കടലിൽ വലയെറിഞ്ഞാൽ കിട്ടുക പ്ലാസ്റ്റിക്! 2050ൽ കടലിൽ മത്സ്യത്തേക്കാളേറെ പ്ലാസ്റ്റിക് മാലിന്യം
കൊച്ചി: സമുദ്രത്തിൽ മത്സ്യസമ്പത്തിനേക്കാൾ കൂടുതൽ പ്ലാസ്റ്റിക്ക് മാലിന്യമായിരിക്കുന്ന കാലം വിദൂരമല്ലെന്നു വിദഗ്ധർ. ഇന്നത്തെ അവസ്ഥ തുടർന്നാൽ 2050 ആകുമ്പോഴേക്കും കടലിൽ 850 മില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യം ഉണ്ടാകുമെന്നു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) തുടങ്ങിയ ദ്വദിന ദേശീയ സമ്മേളനത്തിൽ ഫിഷറീസ് ശാസ്ത്രജ്ഞ ഡോ. വി. കൃപ വെളിപ്പെടുത്തി. ഇതേ കാലയളവിൽ 812 മില്യൺ ടൺ മീനുകൾ മാത്രമാണു കടലിൽ ഉണ്ടാവുക.
നിലവിൽ 5.25 ട്രില്യൺ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കടലിൽ കുമിഞ്ഞുകൂടിയിട്ടുണ്ടെന്നാണു സമീപകാല പഠനങ്ങൾ വെളിപ്പെടുത്തുന്നത്. സൂക്ഷ്മ പ്ലാസ്റ്റിക് കണികകൾ മത്സ്യങ്ങളുടെ വയറ്റിൽ കണ്ടെത്തിയിട്ടുണ്ട്. 2014 ലെ കണക്കു പ്രകാരം 150 മില്യൺ ടൺ പ്ലാസ്റ്റിക് കടലിലുള്ളതായി തെളിഞ്ഞിട്ടുണ്ട്. വർഷം തോറും കരയിൽ നിന്നു 4.8 മില്യൺ മെട്രിക് പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കടലിലെത്തുന്നു. സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങളിൽ നിന്ന് ആവിർഭവിക്കുന്ന രാസപദാർത്ഥങ്ങൾ മത്സ്യസമ്പത്തിന് വലിയ ഭീഷണിയാണെന്നും സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ കൃപ പറഞ്ഞു. മത്സ്യബന്ധനത്തിനിടെ ഉപേക്ഷിക്കുന്ന വലകളും കടലിന്റെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാണ്.
ശരിയായ രീതിയിലുള്ള മാലിന്യ പരിപാലനത്തിലെ പോരായ്മയാണ് യഥാർത്ഥ പ്രശ്നമെന്ന് ദ്വദിന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രമുഖ പ്ലാസ്റ്റിക് സംസ്കരണ വിദഗ്ധനായ ഡോ.വാസുദേവൻ രാജഗോപാലൻ. പ്ലാസ്റ്റിക്കിനെ മാലിന്യമായി കാണേണ്ട. ശരിയായി സംസ്കരിച്ചാൽ വികസനപ്രവർത്തനങ്ങൾക്കു പ്ലാസ്റ്റിക് ഉപയോഗപ്പെടുത്താം. പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേക ഊഷ്മാവിൽ ചൂടാക്കി സംസ്കരിച്ചെടുത്തു റോഡ് നിർമിക്കാം. ഇത്തരം റോഡുകൾക്കു 15 വർഷം വരെ ആയുസുണ്ടാകും.
പുതിയതായി യാതൊരു യന്ത്രസംവിധാനവും ഇതിനാവശ്യമില്ല. പൂർണമായും പ്രകൃതിസൗഹൃദ രീതിയിലാണു സംസ്കരിക്കുന്നത്. കരയിലും കടലിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ പെരുകുന്നതു ശരിയായ മാലിന്യ പരിപാലന സംസ്കാരം ഇല്ലാത്തതിനാലാണ്. വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ പെരുകുന്നതിന്റെ പ്രത്യാഘാതം കുറയ്ക്കാനും ഈ സാങ്കേതികവിദ്യ കൊണ്ട് സാധിക്കും. ഇതിനകം ഒരു ലക്ഷം കിലോമീറ്റർ 'പ്ലാസ്റ്റിക് റോഡുകൾ' ഇന്ത്യയിൽ നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.