കോണ്‍ഗ്രസിനെ നയിക്കാൻ ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ? പ്രതികരണവുമായി കെ മുരളീധരൻ
കോഴിക്കോട്: മുഖ്യമന്ത്രിയെ മുന്നില്‍ വെച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന രീതി കോണ്‍ഗ്രസിന് ഇല്ലെന്ന് കൈ മുരളീധരന്‍ എംപി. തിരഞ്ഞെടുപ്പിനെ നയിക്കുക കൂട്ടായ നേതൃത്വം ആയിരിക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്നുളള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മുരളീധരന്റെ പ്രതികരണം.
തിരഞ്ഞെടുപ്പില്‍ ജയിച്ച എംഎല്‍എമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്തതിന് ശേഷമാണ് മുഖ്യമന്ത്രി ആരെന്നത് തീരുമാനിക്കുക. കെ കരുണാകരന്റെയും എകെ ആന്റണിയുടേയും കാലത്ത് ഇതായിരുന്നു രീതി എന്നും കെ മുരളീധരന്‍ പ്രതികരിച്ചു. ഇപ്പോള്‍ പ്രധാനപ്പെട്ടത് നിയമസഭാ തിരഞ്ഞെടുപ്പ് അല്ല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആണെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ജയിച്ചാല്‍ അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇതോടെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകും എന്നുളള ചർച്ചകൾ കൊഴുത്തത്. എന്നാൽ ഇക്കാര്യത്തിൽ രമേശ് ചെന്നിത്തല പ്രതികരിക്കാൻ തയ്യാറായില്ല. അതേസമയം എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെസി വേണുഗോപാല്‍ പ്രതികരിച്ച് രംഗത്ത് വന്നു.
'' നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം കൂടിയുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിച്ചിട്ട് വേണമോ തിരഞ്ഞെടുപ്പിനെ നേരിടാന്‍ എന്നുളളത് ഹൈക്കമാന്‍ഡിന്റെ നയം അനുസരിച്ച് ആ സമയത്ത് തീരുമാനിക്കും'' എന്നാണ് കെസി വേണുഗോപാൽ പ്രതികരിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ നേതൃത്വമാണ് ഉണ്ടാവുക എന്നും കെസി വേണുഗോപാല്‍ പറഞ്ഞു. എഐസിസിയില്‍ പ്രവര്‍ത്തിക്കുന്നവരും തിരഞ്ഞെടുപ്പില്‍ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കും.
താന്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത് ദേശീയ രാഷ്ട്രീയത്തിലാണെന്നും വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ തീരുമാനിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തില്‍ ഉള്‍പ്പെടുന്നവരാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ എല്ലാ നേതാക്കളും കൂടിച്ചേര്‍ന്നുളള ടീം വര്‍ക്കാണ് ഉണ്ടാവുക എന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു.












Click it and Unblock the Notifications