ശരിക്കും നടക്കുന്നത് സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമമാണോ?ആദായ നികുതി വകുപ്പിന്റെ ആവശ്യം ന്യായമല്ലേ?
കാല്‍ക്കോടിക്ക് മുകളില്‍ നിക്ഷേപമുള്ള ഇടപാടുകാരുടെ വിവരങ്ങള്‍ കൈമാറണമെന്ന ആദായ നികുതി വകുപ്പിന്റെ നിര്‍ദേശത്തോട് സഹകരണ ബാങ്കുകള്‍ സഹകരിക്കാത്തത് തന്നെയാണ് പ്രശ്‌നം.
തിരുവനന്തപുരം : രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള തീരുമാനം വന്നതിനു പിന്നാലെ കേരളത്തില്‍ ഉണ്ടായ പ്രശ്‌നമായിരുന്നു സഹകരണ മേഖലയിലെ പ്രതിസന്ധി. നോട്ടുകള്‍ മാറിയെടുക്കുന്നതില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കിയതു മുതല്‍ കേള്‍ക്കുന്നതാണ് സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍. സഹകരണ മേഖലയെ തകര്‍ക്കുന്നതിനെതിരെ ഇടതു വലതു പക്ഷങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. എന്നാല്‍ സഹകരണ ബാങ്കുകളില്‍ വന്‍ തോതില്‍ കള്ളപ്പണനിക്ഷേപം ഉണ്ടെന്നാണ് ബിജെപി പറയുന്നത്.
കോപ്പറേറ്റീവ് ബാങ്കില്‍ 36000 കോടി കള്ളപ്പണം? അപ്പോള്‍ ഇതായിരുന്നോ തോമസ് ഐസക്കിന്റെ പ്രശ്‌നം?
എന്തായാലും രാഷ്ട്രീയ മുതലെടുപ്പുകളില്‍ ഇപ്പോള്‍ വലഞ്ഞിരിക്കുന്നത് സാധാരണക്കാരാണ്. സഹകരണ ബാങ്കുകളില്‍ നിക്ഷേപമുള്ള സാധാരണക്കാര്‍ പണം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്.
കാല്‍ക്കോടിക്ക് മുകളില്‍ നിക്ഷേപം
കാല്‍ക്കോടിക്ക് മുകളില്‍ നിക്ഷേപമുള്ള ഇടപാടുകാരുടെ വിവരങ്ങള്‍ കൈമാറണമെന്ന ആദായ നികുതി വകുപ്പിന്റെ നിര്‍ദേശത്തോട് സഹകരണ ബാങ്കുകള്‍ സഹകരിക്കാത്തത് തന്നെയാണ് പ്രശ്‌നം. ഇതാണ് നിലപാട് കര്‍ശനമാക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയിരിക്കുന്നതെന്നും വിവരങ്ങളുണ്ട്.
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലെന്ന് ബാങ്കുകള്‍
2007ല്‍ മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ ആദ്യ യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയ കാലത്താണ് സഹകരണ ബാങ്കുകളോട് നിക്ഷേപകരുടെ വിവരങ്ങളെ കുറിച്ച് ചോദിച്ചത്. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ നിക്ഷേപമുള്ളവരുടെ വിവരങ്ങളാണ് ആദായ നികുതി വകുപ്പിനു കീഴിലുള്ള സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ ബ്രാഞ്ച് അന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ തങ്ങള്‍ റിസര്‍വ് ബാങ്കിന്റെ പരിധിയിലല്ലെന്നും അതിനാല്‍ വിവരങ്ങള്‍ നല്‍കാന്‍ ആവില്ലെന്നുമാണ് സഹകരണ ബാങ്കുകളുടെ നിലപാട്.
ആദായ നികുതി വകുപ്പിന് അനുകൂല വിധി
ഇതിനു പിന്നാലെയാണ് സഹകരണ ബാങ്കുകളും ആദായ നികുതി വകുപ്പും തമ്മില്‍ നിയമ പോരാട്ടം ആരംഭിച്ചത്. ആദായ നികുതി വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്താണ് സഹകരണ ബാങ്കുകള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ സഹകരണ ബാങ്കുകള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും വിധി ആദായ നികുതി വകുപ്പിന് അനുകൂലമായിരുന്നു.
അന്തിമ വിധിയും ആദായ നികുതി വകുപ്പിന്
ഡിവിഷന്‍ ബെഞ്ച് വിധിയും ആദായ നികുതി വകുപ്പിന് അനുകൂലമായതോടെ 2009ല്‍ സഹകരണബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി താത്കാലികമായി സുപ്രീംകോടതി സ്‌റ്റേ ചെയ്‌തെങ്കിലും നിക്ഷേപകരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആദായ നികുതി വകുപ്പിന് അവകാശമുണ്ടെന്ന് 2013ല്‍ സുപ്രീംകോടതി അന്തിമ ഉത്തരവിറക്കി.
വീണ്ടും ഹൈക്കോടതിയിലേക്ക്
സുപ്രീംകോടതി വിധിക്ക് പിന്നാലെ അഞ്ച് ലക്ഷത്തിനു മുകളില്‍ നിക്ഷേപമുള്ളവരുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയെങ്കിലും ബാങ്കുകള്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഹര്‍ജി കോടതി തള്ളി. ഇതിനിടെ ചില ജില്ലാ സഹകരണ ബാങ്കുകളും പ്രാഥമിക സഹകരണ ബാങ്കുകളും വിവരങ്ങള്‍ കൈമാറുകയും ചെയ്തു.
വിവരം കൈമാറാതെ അയ്യായിരത്തോളം
എല്ലാ സഹകരണ ബാങ്കുകളുടെയും വിവരങ്ങള്‍ കിട്ടിയ ശേഷം നടപടി സ്വീകരിച്ചാല്‍ മതിയെന്നാണ് ആദായ നികുതി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആറായിരത്തോളമുള്ള പ്രാഥമിക സഹകരണ സംഘങ്ങളില്‍ 5000 സംഘങ്ങളും വിവരങ്ങള്‍ കൈമാറിയിട്ടില്ല.
ചര്‍ച്ചയുമായി ആദായ നികുതി വകുപ്പ്
സഹകരണ ബാങ്കുകള്‍ അനുസരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് 2014ല്‍ അന്നത്തെ ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷ്ണര്‍ ആയിരുന്ന പി. ആര്‍ രവികുമാറും ഇന്റലിജന്‍സ് ഡയറക്ടര്‍ ബെന്നി ജോണും സഹകരണ സംഘടന ഭാരവാഹികളുമായി ചര്‍ച്ച നടത്തി. 25 ലക്ഷത്തിന് മുകളില്‍ നിക്ഷേപമുള്ളവരുടെ വിവരം കൈമാറാന്‍ ചര്‍ച്ചയില്‍ ധാരണയായെങ്കിലും പല ബാങ്കുകളും ഇതിനോട് സഹകരിച്ചില്ല.
ആദായ നികുതി വകുപ്പിന് തെളിവ്
എറണാകുളത്തെ പ്രമുഖ അഭിഭാഷകന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 40 കോടിയുടെ കള്ളപ്പണം കണ്ടെത്തി. ഇതില്‍ മൂന്ന് കോടി ഇടപ്പള്ളിയിലെ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളതായും വിവരം ലഭിച്ചിരുന്നു. തളിപ്പറമ്പില്‍ അഭിഭാഷകന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലും മൂന്നു കോടി കള്ളപ്പണം സഹകരണ ബാങ്കില്‍ നിക്ഷേപമുള്ളതായി കണ്ടെത്തി.
സഹകരണ വകുപ്പ്
രാജ്യത്തെ എല്ലാ ദേശ സാത്കൃത ബാങ്കുകളും ഷെഡ്യൂള്‍ഡ് ബാങ്കുകളും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. ഇടപാടുകാരുടെ വിവരങ്ങള്‍ (കെ വൈ സി) റിസര്‍വ് ബാങ്കിന്റെ കൈയിലുണ്ട്. ഈ ബാങ്കുകളിലെ പത്ത് ലക്ഷത്തിനു മുകളിലുള്ള നിക്ഷേപകരുടെ വിവരങ്ങള്‍ മാനേജര്‍മാര്‍ സാമ്പത്തിക ഇന്റലിജന്‍സിന് കൈമാറും. എന്നാല്‍ പ്രാഥമിക സഹകരണ ബാങ്കുകളുടെ നിയന്ത്രണം സഹകരണ വകുപ്പിനാണ്. ജില്ലാ സഹകരണ ബാങ്കുകളും അര്‍ബന്‍ ബാങ്കുകളും റിസര്‍വ് ബാങ്കിന് കീഴിലാണ്.
കണക്കില്‍പ്പെടാതെ 35,000 കോടി
സഹകരണ മേഖലയില്‍ മാത്രം സംസ്ഥാനത്ത് ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. ഇതില്‍ 35,000 കോടി രൂപ കണക്കില്‍പ്പെടാത്ത പണമാണെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു.