'ചിലര്‍ ആഗ്രഹിക്കുന്ന വഴിയില്‍ നീങ്ങുന്നു', കേന്ദ്ര അന്വേഷണ ഏജന്‍സികൾക്ക് എതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവഴി വിട്ടാണ് ഏജന്‍സികളുടെ സഞ്ചാരമെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. സ്വര്‍ണ്ണക്കടത്ത് കേസില്‍ തുടക്കത്തില്‍ അന്വേഷണം ശരിയായ രീതിയില്‍ നടന്നു. ചിലര്‍ ആഗ്രഹിക്കുന്ന വഴിയില്‍ ഏജന്‍സികള്‍ നീങ്ങുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ വികസന പദ്ധതികളെ ഇരുട്ടില്‍ നിര്‍ത്താനും തകര്‍ക്കാനും ശ്രമിക്കുന്നു. അന്വേഷണം ഏജന്‍സി സ്വകാര്യമായി നടത്തേണ്ട കാര്യമാണ്. അന്വേഷണ ഏജന്‍സികള്‍ ചെയ്യാന്‍ പോകുന്നത് ചിലര്‍ മുന്‍കൂട്ടി പ്രഖ്യാപിക്കുന്നു. ചില മൊഴികള്‍ സെലക്ടീവായി മാധ്യമങ്ങളില്‍ വരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. അന്വേഷണം മുന്‍വിധിയോടെ ആകരുത്. തിരക്കഥയ്ക്ക് അനുസരിച്ച് അന്വേഷണം നീങ്ങുന്നു എന്നാണ് തോന്നുന്നതെന്നും എന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണ ഏജന്‍സി സ്വീകരിക്കേണ്ട സാധാരണ രീതി പോലും ഇല്ല. ലൈഫ് മിഷന്‍ പദ്ധതിയെ താറടിച്ച് കാട്ടാനുളള ശ്രമം നടക്കുന്നു. ചില മൊഴികള്‍ മാധ്യമങ്ങളില്‍ ഉടന്‍ പ്രത്യക്ഷപ്പെടുന്നത് എങ്ങനെയാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന രീതിയാണ് നടക്കുന്നത്. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ ആകെ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുകയാണ്. എല്ലാ ഫയലുകളുമായി ഹാജരാകാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഏജന്‍സികള്‍ ആവശ്യപ്പെടുകയാണ്. ഇത് എവിടെയെങ്കിലും കേട്ട് കേള്‍വിയുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
എന്‍ഫോഴ്‌സ്‌മെന്റിന്റെ അധികാരപരിധി കളളപ്പണ നിരോധന നിയമം ആണ്. അതിനപ്പുറം ഉളള ഇടപെടല്‍ നടത്താന്‍ അവര്‍ക്ക് പറ്റുമോ എന്നത് പരിശോധിക്കേണ്ടി വരും. സര്‍ക്കാരിന്റെ കണക്ക് പരിശോധിക്കാന്‍ സി ആന്‍ഡി എജി എന്ന സംവിധാനം നിലവിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു അന്വേഷണത്തിനല്ല സര്‍ക്കാര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തത്. ഇത് ഭരണഘടനയ്ക്ക് മുകളിലുളള കടന്ന് കയറ്റമാണ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മുന്‍പില്ലാത്ത വിധം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഈ സര്‍ക്കാരിനെ തകര്‍ക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. കെ ഫോണ്‍ പദ്ധതിക്ക് എതിരെ നടക്കുന്ന അന്വേഷണം അതിന് ഏറ്റവും വലിയ ഉദാഹരണം ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കെ ഫോണ്‍ പദ്ധതിയെ അടക്കം തുരങ്കം വെയ്ക്കാനാണ് ശ്രമം. കെ ഫോണ്‍ പാവങ്ങള്‍ക്കുളള പദ്ധതിയാണ്. എന്ത് വന്നാലും അത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.