കോസ്റ്റ് ഗാര്‍ഡ് അക്കാദമി; വി മുരളീധരന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് എളമരം കരീം
കൊച്ചി: അഴീക്കലിലെ കോസ്റ്റ് ഗാർഡ് അക്കാദമി പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ദൗർഭാഗ്യകരമാണെന്ന് എളമരം കരീം. അക്കാദമി കടല്‍ത്തീരത്ത് അല്ലാതെ മറ്റു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നത് അര്‍ത്ഥശൂന്യമാണ്. പദ്ധതിക്കായി അഴീക്കലില്‍ കണ്ടെത്തിയ സ്ഥലം ചതുപ്പുനിലം ആണെന്നും അതിനാലാണ് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതെന്നും പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് സമൂഹത്തില്‍ സ്വയം അപഹാസ്യനായി തീരുകയാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ എളമരം കരീം പറഞ്ഞു.
2006-11 ലെ എൽഡിഎഫ് സർക്കാരാണ് കണ്ണൂർ അഴീക്കലിലെ കോസ്റ്റ് ഗാർഡ് അക്കാദമി എന്ന ആശയം കൊണ്ടുവരുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള കിന്‍ഫ്രയുടെ ഭൂമി കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാനായി വിട്ടുനല്‍കുകയായിരുന്നു. അന്നത്തെ പ്രതിരോധ വകുപ്പ് മന്ത്രി ശ്രീ എ.കെ.ആന്റണിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിക്കുകയും കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്ക് അനുയോജ്യമാണെന്ന് സാക്ഷ്യപ്പെടുത്തുകയുമുണ്ടായി.
ഇതിനോടനുബന്ധിച്ച മുഴുവന്‍ നടപടികളും പൂര്‍ത്തിയാവുന്ന സമയത്താണ് കേരളത്തില്‍ ഭരണമാറ്റം ഉാകുന്നതും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതും കൊട്ടിഘോഷിച്ചു ശിലാസ്ഥാപനം നടത്തി എന്നല്ലാതെ തുടര്‍ന്നങ്ങോട്ടുള്ള ഒരു പ്രവര്‍ത്തനവും യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. 2014 വരെ കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ ഭരിക്കുകയും എ.കെ.ആന്റണി പ്രതിരോധവകുപ്പ് മന്ത്രി ആയി തുടരുകയും ചെയ്തെങ്കിലും പ്രസ്തുത പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ഫലപ്രദമായ നടപടികള്‍ ഒന്നും യുഡിഎഫ് സര്‍ക്കാരിനെ ഭാഗത്തുനിന്നുണ്ടായില്ല.
2016 അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് അഴീക്കലില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി യാഥാര്‍ത്ഥ്യമാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയത്. തൊട്ടടുത്ത അഴീക്കല്‍ തുറമുഖം, ഏഴിമല നാവിക അക്കാദമി എന്നീ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി തീരദേശത്തിന്റെ സമഗ്രവികസനം എന്ന ആശയത്തിേലൂന്നിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഈ വിഷയത്തെ സമീപിച്ചത്. എന്നാല്‍ മറ്റ് പല വിഷയങ്ങളില്‍ എന്നപോലെ കേരളത്തോടുള്ള ബിജെപി സര്‍ക്കാരിന്റെ അവഗണനാ മനോഭാവമാണ് ഈ കാര്യത്തിലും കണ്ടത്. CRZന്റെ പേരില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്ക് നിര്‍മ്മാണ അനുമതി നല്‍കാനാവില്ലെന്ന സാങ്കേതികത്വമാണ് കേന്ദ്രസര്‍ക്കാര്‍ നിരത്തുന്നത്.
കോസ്റ്റ് ഗാര്‍ഡ് അക്കാദമി കടല്‍ത്തീരത്ത് അല്ലാതെ മറ്റു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നത് അര്‍ത്ഥശൂന്യമാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതി എന്ന നിലയില്‍ കേന്ദ്രം നിയോഗിച്ച വിദഗ്ധ സംഘം തന്നെ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം ആണെന്ന് സാക്ഷ്യപ്പെടുത്തിയ അഴീക്കലില്‍ തന്നെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലുകളിലൂടെ മാത്രമേ സാധിക്കൂ.ഈ വസ്തുതകളെല്ലാം നിലനില്‍ക്കെ കാര്യങ്ങള്‍ മനസ്സിലാകാതെ ബഹുമാനപ്പെട്ട കേന്ദ്ര പാര്‍ലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി മുരളീധരന് നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. തെറ്റായ കാര്യങ്ങളാണ് അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞത്.
കേരളീയനായ ഒരു കേന്ദ്ര മന്ത്രി എന്ന നിലയില്‍ കേരളത്തിലേക്ക് പരമാവധി കേന്ദ്രപദ്ധതികള്‍ എത്തിക്കാന്‍ പ്രയത്നിക്കേണ്ട അദ്ദേഹം ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്. പ്രസ്തുത പദ്ധതിക്കായി അഴീക്കലില്‍ കണ്ടെത്തിയ സ്ഥലം ചതുപ്പുനിലം ആണെന്നും അതിനാലാണ് പദ്ധതി ഉപേക്ഷിക്കേി വന്നത് എന്ന തരത്തില്‍ പ്രസ്താവന നടത്തിയ അദ്ദേഹം സമൂഹത്തില്‍ സ്വയം അപഹാസ്യനായി തീരുകയാണ്.