പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി, സർവ്വകക്ഷി യോഗത്തിലെ എതിർപ്പ് അറിയിച്ചു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർവ്വകക്ഷി യോഗത്തിൽ കേന്ദ്ര തീരുമാനത്തിന് എതിരെ ഉയർന്ന അഭിപ്രായങ്ങൾ അറിയിച്ചാണ് കത്ത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സർക്കാരിന്റെ എതിർപ്പ് മുഖ്യമന്ത്രി നേരത്തെ പ്രധാനമന്ത്രിയെ കത്തു മുഖേന അറിയിച്ചിരുന്നു.
സംസ്ഥാന സർക്കാർ മുഖ്യ പങ്കാളിയായ ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിളിനെ വിമാനത്താവളത്തിൻ്റെ പ്രവർത്തനച്ചുമതല ഏൽപിക്കണമെന്ന് പല തവണ ഉന്നയിച്ച ആവശ്യം കേന്ദ്രം നിരാകരിച്ചതിൽ സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്തണമെന്നാണ് കേരളത്തിൻ്റെ പൊതു അഭിപ്രായമെന്ന് യോഗം വിലയിരുത്തി. കൂടുതൽ വികസന പ്രവർത്തനങ്ങൾക്കാവശ്യമായ സഹായങ്ങളാണ് കേന്ദ്രം ചെയ്തുതരേണ്ടതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങളുടെ വിശദാംശങ്ങൾ പ്രധാന മന്ത്രിക്കയച്ച കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍വ്വകക്ഷിയോഗത്തില്‍ ബിജെപി ഒഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തു. നിയമ നടപടികള്‍ തുടരുന്നതിനൊപ്പം ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു. എയര്‍പോര്‍ട്ടിന്റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളില്‍ നിക്ഷിപ്തമാക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്നു യോഗത്തില്‍ വ്യക്തമാക്കി. കേന്ദ്ര വ്യോമയാന മന്ത്രിക്ക് രണ്ടു തവണയും പ്രധാനമന്ത്രിക്ക് മൂന്നുവട്ടവും ഈ ആവശ്യമുന്നയിച്ച് കത്ത് എഴുതിയിട്ടുണ്ട്.
സംസ്ഥാന ചീഫ് സെക്രട്ടറി, കേന്ദ്ര വ്യോമയാന സെക്രട്ടറിക്ക് കാര്യങ്ങള്‍ വിശദീകരിച്ച് എഴുതിയ കത്തില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ബിഡില്‍ പങ്കെടുത്തുവെന്നും ഈ ഓഫര്‍ ന്യായമായത് ആയിരുന്നുവെന്നും പറഞ്ഞിരുന്നു. അദാനി എന്റര്‍പ്രൈസസ് കൂടുതല്‍ തുക ക്വാട്ട് ചെയ്തതിനാല്‍ അതേ തുക ഓഫര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ് എന്നും അറിയിച്ചു. 2003ല്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നല്കിയ ഉറപ്പില്‍, സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവള വികസനത്തിനായി നല്കിയ സംഭാവനകള്‍ പരിഗണിച്ച് വിമാനത്താവളത്തിന്റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് നല്‍കാമെന്ന് പറഞ്ഞിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.