ഗോൾവാൾക്കറുടെ പേര് രാജീവ് ഗാന്ധി ക്യാമ്പസിന് വേണ്ട, കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയുടെ പുതിയ കാമ്പസിന് ആർഎസ്എസ് ഗോൾവാൾക്കറുടെ പേര് നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കത്തോട് എതിർപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗോൾവാൾക്കറുടെ പേര് കേരളത്തിലെ ഒരു പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയുടെ പുതിയ ക്യാംപസിന് നൽകുന്നത് അനുചിതമാണെന്നും ആ തീരുമാനം തിരുത്തണം എന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യ-ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹർഷവർധന് കത്തെഴുതി.
ആദ്യം സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്ന സ്ഥാപനം കേന്ദ്ര സര്‍ക്കാരിന് കൈമാറിയത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരണം എന്ന ലക്ഷ്യത്തോടെയാണ് എന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു. അതുകൊണ്ട് തന്നെ ഗോള്‍വാള്‍ക്കറുടെ പേരല്ല മറിച്ച് രാജ്യത്തെ പ്രമുഖരായ ശാസ്ത്രജ്ഞരില്‍ ഒരാളുടെ പേര് വേണം പുതിയ ക്യാമ്പസ്സിന് നല്‍കാനെന്ന് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്: '' സ്വാതന്ത്ര്യാനന്തരം മതവർഗീയത തീർത്ത നിരവധി സംഘർഷങ്ങളിലൂടെ കടന്നു പോയ ഒരു രാജ്യത്തിൻ്റെ ഭാഗമായിരുന്നിട്ടും, അതെല്ലാം സധൈര്യം ചെറുത്ത് മതസൗഹാർദ്ദത്തിൻ്റെ സന്ദേശം ഉയർത്തിപ്പിടിച്ചു നിലകൊണ്ട സംസ്ഥാനമാണ് കേരളം. വർഗീയത പോലുള്ള സങ്കുചിത ചിന്തകകൾ തീർത്ത വേലിക്കെട്ടുകൾ തകർത്തുകൊണ്ട് മാനവികത ഉയർത്തിപ്പിടിച്ച സംസ്കാരമാണ് നമ്മുടേത്.
അതുകൊണ്ടുതന്നെ എം. എസ്. ഗോൾവാൾക്കറെപ്പോലെ വർഗീയതയുടെ പ്രത്യയശാസ്ത്രം ചമച്ച ഒരു വ്യക്തിയുടെ നാമം കേരളത്തിലെ ഒരു പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയുടെ പുതിയ ക്യാംപസിനു നൽകുന്നത് അനുചിതമാണ്. ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികൾക്ക് അംഗീകരിക്കാനാവാത്ത നടപടിയാണത്. ശാസ്ത്രമുൾപ്പെടെ ആധുനികതയുടെ സംഭാവനകളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് പ്രാകൃതമായ സംസ്കൃതിയെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്ന ഗോൾവാൾക്കെറെപ്പോലൊരു വ്യക്തിയുടെ നാമം ഇത്തരമൊരു ഗവേഷണസ്ഥാപനത്തിനു ചാർത്തുന്നത് അനീതിയാണ്.
വർഗീയതയിൽ ഊന്നിയ വെറുപ്പിൻ്റെ വിചാരധാരയല്ല, മറിച്ച് സ്വതന്ത്രചിന്തയുടെ മാതൃകയായി മാറിയ വ്യക്തികളുടെ ചരിത്രമായിരിക്കണം അത്തരമൊരു സ്ഥാപനത്തിനു പ്രചോദനമാകേണ്ടത്. ഈ പ്രശ്നം ഉയർത്തിക്കാണിച്ചു കൊണ്ട്, പ്രസ്തുത തീരുമാനത്തിൽ പുനർവിചിന്തനം ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, കേന്ദ്ര മന്ത്രി ഹർഷ വർദ്ധനു കത്തയച്ചു''.