ഗീത ഗോപിയെ കുറ്റം പറയണോ? കട്ടൻ ചായയുടെയും പരിപ്പു വടയുടെയും കാലം കഴിഞ്ഞില്ലേ? പിന്തുണയുമായി എംപി!
തൃശൂർ: നാട്ടിക എംഎൽഎ ഗീത ഗോപിയെ പിന്തുണച്ച് തൃശൂർ എംപി സിഎൻ ജയദേവൻ. മകളുടെ ആർഭാട വിവാഹനുമായി ബന്ധപ്പെട്ടാണ് ഗീത ഗോപി എംഎൽഎ വിവാദത്തിലായത്. ഗീത ഗോപി മിടുക്കിയായ എംഎൽഎയാണെന്നും ജയദേവൻ പറഞ്ഞു.
പരിപ്പുവടയുടെയും കട്ടൻചായയുടെയും കാലം കഴിഞ്ഞു. ഇനി അങ്ങിനെ ജീവിക്കണമെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തിന് വാങ്ങിയ സ്വര്‍ണം അണിയാതെ പിന്നെ മാറ്റിവെക്കാന്‍ പറ്റുമോയെന്നും ജയദേവന്‍ ചോദിച്ചു. വിവാഹത്തിലെ നല്ല വശങ്ങളും കാണണമെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍ഭാട വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് നിയന്ത്രണം ആകാമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം മകളുടെ വിവാഹം സാധാരണപോലെയാണ് നടന്നതെന്നായിരുന്നു ഗീത ഗോപി പ്രതികരിച്ചത്. ആര്‍ഭാട വിവാഹം വിവാദമായതിനെ തുടര്‍ന്ന് സിപിഐ സംസ്ഥാന കമ്മിറ്റി വിശദീകരണം തേടിയിട്ടുണ്ട്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയോട് ഇക്കാര്യത്തില്‍ വിശദീകരണം തേടി റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചത്.
കല്ല്യാണ ധൂര്‍ത്തിനെ സംബന്ധിച്ചുള്ള ചര്‍ച്ച നിയമസഭയില്‍ ശക്തിപ്പെടുമ്പോള്‍ മുല്ലക്കര രത്‌നാകരന്‍ എംഎല്‍എയ്ക്കു സമീപമായിരുന്നു ഗീത ഗോപി എംഎല്‍എയുടേയും സ്ഥാനം. ചര്‍ച്ചയ്ക്കിടെ ഡെസ്‌കില്‍ അടിച്ച് ഗീതാ ഗോപി തന്റെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. എംഎൽഎയുടെ ഈ ഇരട്ടത്താപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.