'മുഖത്ത് നോക്കി കള്ളാ എന്ന് വിളിച്ചു, തെറി ചേർത്ത് മുദ്രാവാക്യം'! പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷത്തെ രൂക്ഷമായി കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അവിശ്വാസ പ്രമേയത്തിന് മറുപടി പറയവേ പ്രതിപക്ഷം പ്രതിഷേധിച്ചതിനെയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചത്. പ്രതിപക്ഷം നിയമസഭയില്‍ തെറി വിളിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു.
പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി കൃത്യമായി പറയാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. തന്റെ മുഖത്ത് നോക്കി കള്ളാ കള്ളാ എന്ന് വിളിക്കാനായിരുന്നു ധൃതി. അതാണോ ശരിയായ നടപടിയെന്നും അതാണോ സംസ്‌ക്കാരം എന്നും മുഖ്യമന്ത്രി ചോദിച്ചു. തെറിവാക്കുകള്‍ ചേര്‍ത്താണ് മുദ്രാവാക്യങ്ങള്‍ വിളിച്ചത്. തന്റെ മറുപടി പറയാനാണ് പ്രതിപക്ഷം ശ്രമിച്ചത്. തന്റെ മറുപടി കേള്‍ക്കൂ എന്ന് പറഞ്ഞിട്ടും പ്രതിപക്ഷം മുദ്രാവാക്യം വിളി തുടര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവിശ്വാസ പ്രമേയത്തിന് മറുപടി പറയാന്‍ താന്‍ കൂടുതല്‍ സമയം എടുത്തതില്‍ പ്രതിപക്ഷത്തിനുളള വിഷമം സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം നിയമസഭയില്‍ തെറി വിളിച്ചതില്‍ എന്തെങ്കിലും വിഷമം മാധ്യമങ്ങള്‍ക്ക് തോന്നിയോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. നാട്ടുകാരെ ഉപദേശിക്കുന്ന മാധ്യമങ്ങള്‍ക്ക് അതിലൊന്നും തോന്നിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് അവിശ്വാസം ഉണ്ടോ എന്ന് വിശദീകരിക്കാനാണ് താന്‍ സമയമെടുത്തത്. ജനം സര്‍ക്കാരില്‍ അര്‍പ്പിച്ച വിശ്വാസത്തിന് പോറലേല്‍പ്പിക്കുന്ന എന്തെങ്കിലും ഉണ്ടായോ എന്നും സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു എന്നുമാണ് താന്‍ വിശദീകരിച്ചത്. അതില്‍ ജനത്തിന് മതിപ്പ് മാത്രമേ ഉണ്ടായിട്ടുളളൂ. എടുത്തെടുത്ത് ചോദിച്ച ഓരോ കാര്യത്തിനും മറുപടി പറഞ്ഞ് പോയാല്‍ അതിലും കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ ചുരുക്കിയാണ് പറഞ്ഞത്. അവസാനിപ്പിക്കാന്‍ പോയപ്പോഴാണ് ലൈഫ് പദ്ധതിയെ കുറിച്ച് ചോദിച്ചത്. അത് വിശദീകരിക്കുമ്പോളാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് തടസ്സപ്പെടുത്തിയത് എന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ താന്‍ തയ്യാറായിരുന്നു. എന്നാല്‍ പ്രതിപക്ഷം സംസ്‌ക്കാരം ഇല്ലാത്തവരെ പോലെയാണ് പെരുമാറിയത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications