ശൈലജ ടീച്ചര്‍, മേഴ്സിക്കുട്ടിയമ്മ, ഹനാന്.!! സൈബർ ആക്രമണ ആരോപണത്തില്‍ ചെന്നിത്തലയ്ക്ക് ചുട്ടമറുപടി
തിരുവനന്തപുരം: മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത. ഒരാള്‍ക്കുമെതിരെ വ്യക്തിപരമായ ഒരു ആക്രമണമവും ഉണ്ടാകരുത്. അതില്‍ നേരത്തെ തന്നെ ഞാന്‍ നിലപാട് പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരാള്‍ക്കുമെതിരെ വ്യക്തിപരമായ ഒരു ആക്രമണമവും ഉണ്ടാകരുത്. അത് സൈബര്‍ സ്പെയിസിലായാലും മീഡിയാ സ്പെയിസിലായാലും. ആ നിലപാടാണ് എല്ലാ കാലത്തുമുള്ളതെന്ന് പിണറായി വിജയന് പറഞ്ഞു. കൊവിഡ് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിശദാംശങ്ങളിലേക്ക്..
ശൈലജ ടീച്ചര്‍
ചില സൈബര്‍ ആക്രമണങ്ങള്‍ എടുക്കുമ്പോള്‍ ഒരു വശം മാത്രം നോക്കിയാല്‍ പോരല്ലോ. എല്ലാ വശവും നാം കാണണ്ടേ. ശൈലജ ടീച്ചറെ ഡാന്‍സറെന്ന് വിളിച്ചത് കെപിസിസി പ്രസിഡന്റാണ്. ടീച്ചര്‍ക്ക് മീഡിയ മാനിയ ആണ് എന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവും. സോഷ്യല്‍ മീഡിയയില്‍ ശൈലജ ടീച്ചറെ അപമാനിക്കാനും മോര്‍ഫ് ചെയ്യാനുമായി യുഡിഎഫ് സൈബര്‍ ടീമുകള്‍ ഫേസ്ബുക്ക് ഗ്രൂപ്പുണ്ടാക്കി. അത്യന്തം മോശമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.
മേഴ്സിക്കുട്ടിയമ്മയും ബെന്യാമിനും
കഴിഞ്ഞ മാസമാണ് മേഴ്സിക്കുട്ടിയമ്മ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ഭീകരമായ സൈബര്‍ തെറിവിളികള്‍ക്ക് ഇരയായത്. അസഭ്യവര്‍ഷം കൊണ്ടാണ് മേഴ്സിക്കുട്ടിയമ്മയെ നേരിട്ടത്. ഈ കൊറോണക്കാലത്താണ് ബെന്യാമിന് എന്ന എഴുത്തുകാരന് സൈബര്‍ ആക്രമണത്തിന് ഇരയായത്. അസഭ്യമായ വാക്കുകള്‍ ആ എഴുത്തുകാരനെതിരെയും പ്രയോഗിക്കപ്പെട്ടു. അതിനു നേതൃത്വം നല്‍കിയത് ഒരു കോണ്‍ഗ്രസ്സ് യുവ എംഎല്‍എ ആയിരുന്നു.
കെ ആര് മീരയെ
കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് എഴുത്തുകാരി കെ.ആര്. മീരയെ സോഷ്യല്‍ മീഡിയയില്‍ ഒരു യുവ കോണ്‍ഗ്രസ്സ് എംഎല്‍എ അധിക്ഷേപിച്ചത്. അതിനു ശേഷം തന്റെ കീഴിലുള്ള സൈബര്‍ ടീമിന് തെറിവിളിക്കാന്‍ പ്രോത്സാഹനവും നല്കി. അങ്ങേയറ്റം നിലവാരമില്ലാതെയാണ് ആ എംഎല്‍എ അന്ന് മീരയെ ആക്ഷേപിച്ചത്. അധിക്ഷേപം നടത്തിയ എംഎല്‍എ ഇതിനു മുന്‍പും ഇത്തരം നിലപാടുകള്‍ സ്വീകരിച്ചിരുന്നില്ലേ.
എകെജിയെ
ലോകം ആദരിക്കുന്ന എകെജിയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുകയും തന്റെ സംഘങ്ങള്‍ക്ക് എകെജിയെ ആക്രമിക്കാന്‍ ഇട്ടു കൊടുക്കയും ചെയ്തു. ഇപ്പോഴും ആ ആക്രമണം തുടരുന്നില്ലേ. ആ നടപടിയെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റിനു തന്റെ അണികളില്‍ നിന്നു തന്നെ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണം എങ്ങനെ ആയിരുന്നു.
അസഭ്യം പറഞ്ഞത്
ഫെയ്സ്ബുക്കില്‍ കേട്ടാലറക്കുന്ന അസഭ്യവര്‍ഷം നടത്തിയതിനാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവിനെതിരെ ഒരു വനിത ഈയടുത്തു കേസ് നല്‍കിയത്. ഈ തെറിയഭിഷേകം നടത്തിയ അതേ ദിവസം തന്നെ മറ്റൊരു യുവ കോണ്‍ഗ്രസ്സ് എംഎല്‍എ ന്യായീകരിക്കാനിറങ്ങി ആളുകളെ അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന് അസഭ്യം പറഞ്ഞത് നമ്മള് കണ്ടില്ലേ. പോസ്റ്റില്‍ കമന്റിട്ട സ്ത്രീകളെയടക്കം മറുപടിയായി അസഭ്യം പറഞ്ഞു.
ഹനാന് എന്ന പെണ്‍കുട്ടി
അതിനു രണ്ടുദിവസങ്ങള്‍ക്ക് ശേഷമാണ് ഹനാന് എന്ന പെണ്‍കുട്ടി മേഴ്സിക്കുട്ടിയമ്മയും മീരയുമൊക്കെ നേരിട്ടതിനേക്കാള്‍ അതിഭീകരമായ അശ്ലീലം പറഞ്ഞുള്ള തെറിവിളികള്‍ക്ക് വിധേയയായത്. പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ചു എന്നതാണ് ചാര്‍ത്തപ്പെട്ട കുറ്റം. 'പ്രതിപക്ഷ നേതാവ് പണിതുതന്ന വീട്ടിലിരുന്ന് അതേയാളെ വിമര്‍ശിക്കാന്‍ നാണമില്ലേ' എന്നതിലായിരുന്നു തുടക്കം. അതു പുരോഗമിച്ച് അശ്ലീലതയിലേക്ക് നീണ്ടു. പിന്നെ അതിന്റെ പ്രവാഹമായിരുന്നു.
ജീവന് ത്യജിച്ച ലിനി
നിപ്പയെ തുരത്തുന്നതിനിടയില്‍ നാടിനു വേണ്ടി ജീവന് ത്യജിച്ച ലിനി സിസ്റ്ററുടെ കുടുംബത്തെ സോഷ്യല്‍ മീഡിയയിലും പുറത്തും വേട്ടയാടാനുള്ള ശ്രമം നടന്നു. ലിനിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന സ്ഥലത്തേക്ക് മാര്‍ച്ച് നടത്തുകയും ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്യുന്നത് നാം കണ്ടു. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുകയും അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിയ പ്രതിപക്ഷത്തെ വിമര്‍ശിക്കുകയും ചെയ്തതായിരുന്നു കാരണം.