12 ഓളം സ്ഥാപനങ്ങളില്‍ സിഎം രവീന്ദ്രന് ഓഹരിയെന്ന് ഇഡി, വടകര ഊരാളുങ്കലിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനിരിക്കെ നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിഎം രവീന്ദ്രന് കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ പന്ത്രണ്ടോളം സ്ഥാപനങ്ങളില്‍ ഓഹരിയുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇപ്പോള്‍ പറയുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇഡി നടത്തിയ പരിശോധനയിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട ഇടപാട് കണ്ടെത്തിയിരിക്കുന്നത്. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്...
രവീന്ദ്രന് പങ്കാളിത്തം
രവീന്ദ്രന് പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്ന 24 സ്ഥാപനങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. വടകര, ഓര്‍ക്കാട്ടേരി, തലശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 12 എണ്ണത്തില്‍ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കോ ഓഹരിയുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കോഴിക്കോട് സബ്‌സോണല്‍ ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം കൊച്ചി യൂണിറ്റിന് റിപ്പോര്‍ട്ട് കൈമാറും.
വ്യാപ്തി ഉറപ്പാക്കും
സൂപ്പര്‍മാര്‍ക്കറ്റ്, ടൂറിസ്റ്റ് ഹോം, മൊബൈല്‍ കട, വസ്ത്രവില്‍പ്പന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലാണ് പങ്കാളിത്തം. ഇതുമായി ബന്ധപ്പെട്ട് രവീന്ദ്രനെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും രേഖകളും കൂടുതല്‍ പരിശോധനകളും നടത്തി വ്യാപ്ത ഉറപ്പാക്കുക. ഇപ്പോള്‍ നടത്തിപ്പുകാരില്‍ നിന്ന് ഇഡി വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ചെയ്തതെന്നാണ് സൂചന.
സാമ്പത്തിക ഇടപാടുകള്‍
രവീന്ദ്രന് വലിയ അളവില്‍ സാമ്പത്തിക ഇടപാടുണ്ടെന്ന പരാതി ഉയര്‍ന്ന സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ ഇഡിയുടെ കൊച്ചി യൂണിറ്റാണ് കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് ആദ്യ ദിവസം വടകരയിലും ഒര്‍ക്കാട്ടേരി, തലശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലുമായിരുന്നു ഇഡിയുടെ പരിശോധന നടത്തിയത്. വീട് കേന്ദ്രീകരിച്ചുള്ള പരിശോധന ഉണ്ടാകില്ല.
ഊരാളുങ്കലിലും റെയ്ഡ്
വടകരയിലെ നാദാപുരം റോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയെന്ന റിപ്പോര്‍ട്ട്. സിഎം രവീന്ദ്രനുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കുന്നതിന് വേണ്ടിയാണ് റെയ്ഡ് എന്നാണ് സൂചന. മൂന്നംഗ സംഘമാണ് ഊരാളുങ്കലില്‍ എത്തിയത്. രണ്ടേ മുക്കാല്‍ മണിക്കൂറോളം ഇവിടെ പരിശോധന നടത്തിയെന്നാണ് വിവരം.
ആക്ഷേപം
അതേസമയം, ഊരാളുങ്കലുമായി സിഎം രവീന്ദ്രന് ബന്ധമുണ്ടെന്ന ആക്ഷേപം നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അവിടെയെത്തി ചോദ്യങ്ങള്‍ ചോദിച്ചെന്നാണ് സൂചന. അതേസമയം, ഉദ്യോഗസ്ഥര്‍ തിരികെ പോയപ്പോള്‍ അവരുടെ കയ്യില്‍ ചില ഫയലുകള്‍ ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി കേരള കൗമുദി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈക്കം വിജയലക്ഷ്മി ഇവിടെ സുഖമായിരിക്കുന്നു; അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് പിതാവ്
ചന്ദ്രഗ്രഹണത്തില്‍ പാലിക്കേണ്ട ഭക്ഷ്യരീതികള്‍, ഇവ ഒഴിവാക്കാം, ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്താം!!
രാഷ്ട്രീയ എതിരാളികൾ പോലും കയ്യടിച്ച പ്രവർത്തനമികവ്; 2020ലെ വാർത്തലോകത്ത് ആരോഗ്യമന്ത്രി കെകെ ശൈലജ
Recommended Video