'കുത്തിത്തിരിപ്പിലൂടെ ശ്രദ്ധ നേടാൻ ശ്രമം', വി ഫോര്‍ കൊച്ചിക്കും കമാൽ പാഷയ്ക്കും എതിരെ മുഖ്യമന്ത്രി
കൊച്ചി: വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെ വി ഫോര്‍ കൊച്ചി സംഘടനയ്ക്കും ജസ്റ്റിസ് കമാല്‍ പാഷയ്ക്കും എതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടനത്തിന് മുന്‍പ് വി ഫോര്‍ കൊച്ചി നേതാക്കള്‍ വൈറ്റില പാലം തുറന്ന് കൊടുത്തത് വിവാദമായിരുന്നു. പ്രതിസന്ധികള്‍ക്കിടെ സര്‍ക്കാര്‍ വികസന പദ്ധതികള്‍ നടത്തുന്നത് ചിലരെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കുത്തിത്തിരുപ്പുണ്ടാക്കി ശ്രദ്ധ നേടാനാണ് ചിലര്‍ ശ്രമിച്ചത് എന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രതിസന്ധി ഘട്ടങ്ങളിലൊന്നും ഇക്കൂട്ടരെ കണ്ടിരുന്നില്ല. ജനകീയവാദികള്‍ എന്ന് നടിക്കുന്നവരുടെ കുബുദ്ധി പുറത്ത് വന്നിരിക്കുകയാണ്. അഴിമതി കാരണം തൊട്ടടുത്തുളള ഒരു പാലത്തിന് ബലക്ഷയം സംഭവിച്ചപ്പോള്‍ ഇവരാരും ഉണ്ടായിരുന്നില്ല. അതേസമയം മുടങ്ങിയ ഒരു പദ്ധതി സര്‍ക്കാര്‍ പ്രതിസന്ധികളെ മറികടന്ന് പൂര്‍ത്തിയാക്കിയപ്പോളാണ് ചിലര്‍ കുത്തിത്തിരിപ്പുമായി പ്രത്യക്ഷപ്പെടുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇക്കൂട്ടര്‍ നാട്ടിലെ ജനതയല്ല. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അതിലൂടെ പ്രശസ്തി നേടുകയെന്ന തന്ത്രം പയറ്റുന്ന ഒരു ചെറിയ ആള്‍ക്കൂട്ടം മാത്രമാണ്. ഇത്തരക്കാരെ ജനം തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറ്റില പാലം തുറന്ന് കൊടുത്ത വി ഫോര്‍ കേരളയെ പിന്തുണച്ച ജസ്റ്റിസ് ബി കമാല്‍ പാഷയേയും മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചു. ഉത്തരവാദിത്തമില്ലാത്ത വിമര്‍ശനങ്ങള്‍ പാടില്ലെന്ന് പിണറായി പറഞ്ഞു.
നീതിപീഠത്തില്‍ ഉന്നത സ്ഥാനം അലങ്കരിച്ചിരുന്നവരൊക്കെ ഇത്തരം ചെയ്തികള്‍ക്ക് കുട പിടിക്കുമ്പോള്‍ സഹതപിക്കുക മാത്രമാണ് നിര്‍വാഹമുളളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ പ്രോത്സാഹനം കൊടുക്കേണ്ടത് എന്ന് ചിന്തിക്കാനുളള വിവേകം ഇവര്‍ക്ക് ഉണ്ടാകട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിക്കാരുടെ സ്വപ്‌നമായ കുണ്ടന്നൂര്‍, വൈറ്റില മേല്‍പ്പാലങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ പൊതുമരാമത്ത് വകുപ്പിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. നിര്‍മ്മാണ വൈദഗ്ധ്യത്തില്‍ രാജ്യത്തെ തന്നെ മുന്‍നിര ഏജന്‍സിയാണ് പിഡബ്ല്യൂഡിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Recommended Video