തീരദേശ പൊലീസിന്‍റെ ബോട്ടുകൾ കട്ടപ്പുറത്ത്; നിരീക്ഷണവും രക്ഷാപ്രവർത്തനവും അവതാളത്തിൽ
കൊച്ചി: നിരീക്ഷണത്തിനും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കേണ്ട ഫോർട്ട് കൊച്ചി തീരദേശ പൊലീസിന്‍റെ ബോട്ടുകൾ കട്ടപ്പുറത്ത്. ആകെയുള്ള മൂന്നു ബോട്ടുകളിൽ രണ്ടെണ്ണമാണു കേടായി കിടക്കുന്നത്. ബാക്കിയുള്ള ഒരു ബോട്ട് ഏതു നിമിഷവും പ്രവർത്തനരഹിതമാകുന്ന സ്ഥിതിയിലും. ഇതോടെ ഫലപ്രദമായി തീര നിരീക്ഷണം നടത്താനാകാതെ തീരദേശ പൊലീസ് വലയുന്നു.
രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഫൈവ് ടൺ ഇനത്തിൽ പെട്ട ഒരു ബോട്ടും തീരനിരീക്ഷണത്തിനുള്ള 12 ടൺ വിഭാഗത്തിലെ രണ്ടു ബോട്ടുകളുമാണ് ഫോർട്ട് കൊച്ചി തീരദേശ പൊലീസിനുള്ളത്. ഇവയിൽ ഫൈവ് ടൺ ബോട്ട് ആറ് മാസം മുമ്പു കേടായതിനെ തുടർന്നു ഫോർട്ട് കൊച്ചിയിലെ ബോട്ട് ജെട്ടിയിൽ കയറ്റിയിട്ടിരിക്കുകയാണ്. 12 ടൺ ബോട്ടുകളിൽ ഒരെണ്ണം പ്രൊപ്പല്ലർ തകരാറിലായതിനെ തുടർന്നു രണ്ടു മാസമായി പ്രവർത്തന രഹിതമായി കിടക്കുന്നു. മൂന്നാമത്തെ ബോട്ടിന്‍റെ അവസ്ഥയും പരിതാപകരമാണ്. തട്ടിയും മുട്ടിയുമാണ് ഇത് മുന്നോട്ടു നീങ്ങുന്നത്. കടലിൽ നീരീക്ഷണം നടത്തി കൊണ്ടിരിക്കുമ്പോൾ കേടാകുമോ എന്ന് ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ട്.
ആവശ്യത്തിനു ബോട്ടുകളില്ലാത്തതു സ്റ്റേഷന്‍റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. കേരളത്തിലെ തീരദേശ പൊലീസ് സ്റ്റേഷനുകളിൽ 200 നോട്ടിക്കൽ മൈൽ വരെ അധികാര പരിധിയുള്ളത് ഫോർട്ട് കൊച്ചി തീരദേശ പൊലീസ് സ്റ്റേഷന് മാത്രമാണ്. മറ്റുള്ളവയ്ക്ക് 12 നോട്ടിക്കൽ വരെ പരിധിയിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ കേസെടുക്കാൻ മാത്രമെ അധികാരമുള്ളു. 200 നോട്ടിക്കൽ മൈൽ വരെ കേരള തീരത്ത് എവിടെയും കടൽ കുറ്റകൃത്യങ്ങൾ നടന്നാലും അവിടെയെത്തി കേസെടുക്കേണ്ടത് ഫോർട്ട് കൊച്ചി തീരദേശ പൊലീസാണ്. മുംബൈ ഭീകാരാക്രമണത്തെ തുടർന്നാണു രാജ്യ സുരക്ഷ മുൻനിർത്തി രാജ്യത്തെ തീരദേശ സംസ്ഥാനങ്ങളിൽ തീരദേശ പൊലീസ് സ്റ്റേഷനുകൾ തുടങ്ങാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. കടൽ നിരീക്ഷണം കോസ്റ്റൽ പൊലീസിന്‍റെ പ്രധാന ഉത്തരവാദിത്വങ്ങളിൽ പെടും. ദക്ഷിണ നാവിക സേനാ ആസ്ഥാനവും പോർട്ട് ട്രസ്റ്റും ഉൾപ്പെട്ട കൊച്ചിയിൽ ഇതിനു പ്രാധാന്യമേറെയാണ്.
ബോട്ടുകൾ കേടായതോടെ നിരീക്ഷണത്തിനു സാധിക്കാത്ത അവസ്ഥയാണ്. വേമ്പനാട് കായൽ വഴി സഞ്ചരിക്കുന്നതിനാൽ ബോട്ടുകൾ അടിക്കടി കേടാകുന്നുണ്ടെന്നു പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. കായലിലെ ചെളിയും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങളും പ്രൊപ്പല്ലറിൽ കുടുങ്ങി പ്രവർത്തനരഹിതമാകും. തീരദേശ പൊലീസിന്‍റെ ബോട്ടുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനു ഗോവൻ ഷിപ്പ് യാർഡുമായി നിലവിലുണ്ടായിരുന്ന കരാർ അവസാനിച്ചതും തിരിച്ചടിയായി. ഗോവൻ ഷിപ്പ് യാർഡ് പിൻമാറിയതോടെ അറ്റകുറ്റപ്പണിക്കായി കൊച്ചിൻ ഷിപ്പ് യാർഡ് ഉൾപ്പെടെ മൂന്നു സ്ഥാപനങ്ങൾ ടെൻഡർ നൽകിയിട്ടുണ്ട്.
സിപിഎമ്മിനെതിരെ തലസ്ഥാനത്തേക്ക് വയല്‍ക്കിളികളുടെ ലോംഗ് മാര്‍ച്ച്, സര്‍ക്കാരിന് മുന്നറിയിപ്പ്!!