72 ഫ്‌ളൈറ്റുകള്‍ ഇന്നത്തെ ദിവസം മാത്രം കേരളത്തിലേക്ക് വരാനാണ് അനുമതി നല്‍കിയത്. 14,058 പേര്‍ ഈ ഫ്‌ളൈറ്റുകളില്‍ ഇന്ന് നാട്ടിലെത്തുന്നത്. ഒന്നൊഴികെ ബാക്കി 71ഉം വരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ്. ഇതുവരെ 543 വിമാനങ്ങളും 3 കപ്പലുകളുമാണ് സംസ്ഥാനത്തെത്തിയത്. 543ല്‍ 335 എണ്ണം ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ്. 208 എണ്ണം വന്ദേഭാരത് മിഷന്റെ ഭാഗമായി വന്നതാണ്. ഇതുവരെ 154 സമ്മതപത്രങ്ങളിലൂടെ 1114 വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ ജൂണ്‍ 30 വരെ 462 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കാണ് അനുമതി നല്‍കിയത്.
ഇതുവരെ വിദേശങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ച ആളുകള്‍ക്കെല്ലാം സൗജന്യമായി കേരള സര്‍ക്കാര്‍ ചികിത്സ നല്‍കുന്നുണ്ട്. ഗുരുതരമായ മറ്റ് അസുഖങ്ങളുള്ള വയോജനങ്ങളെ ഉള്‍പ്പെടെ ചികിത്സിച്ച് ഭേദമാക്കാന്‍ നമുക്കു കഴിയുന്നുണ്ട്. നമ്മുടെ സഹോദരങ്ങള്‍ എപ്പോള്‍ തിരിച്ചെത്തിയാലും ചികിത്സ വേണ്ടിവന്നാല്‍ അത് ലഭ്യമാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ പരിശോധനാ കാര്യത്തിലും നിയന്ത്രണങ്ങളുടെ കാര്യത്തിലും കര്‍ക്കശമായ നിലപാട് ഇതുവരെ എടുത്തിട്ടുണ്ട്. അത് തുടരുകയും ചെയ്യും. കേരളത്തില്‍ നിലവില്‍ ഉണ്ടായിട്ടുള്ള 90 ശതമാനം കോവിഡ് കേസുകളും വിദേശത്തു നിന്നോ അന്യസംസ്ഥാനങ്ങളില്‍ നിന്നോ വന്നവയാണ്. അതില്‍ തന്നെ 69 ശതമാനം കേസുകളും വിദേശത്തു നിന്നു വന്നവരിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യാത്ര തിരിക്കുന്നതിനു മുന്‍പുള്ള സ്‌ക്രീനിങ് നടത്തിയില്ലെങ്കില്‍ സംഭവിക്കുന്നത് യാത്രാവേളയില്‍ തന്നെ രോഗം കൂടുതല്‍ പേരിലേയ്ക്ക് പകരുകയും പ്രവാസി കേരളീയരുടെ ജീവന്‍ അപകടത്തിലാവുകയുമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
നമ്മള്‍ ആദ്യഘട്ടത്തില്‍ കേരളത്തിലേയ്ക്ക് കൊണ്ടുവന്നവരില്‍ ഏതാണ്ട് 45 ശതമാനത്തോളം ആളുകള്‍ രോഗം മാരകമായി ബാധിക്കാന്‍ സാധ്യതയുള്ള ഗര്‍ഭിണികളും വയോജനങ്ങളും കുട്ടികളും മറ്റു രോഗാവസ്ഥയുള്ളവരുമാണ്. രോഗബാധയുള്ളവരോടൊപ്പം യാത്ര ചെയ്യുന്നതു വഴി ഇവരുടെ ജീവന്‍ വലിയ അപകടത്തിലാവുന്നു. ഇതു നമുക്ക് അനുവദിക്കാന്‍ സാധിക്കുമോ എന്നും മുഖ്യമന്ത്രി ചോദിക്കുന്നു.