സിവിൽ സർവ്വീസ് 6ാം റാങ്കുകാരി മീരയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് മുഖ്യമന്ത്രി, 'കേരളത്തിന് മികച്ച നേട്ടം'
തിരുവനന്തപുരം: സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ തിളക്കമാര്‍ന്ന വിജയമാണ് മലയാളികള്‍ നേടിയിരിക്കുന്നത്. മലയാളിയായ കെ മീര ആറാം റാങ്ക് സ്വന്തമാക്കി. ആദ്യ 15 റാങ്കിനുളളില്‍ മിഥുന് രാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായര്‍ 14ാം റാങ്കും സ്വന്തമാക്കി. മികച്ച വിജയം സ്വന്തമാക്കിയവരെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുളള പ്രമുഖർ അഭിനന്ദിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകൾ: '' സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടമാണ് കേരളത്തിൽ നിന്നുള്ള മത്സരാർത്ഥികൾ കരസ്ഥമാക്കിയത്. ആദ്യ നൂറു റാങ്കുകളിൽ പത്തിലേറെ മലയാളികൾ ഉണ്ടെന്നത് അതീവ സന്തോഷകരമാണ്. കെ. മീര (6-ാം റാങ്ക്), മിഥുന് പ്രേംരാജ് (12-ാം റാങ്ക്), കരീഷ്മ നായർ (14-ാം റാങ്ക്), അപര്‍ണ രമേഷ് (35-ാം റാങ്ക്) എന്നിവർ മികച്ച പ്രകടനത്തിലൂടെ നാടിന് അഭിമാനമായി. കേരളത്തിൽ നിന്നും ഏറ്റവും ഉയർന്ന റാങ്ക് നേടിയ കെ. മീരയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. പരീക്ഷയിൽ വിജയം നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. നാടിൻ്റെ നന്മയ്ക്കായി ആത്മാർത്ഥമായി സേവനം ചെയ്യാൻ ഏവർക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. എല്ലാവർക്കും ആശംസകൾ നേരുന്നു''.
മുൻ മന്ത്രി ഇപി ജയരാജന്റെ വാക്കുകൾ: '' ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാന്‍ കഠിനമായ പരിശ്രമമാണ് കേരളം നടത്തിയത്. ഇതിന്റെ ഭാഗമായി സിവിൽ സർവ്വീസ് പരീക്ഷകളിൽ എല്ലാം മികച്ച വിജയം നേടാൻ കേരളത്തിന് കഴിഞ്ഞു. സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ മലയാളികളായ കെ.മീര ആറാം റാങ്കും കരിഷ്മ നായര്‍ പതിനാലാം റാങ്കും പി.ശ്രീജ ഇരുപതാം റാങ്കും നേടി നാടിന്റെ അഭിമാനമായി. വി.എസ് നാരായണ ശര്‍മ, അപര്‍ണ രമേശ്, അശ്വതി ജിജി, നിഷ , വീണ സുതന്,എം.ബി അപര്‍ണ, ആര്യ നായര്‍, എസ്. മാലിനി, പി. ദേവി , പി.എം മിന്നു എന്നിങ്ങനെ റാങ്ക് പട്ടിക മലയാളികളെക്കൊണ്ട് നിറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് നാം നേടിയ വളർച്ചയും വികസനവും നമുക്ക് അനുഭവിച്ചറിയാനായി.
സാര്‍വത്രികമായ വിദ്യാഭ്യാസവും എല്ലാവര്ക്കും പഠിച്ചു വളരുവാനുള്ള സൗകര്യവും ഇപ്പോള്‍ കേരളത്തില്‍ ഉണ്ട്. ഇതിലൂടെ കേരളം അഭിവൃദ്ധിപ്പെട്ടുവെന്നത് അഭിമാനകരമാണ്. കൂടുതല്‍ ജനസേവകരായി ഉയർന്നു പ്രവര്‍ത്തിക്കാന്‍ ഇപ്പോൾ വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടം നാടിന്റെ നന്മക്ക് ഉപയോഗിക്കാൻ ഈ വിജയികൾക്കെല്ലാം കഴിയട്ടെ. ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് ഉയർന്നുവരുവാൻ മലയാളികൾക്ക് കഴിയും. ഈ നേട്ടം നാടിന്റെ നന്മക്ക് വേണ്ടി ഉപയോഗിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ''.
എന്തൊരു മാറ്റം, എങ്കിലും അന്നും ഇന്നും സുന്ദരി... കാവ്യാ മാധവന്റെ വേറിട്ട ചിത്രങ്ങൾ കാണാം
കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിന്റെ കുറിപ്പ്: '' ഇത്തവണത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ റാങ്ക് ജേതാക്കളെ അഭിനന്ദിക്കുന്നു. ജനസേവനത്തിന്റെ പാതയിൽ സുദീർഘമായ യാത്രയ്ക്കു തുടക്കം കുറിക്കുന്നവരിൽ മലയാളത്തിന്റെ അഭിമാനം വാനോളമുയർത്തിയ പ്രതിഭകൾ പ്രത്യേക അഭിനന്ദനമർഹിക്കുന്നു. ആറാം റാങ്കുകാരി തൃശ്ശൂർ സ്വദേശി മീരയെ ഫോണിൽ വിളിച്ച് സന്തോഷം അറിയിച്ചു. മലയാളികളായ റാങ്ക് ജേതാക്കളുടെ പട്ടികയിൽ മിഥുൻ പ്രേംരാജും കരിഷ്മയും ശ്രീജയും തുടങ്ങി പതിനേഴ് പ്രതിഭകളുണ്ട് . ഇതിൽ പോലീസ് ആസ്ഥാനത്തെ ക്ലർക്കായി ജോലി ചെയ്യുന്ന മിന്നു നേടിയ 150 മത്തെ റാങ്കിന് തിളക്കമേറെയുണ്ട്. എല്ലാ റാങ്ക് ജേതാക്കൾക്കും ഒരിക്കൽ കൂടി വിജയാശംസകൾ. ഔദ്യോഗിക പദവി രാജ്യത്തിന്റെ സർവ്വതോന്മുഖമായ പുരോഗതിക്കും ജനതയുടെ ക്ഷേമാഭിവൃദ്ധിക്കുമായി വിനിയോഗിക്കാനാകട്ടെ എന്നാശംസിക്കുന്നു''.